
അധ്യാപനത്തിൽ നിന്ന് തട്ടുകടയിലേക്ക്; ഇഷ്ട‘മാവും’ ഈ ‘രുചിയും’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
∙ അമ്പിളിവട്ടത്തെ പിടിച്ച് പാത്രത്തിലാക്കുകയാണ് ‘ഫ്രഷ് മൂൺ ഫൂഡി’ലൂടെ രേവതി. ഹൈസ്കൂൾ ടീച്ചറായിരുന്ന രേവതിക്ക് ആ ജോലി ഉപേക്ഷിച്ച് ചായക്കട തുടങ്ങാൻ തെല്ലും സംശയിക്കേണ്ടി വന്നില്ല. കുട്ടികൾക്കു പാഠങ്ങൾ പറഞ്ഞുകൊടുത്തിരുന്ന രേവതി ഇന്നു പല തരത്തിലുള്ള ഇഡ്ഡലികളുടെ ലോകത്താണ് – തട്ട് ഇഡ്ഡലി, പൊടി ഇഡ്ഡലി, ചിക്കൻ ഇഡ്ഡലി, സോയ ഇഡ്ഡലി തുടങ്ങി പല രൂപത്തിലും രുചിയിലുമുള്ള ഇഡ്ഡലികൾ – ‘സർവവും ഇഡ്ഡലി മയം’.
മൂന്നു മാസം മുൻപ് പഴയന്നൂർക്കാരി മായന്നൂരിൽ തട്ടുകട തുടങ്ങുമ്പോൾ സ്വാദൂറുന്ന ഇഡ്ഡലിയും കറികളും ആളുകൾക്കു നൽകി വരുമാനമുണ്ടാക്കുക എന്നു മാത്രമായിരുന്നു ഉദ്ദേശം, എന്നാൽ ഇന്ന് ആളുകൾക്കു രേവതിയുടെ ഇഡ്ഡലിയുടെ രുചി നന്നേ ബോധിച്ചിരിക്കുകയാണ്. ഇപ്പോൾ ഇഡ്ഡലിക്കു പുറമേ പഴംപൊരി ബീഫ്, ചിക്കൻ വിഭവങ്ങൾ തുടങ്ങിയ രുചിക്കൂട്ടുകളും രേവതിയുടെ കലവറയിൽ റെഡിയാണ്.സ്വന്തമായി ചായക്കട എന്ന ഉദ്യമത്തിനു വിത്തു പാകിയത് പഠനം എന്ന രേവതിയുടെ ‘പാഷനാണ്’. ആ പാഷൻ ഇന്നു രേവതിയെ ഗവേഷക വിദ്യാർഥിയുമാക്കി.
അധ്യാപനത്തിൽ നിന്ന് തട്ടുകടയിലേക്ക്
എംഎ ബിഎഡ്കാരിയായ രേവതി അധ്യാപികയായും ഇൻഫോ പാർക്കിൽ കണ്ടന്റ് ക്രിയേറ്ററായും ജോലി ചെയ്തിട്ടുണ്ട്. ഇതിനിടയ്ക്കു കൂൺ കൃഷിയിലും കൈവച്ചു. 2016ൽ ഡിഗ്രി പാസായതിനു ശേഷം ബിഎഡ് പഠിച്ചു. ഇതിനിടയിൽ കെ–ടെറ്റ് എഴുതിയെടുത്തതിനാൽ ബിഎഡ് കഴിഞ്ഞ ഉടൻ തന്നെ അധ്യാപനത്തിലേക്കു കടന്നു. വീട്ടുകാരെ അധികം ബുദ്ധിമുട്ടിക്കാൻ ഇഷ്ടപ്പെടാത്ത രേവതി ജോലിയിൽ നിന്നു കിട്ടുന്ന വരുമാനം ഉപയോഗിച്ച് വിദൂര വിദ്യാഭ്യാസത്തിലൂടെ പിജിക്കു ചേർന്നു. എന്നാൽ പല കാരണങ്ങളാൽ അത് പൂർത്തിയാക്കാനായില്ല.
പിന്നീട് വിവാഹത്തിനും കുട്ടികളുടെ ജനനത്തിനും ശേഷം വീണ്ടും വിദ്യാർഥിയുടെ കുപ്പായം അണിഞ്ഞു. ആദ്യ വർഷം ആദ്യ ശ്രമത്തിൽ നെറ്റ് ക്ലിയർ ചെയ്തു. തുടർന്നു കോളജ് ടോപ്പറായി കലാലയത്തിനു പുറത്തേക്ക്. ഹൈസ്കൂൾ അധ്യാപികയായി വിദ്യാലയത്തിനകത്തേക്ക്. അധ്യാപന ജീവിതത്തിനിടയ്ക്ക്, തുടർ പഠനം രേവതിയെ അലട്ടി.
പഠനത്തിനു വീട്ടുകാരെ ബുദ്ധിമുട്ടിക്കരുത്, എന്നാൽ തന്റെയും കുട്ടികളുടെയും എല്ലാ കാര്യങ്ങളും നടക്കുകയും വേണം – ആ ചിന്ത എത്തിച്ചത് സ്വന്തം ബിസിനസ് എന്ന ആശയത്തിലേക്കാണ്. രേവതിയുടെ വീട്ടിൽ തയാറാക്കിയിരുന്ന ഇഡ്ഡലിപ്പൊടി നേരത്തേ തന്നെ ഫേമസ് ആയിരുന്നു. ആ ചെറിയ പബ്ലിസിറ്റിയിൽ നിന്നാണ് ഇഡ്ഡലിക്കടയിലേക്കെത്തിയത്. സഹായത്തിനായി അച്ഛൻ വിജയകുമാറും അമ്മ പ്രിയയും അനിയത്തി ഗൗരി നന്ദയും ഒപ്പം എന്തിനും കട്ടയ്ക്ക് രേവതിയുടെ രണ്ടു കുഞ്ഞിമക്കളും.
തുടക്ക സമയത്ത് ഇഡ്ഡലി മാവും വേണ്ട കറികളും ബസ്സിലായിരുന്നു എത്തിച്ചിരുന്നത്. ഇഡ്ഡലി ചൂടോടെ കടയിൽ ഉണ്ടാക്കും. രണ്ടാഴ്ച ആയപ്പോഴേക്ക് ഇഡ്ഡലിയുടെ രുചി ഇഷ്ടപ്പെട്ടെത്തുന്നവർ കൂടിയതിനാൽ ആ യാത്ര ഓട്ടോയിലാക്കി. ഒപ്പം വിഭവങ്ങളും കടയുടെ പ്രവർത്തന സമയവും കൂടി. രേവതിക്കും വീട്ടുകാർക്കും തിരക്ക് കൈകാര്യം ചെയ്യാൻ പറ്റാതെ വന്നതോടെ കടയിൽ ആഹാരമുണ്ടാക്കാൻ ആളുകളെയും നിർത്തി. വൈകിട്ടു മാത്രം തുറന്നിരുന്ന രേവതിയുടെ ഫ്രഷ് മൂൺ ഇഡ്ഡലിക്കട ഇപ്പോൾ ഉച്ചയ്ക്കു 12 മണി മുതൽ തിരക്കേറിയതാകും. അർധരാത്രിയുള്ള പോയിവരവ് ബുദ്ധിമുട്ടായതിനെത്തുടർന്ന് വാനെടുത്ത് അതിലായി സഞ്ചാരം. പഠനം പൂർത്തിയാക്കാൻ ഈ ‘തട്ടുകട’ യാത്ര തുടരുമെന്നു രേവതി പറയുന്നു.