
വയ്യാവേലിയാകുമോ, റെയിൽവേയുടെ സുരക്ഷാവേലി; 100 കുടുംബങ്ങൾ ഒറ്റപ്പെടുമെന്ന് ആശങ്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മനിശ്ശേരി∙ ചോറോട്ടൂർ, വെള്ളിയാട് പ്രദേശങ്ങളിൽ റെയിൽവേ ലൈനിനോടു ചേർന്ന നൂറിലേറെ കുടുംബങ്ങൾ ഒറ്റപ്പെടുമെന്ന് ആശങ്ക. റെയിൽവേയുടെ സുരക്ഷാ വേലി നിർമാണത്തോടെ കാൽനടയാത്ര പോലും പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണു കുടുംബങ്ങൾ. വഴിയടച്ചു സുരക്ഷാ വേലി വരുന്നതോടെ തെക്കുഭാഗത്തു ഭാരതപ്പുഴയ്ക്കും റെയിൽവേ ട്രാക്കിനും ഇടയിലെ കുടുംബങ്ങളുടെ സഞ്ചാരമാർഗം അടയുമെന്നാണു പരാതി.
അവസാനിക്കുന്നത്.
വടക്കുഭാഗത്തു റോഡ് അവസാനിക്കുന്ന പ്രദേശത്തു നിന്നു റെയിൽ പാളം കുറുകെ കടന്നും റെയിൽവേ കമാനങ്ങൾക്ക് (കലുങ്ക്) അടിയിലൂടെയുമാണു നാട്ടുകാർ മറുവശത്തെ ജനവാസ മേഖലകളിൽ എത്തുന്നത്.ചോറാട്ടൂരിൽ തെക്കുഭാഗത്തു റെയിൽവേ ലൈൻ കുറുകെ കടന്ന ശേഷവും ടാറിട്ട റോഡുകളുണ്ട്. ഭാരതപ്പുഴയോരത്തു റോഡുകൾ അവസാനിക്കുന്ന പ്രദേശം വരെയും വീടുകളുമുണ്ട്.കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കമാനത്തിന് അടിയിലൂടെ വന്നാണു വീടുകളിലെത്തുന്നത്.
വടക്കുഭാഗത്തു റോഡുകൾ അവസാനിക്കുന്ന പ്രദേശങ്ങളിൽ റെയിൽവേ ഭൂമിയുടെ അതിർത്തിയിൽ സുരക്ഷാ വേലി സ്ഥാപിക്കപ്പെട്ടാൽ കമാനങ്ങൾക്ക് അടുത്തെത്താൻ പോലും കഴിയില്ല. ട്രാക്ക് കുറുകെ കടക്കണമെങ്കിൽ പോലും സുരക്ഷാവേലി ചാടിക്കടക്കേണ്ടി വരും. കാലങ്ങളായി ജീവിതവും ജീവിതോപാധികളുമായി കഴിയുന്ന നൂറുകണക്കിനു കുടുംബങ്ങളാണു റെയിൽവേയുടെ പദ്ധതിയിൽ ആശങ്ക പങ്കുവയ്ക്കുന്നത്.
ട്രെയിൻ ഗതാഗതം സുരക്ഷിതമാക്കാനും വേഗം ഉറപ്പാക്കാനുമാണു ട്രാക്കിനു സമാന്തരമായി സുരക്ഷാ വേലിക്കു റെയിൽവേയുടെ പദ്ധതി. പ്രതിസന്ധി മറികടക്കാൻ ചോറോട്ടൂരിലും വെള്ളിയാട്ടും നാട്ടുകാർ ആക്ഷൻ കൗൺസിലുകൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. പൂർണമായും സഞ്ചാര മാർഗം അടയുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ജനപ്രതിനിധികളെയും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരെയും സമീപിക്കാനാണു നാട്ടുകാരുടെ തീരുമാനം.
കാർഷികമേഖലയും ശുദ്ധജല പദ്ധതികളും പ്രതിസന്ധിയിലാകും
മനിശ്ശേരി∙ നാട്ടുകാർ കാലങ്ങളായി ഉപയോഗിക്കുന്ന വഴിയടച്ചു സുരക്ഷാവേലി സ്ഥാപിക്കപ്പെട്ടാൽ പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങളുടെ ഉപജീവന മാർഗമായ കാർഷിക മേഖലയും കടുത്ത പ്രതിസന്ധിയിലാകും. ട്രാക്കിന്റെ തെക്കുഭാഗത്തു ചോറോട്ടൂരിലും വെള്ളിയാട്ടുമായി ഭാരതപ്പുഴയോരത്ത് 3 പാടശേഖരങ്ങളിലായി 200 ഏക്കറോളം നെൽക്കൃഷിയുണ്ട്.
ഇവിടേക്കു കൃഷി യന്ത്രങ്ങളും രാസവളങ്ങളും എത്തിക്കുന്നതും കൊയ്തെടുക്കുന്ന നെല്ലുമായി വാഹനങ്ങൾ പോകുന്നതും കമാനങ്ങൾക്ക് അടിയിലൂടെയാണ്. വഴിയടഞ്ഞാൽ കൃഷി ഇറക്കാൻ കഴിയാത്ത സാഹചര്യമായി മാറും. നെല്ലിനു പുറമേ, വാഴ, പച്ചക്കറി, റബർ തോട്ടങ്ങളും ഏറെയുണ്ട്. ഭാരതപ്പുഴ കേന്ദ്രീകരിച്ചുള്ള ശുദ്ധജല പദ്ധതികളുടെ പമ്പ് ഹൗസുകൾ പ്രവർത്തിക്കുന്നതും റെയിൽവേ ട്രാക്കിന്റെ മറുഭാഗത്തു പുഴയോരത്താണ്. പമ്പ് ഹൗസുകളുടെ പരിപാലനം പ്രതിസന്ധിയിലായാൽ ജലവിതരണവും മുടങ്ങും.
റെയിൽവേ കനിയണം
മനിശ്ശേരി∙ ചോറോട്ടൂരിലും വെള്ളിയാട്ടും റെയിൽവേ ഭൂമിയുടെ അതിർത്തിയിലെ സുരക്ഷാ വേലി നിർമാണത്തിൽ ചെറിയ ഭേദഗതി വരുത്തി പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യം. റെയിൽ പാളത്തിനിപ്പുറം വടക്കുഭാഗത്തു റോഡ് അവസാനിക്കുന്ന പ്രദേശങ്ങളിൽ മാത്രം സുരക്ഷാവേലി ഒഴിവാക്കിയാൽ വാഹനങ്ങൾക്കു കമാനങ്ങൾക്കരികിലെത്താനും ഇതിനടിയിലൂടെ മറുഭാഗത്ത് എത്താനും കഴിയും. ഇതേവഴി തന്നെ കാൽനടയാത്രയ്ക്കും പ്രയോജനപ്പെടുത്താം.