അഗളി ∙ സൈലന്റ്വാലി ദേശീയോദ്യാനത്തിൽ ആദ്യമായി നടത്തിയ സമഗ്ര പക്ഷിനിരീക്ഷണത്തിൽ 192 ഇനം പക്ഷികളെ തിരിച്ചറിഞ്ഞു. ഇവയിൽ 20 ഇനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്.
ദേശീയോദ്യാനത്തിന്റെ സംരക്ഷിത വനമേഖലയും ബഫർസോണും ഉൾക്കൊള്ളിച്ച് ആദ്യമായാണ് സമഗ്ര പക്ഷിനിരീക്ഷണം നടത്തിയത്. കേരളത്തിലെയും തമിഴ്നാട്ടിലെയും 85 പക്ഷിനീരിക്ഷകർ സർവേയുടെ ഭാഗമായി.
സർവേയിൽ 192 ഇനം പക്ഷികളെ തിരിച്ചറിഞ്ഞു. അപൂർവമായി മാത്രം കാണുന്ന ദേശാടനപ്പക്ഷികളായ ഏഷ്യൻ ഹൗസ് മാർട്ടിൻ, വെസ്റ്റേൺ ഹൗസ് മാർട്ടിൻ എന്നിവയെയും കണ്ടെത്തി.
പശ്ചിമഘട്ടത്തിലെ തദ്ദേശീയരായ നീലഗിരി ചിലപ്പൻ, കാട്ടുനീലി, നീലഗിരി ചോലക്കിളി, ചെമ്പുവയറൻ ചോലക്കിളി തുടങ്ങി 20 ഇനം പക്ഷികളെയും സർവേയിൽ തിരിച്ചറിഞ്ഞു.
കേരളത്തിൽ സ്ഥിരവാസികളായ മാക്കാച്ചിക്കാട, രാച്ചുക്ക്, ലളിതക്കാക്ക, തീക്കാക്ക, ചെറുതേൻകിളി, മഞ്ഞത്തേൻകിളി, കോഴി വേഴാമ്പൽ, മലമ്പ്രാവ് തുടങ്ങി പതിനൊന്നോളം ഇനങ്ങൾ പ്രജനനത്തിനായി കൂടുകൂട്ടുന്നതും സർവേയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും (എംഎൻഎച്ച്എസ്) ചേർന്നാണു സർവേ നടത്തിയത്.
ദേശീയോദ്യാനത്തിലെ വിവിധ മേഖലകളിൽ മുൻപു പലതവണ പക്ഷിനീരിക്ഷണം നടത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ വരുന്ന 21 ക്യാംപുകളിലുമെത്തി വിപുലമായ സർവേ ആദ്യമാണ്.
നീലഗിരിയിലെ ഉന്നതമലകൾക്കു സമാനമായ ആവാസവ്യവസ്ഥയുള്ളതും മുക്കുരുത്തി ദേശിയോദ്യാനത്തോട് ചേർന്നു കിടക്കുന്നതുമായ മീമ്പാനി, സ്വിസ് പാറ, അങ്കിണ്ട
തുടങ്ങി എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള ഇടങ്ങളിൽവരെ പക്ഷിനിരീക്ഷകരെത്തി തമ്പടിച്ചാണ് സർവേ നടത്തിയത്.
സർവേ ക്യാംപ് സൈലന്റ്വാലി ദേശീയോദ്യാനം വൈൽഡ്ലൈഫ് വാർഡൻ ജി.ഹരികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വി.എസ്.വിഷ്ണു, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ഇ.ബിജുമോൻ, എംഎൻഎച്ച്എസ് മുതിർന്ന അംഗങ്ങളായ ഡോ.ജാഫർ പാലോട്ട്, സത്യൻ മേപ്പയ്യൂർ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

