
പ്രതാപകാലം വീണ്ടെടുക്കാൻ ഒരുക്കം; പുതുമോടിയിൽ മുഖം മിനുക്കി കഞ്ചിക്കോട് വ്യവസായ മേഖല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഞ്ചിക്കോട് ∙ സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് സ്മാർട് സിറ്റിയെ വരവേൽക്കുന്നതിന്റെ ഭാഗമായി മുഖം മിനുക്കാൻ ഒരുങ്ങി കഞ്ചിക്കോട് വ്യവസായ മേഖല. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 30 കോടി രൂപ വിനിയോഗിച്ചു വ്യവസായ മേഖലയിലൂടെ കടന്നു പോവുന്ന 2 പ്രധാന റോഡുകളുടെയും പാലങ്ങളുടെയും ഇവിടെയുള്ള കൾവർട്ടുകളുടെയും അഴുക്കുചാലുകളുടെയും നിർമാണമാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ പാറപ്പിരിവ്– കഞ്ചിക്കോട്, കഞ്ചിക്കോട്–മേനോൻപാറ എന്നിങ്ങനെ 2 പ്രധാന റോഡുകളാണു പുതുക്കി പണിയുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ ബിഎംബിസി (ബിറ്റുമിൻ മക്കാഡം ആൻഡ് ബിറ്റുമിൻ കോൺക്രീറ്റ്) റോഡുകളാണ് നിർമിക്കുന്നത്. പഴയ റബറൈസഡ് റോഡുകളേക്കാൾ ബലവും ഈടു നിൽക്കുന്നതുമാണ് ഇത്തരം റോഡുകൾ. 50 ടണ്ണിൽ കൂടുതൽ ഭാരം താങ്ങാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണു നിർമാണ കരാർ. റോഡുകൾ കടന്നുപോവുന്ന പ്രദേശങ്ങളിൽ വനമേഖല ഉൾപ്പെടുന്നതിനാൽ വന്യമൃഗശല്യം തടയാൻ റോഡുകൾക്ക് ഇരുവശത്തും സംരക്ഷണ ഭിത്തികളും നിർമിക്കുന്നുണ്ട്.പ്രധാന റോഡുകളുടെ നിർമാണം പൂർത്തിയായാൽ കമ്പനികളിലേക്കുള്ള 12 സബ് റോഡുകളുടെ പുനർനിർമാണം ആരംഭിക്കും.
വ്യവസായ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇവയുടെ നിർമാണം നടക്കുക. ഇതിനൊപ്പം ഹൈമാസ്റ്റ് ലൈറ്റുകളും വഴിവിളക്കുകളും സ്ഥാപിക്കും. സംസ്ഥാനത്തെ രണ്ടാമത്തെ വലിയതും നികുതി വരുമാനത്തിൽ ഒന്നാമതുമായ കഞ്ചിക്കോട് വ്യവസായ മേഖല അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നോട്ട് പോവുന്നതിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. മുൻ വർഷങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ കമ്പനികൾ ഇവിടംവിട്ട് അയൽ സംസ്ഥാനങ്ങളിലേക്കു പോയിരുന്നു. ട്രേഡ് യൂണിയൻ പ്രശ്നങ്ങളും തൊഴിൽ പ്രതിസന്ധികളുമാണ് ഇതിനു കാരണമെന്നു പറയുന്നുണ്ടെങ്കിലും വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യമില്ലായ്മയും സംരംഭകർ ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നാലെയെത്തും വെള്ളവും വെളിച്ചവും
ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തിയ ശേഷം കമ്പനികളിലേക്കുള്ള വൈദ്യുതി വിതരണ മേഖലയിലും മാറ്റം കൊണ്ടു വരും. വ്യവസായ മേഖലയ്ക്കു മാത്രമായി സബ് സ്റ്റേഷനും ലൈനുകൾ പൂർണമായി ഭൂഗർഭ കേബിളുകളാക്കി മാറ്റുന്നതിനും പദ്ധതി തയാറാവുന്നുണ്ട്. ഇതിനൊപ്പം കിൻഫ്ര ശുദ്ധജല പദ്ധതിയും വൈകാതെ നടപ്പാകും. കേന്ദ്ര–പൊതുമേഖല സ്ഥാപനങ്ങളും ചെറുതും വലുതുമായ അറന്നൂറോളം കമ്പനികളും കഞ്ചിക്കോട്ടുണ്ട്.
റോഡുകൾക്കു വീതി വേണം
പുതുക്കി പണിയുന്ന റോഡുകൾക്ക് വീതി കുറവാണെന്ന് ആക്ഷേപമുണ്ട്. ഏഴു മീറ്റർ വീതി മാത്രമാണ് റോഡിനുള്ളത്. ബാക്കി ഇരുവശത്തും അഴുക്കു ചാലുകളും നിർമിക്കുന്നുണ്ട്. സ്ഥലം പൂർണമായി ഉപയോഗിക്കാതെയാണ് റോഡിന്റെ വീതി കുറച്ചതെന്നാണ് പരാതി. വലിയ ചരക്കു ലോറികൾ മാത്രം സർവീസ് നടത്തുന്ന റോഡാണിത്. ഇവിടെ വീതി കുറഞ്ഞാൽ ഗതാഗതക്കുരുക്കും അപകടവും പതിവാകും. ഇതിനെതിരെ സംരംഭകർ പരാതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്. എ.പ്രഭാകരൻ എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിലും വിഷയം ഉന്നയിച്ചിരുന്നു. ഇതു പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വിട്ടുപോയ കമ്പനികളെ തിരികെ എത്തിക്കും: വ്യവസായ വകുപ്പ്
കഞ്ചിക്കോട് വ്യവസായ മേഖലയിൽനിന്നു നേരത്തെ പൂട്ടിപ്പോയതും ഇവിടെനിന്നു വിട്ടുപോയതുമായ കമ്പനികളെ തിരികെയെത്തിക്കാനും ജില്ലാ വ്യവസായ വകുപ്പ് നടപടി ആരംഭിച്ചു. പ്രത്യേക ടീമിനെ നിയോഗിച്ചാണ് ഇതിനുള്ള ഇടപെടൽ തുടങ്ങിയത്. കഞ്ചിക്കോട് വിട്ടുപോയ കമ്പനികളെയും യൂണിറ്റുകളെയും ഒരു വർഷത്തിനുള്ളിൽ തിരികെ എത്തിക്കാനാണു ശ്രമമെന്നും ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ ബെനഡിക്ട് വില്യം ജോൺ അറിയിച്ചു.