
സ്കൂളിലേക്കു പോയ വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലത്തൂർ∙ സ്കൂളിലേക്കു വരികയായിരുന്ന പ്ലസ്ടു വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു. കാലിനു ഗുരുതരമായി പരുക്കേറ്റ പാടൂർ തോണിക്കടവ് തെക്കുംമണ്ണ ഹുസൈന്റെയും സുഹറയുടെയും മകൾ ഇർഫാനെ (18) ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി. പഴമ്പാലക്കോട് എസ്എംഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
സ്കൂളിനു മുന്നിൽ ബസിറങ്ങി കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി വരുമ്പോഴായിരുന്നു നായയുടെ ആക്രമണം. പഴമ്പാലക്കോട് ആശുപത്രിയുടെ മുന്നിൽ വച്ചാണ് കടിയേറ്റത്. കാലിൽ ആഴത്തിലുള്ള രണ്ടു മുറിവുകളുണ്ട്. ഓടിക്കൂടിയ ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് ഇർഫാനയെ രക്ഷിച്ച് ആദ്യം പഴമ്പാലക്കോട് ആശുപത്രിയിലെത്തിച്ചത്. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുത്തിവയ്പ് എടുത്ത ശേഷം വീട്ടിലേക്കയച്ചു. ഇന്നലെ രാവിലെ 9.30 നാണ് സംഭവം. നായയെ നാട്ടുകാർ തല്ലിക്കൊന്നു.
തെരുവുനായ കേന്ദ്രം ഭീഷണിയാകുന്നു
പഴമ്പാലക്കോട് തോട്ടുംപള്ളയിൽ പ്രവർത്തിക്കുന്ന തെരുവുനായ പരിപാലന കേന്ദ്രം ഭീഷണിയാകുന്നു. പാലക്കാട്–തൃശൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന സ്ഥലമായതിനാൽ രണ്ടു ജില്ലകളിലെയും തെരുവുനായ്ക്കളെ ഇവിടെ എത്തിക്കുന്നുണ്ട്. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് ഇവയെ പാർപ്പിച്ചിട്ടുള്ളതെന്നും അതിനാൽ രാത്രി ഇവ ചാടി പോകുന്നതു പതിവാണെന്നും പറയുന്നു.
ഇത് ഭീഷണിയാകുന്നതായി സമീപവാസികൾക്കു പരാതിയുണ്ട്. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും ഇത് അടച്ചുപൂട്ടണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. പഞ്ചായത്ത് ഭരണസമിതി ജില്ലാ മൃഗസംരക്ഷണ ഓഫിസർക്കു പരാതി നൽകിയിട്ടുണ്ട്. കേന്ദ്രം പൂട്ടണമെന്നാവശ്യപ്പെട്ട് ഉടമസ്ഥനു നോട്ടിസ് നൽകിയതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.