
ദേശീയപാതയിലേക്കെത്താനുള്ള റോഡുകൾ നിറയെ കുണ്ടും കുഴിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണാടി ∙ അടിപ്പാത ഒരുക്കി ദേശീയപാത വികസനം തകൃതിയായി നടക്കുമ്പോഴും അതിലേക്ക് യാത്രക്കാർക്ക് എത്താനുള്ള കണ്ണാടി പഞ്ചായത്തിലെ മിക്ക ഇടറോഡുകളും കുണ്ടുംകുഴികളുമായി തകർന്ന നിലയിൽ. മണലൂർ–പറക്കുളം റോഡ്, യുപി സ്കൂൾ–വടക്കുമുറി റോഡ്, പറക്കുളം–തരുവക്കുറുശ്ശി റോഡ് തുടങ്ങി പഞ്ചായത്തിലെ മിക്ക റോഡുകളിലൂടെയും യാത്ര ദുഷ്കരമാണ്.പറക്കുളം–തരുവക്കുറുശ്ശി റോഡിൽ രണ്ടു കിലോമീറ്റർ ദൂരം പലയിടത്തും വലിയ കുഴികളാണ്. മഴക്കാലത്ത് ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ വീണ് പരുക്കേൽക്കുന്നത് പതിവാണ്.
റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് പരാതി പറഞ്ഞു മടുത്ത നാട്ടുകാരും യാത്രക്കാരും ഇടയ്ക്കിടയ്ക്ക് കുഴികൾ മണ്ണിട്ടു മൂടുകയാണ് ചെയ്യുക. ശക്തമായ മഴയിൽ മണ്ണ് ഒലിച്ചു പോയി വീണ്ടും പഴയപടിയാകും. റോഡ് തകർന്നു കിടക്കുന്നതിനാൽ പല ഓട്ടോറിക്ഷ ഡ്രൈവർമാരും ഇതുവഴി ഓട്ടം വിളിച്ചാൽ പോകാറില്ല. മഴക്കാലത്ത് പതിവായി വെള്ളം കെട്ടി നിൽക്കുന്ന 50 മീറ്റർ മാത്രമാണ് നിലവിൽ കോൺക്രീറ്റ് ചെയ്തിട്ടുള്ളത്.
അങ്കണവാടി ഉൾപ്പെടെ പ്രവർത്തിക്കുന്ന ഈ പ്രദേശത്ത് കുണ്ടും കുഴിയും ചാടി നടുവൊടിച്ചുള്ള യാത്രയിൽ മടുത്തിരിക്കുകയാണ് യാത്രക്കാർ. തരുവക്കുറുശ്ശി റോഡിൽ അരക്കിലോ മീറ്റർ ദൂരം വഴിവിളക്കുകളും പ്രകാശിക്കുന്നില്ലെന്ന പരാതിയുമുണ്ട്. പാത്തിക്കൽ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് എളുപ്പത്തിൽ ദേശീയപാതയിലെത്താൻ മണലൂർ–പറക്കുളം റോഡ്, യുപി സ്കൂൾ–വടക്കുമുറി റോഡിലൂടെ സഞ്ചരിച്ചാൽ മതിയാകും.
എന്നാൽ ഈ രണ്ടു വഴികളും തകർന്നു കിടക്കുന്നതിനാൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെ പലവാഹനങ്ങളും ചുറ്റിയാണു പോകുന്നത്. കുഴികൾ നിറഞ്ഞു കിടക്കുന്ന റോഡുകളെക്കുറിച്ച് പ്രദേശവാസികൾ വാർഡ് മെംബർമാരോടും പഞ്ചായത്ത് അധികൃതരോടും പലതവണ പരാതി പറഞ്ഞിട്ടും ഫലമില്ല. ഫണ്ടില്ലെന്നാണ് എപ്പോഴും മറുപടിയെന്ന് നാട്ടുകാർ പറയുന്നു.