
മിനിലോറിയിലെ അറയിൽ 1,155 ലീറ്റർ സ്പിരിറ്റ്; പൊലീസ് പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊഴിഞ്ഞാമ്പാറ ∙ മിനിലോറിയുടെ പെട്ടിക്കടിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1,155 ലീറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടി. തൃശൂർ അന്തിക്കാട് മാങ്ങോട്ടുകര മാമ്പുള്ളി വീട്ടിൽ വി.ഷൈജുവിനെ (49) അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടർന്നു ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പൊലീസും സംയുക്തമായി തിങ്കൾ രാത്രി 9 മണിയോടെ നീലംകാച്ചിക്കു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണു സ്പിരിറ്റ് പിടികൂടിയത്.
മിനിലോറിയിലെ പെട്ടിയുടെ അടിയിലായി അതേ നീളത്തിലും വീതിയിലും ഒരടിയോളം ഉയരത്തിലുമാണ് അറ നിർമിച്ചിരുന്നത്. പച്ചക്കറി കൊണ്ടുപോകുന്നതിനുള്ള ഒഴിഞ്ഞ പെട്ടികൾ അടുക്കിയതിന്റെ അടിയിലായാണ് അറയുടെ അടപ്പു കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നു തൃശൂരിലേക്കു പോയ ലോറിയാണെങ്കിലും സ്പിരിറ്റ് കൊഴിഞ്ഞാമ്പാറ ഭാഗത്തെ തോപ്പുകളിലെത്തിച്ചു കള്ളിൽ കലർത്തി വ്യാജക്കള്ളു നിർമിക്കുകയായിരുന്നു ലക്ഷ്യമെന്നു പൊലീസ് കരുതുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നിർദേശപ്രകാരം പാലക്കാട് നർകോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൽ മുനീർ, ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ കൊഴിഞ്ഞാമ്പാറ സിഐ എം.ആർ.അരുൺകുമാർ, എസ്ഐമാരായ വി.കൃഷ്ണദാസ്, വിജയചന്ദ്രൻ, ശിവകുമാർ, എഎസ്ഐ കൃഷ്ണദാസ്, ഹക്കീം, പൊലീസ് ഉദ്യോഗസ്ഥരായ ബി.സഞ്ജു, എസ്.അനീഷ്, സുഭാഷ്, ആർ.രതീഷ്, സി.രവീഷ്, എച്ച്.സിയാവുദീൻ, വി.ഹരിദാസ്, ഉമേഷ് ഉണ്ണി, എം.കലാധരൻ, കെ.കവിത, എം.കെ.രതീഷ്, പി.വി.ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.
10 മാസത്തിനിടെ പിടിച്ചത് 14,531 ലീറ്റർ സ്പിരിറ്റ് കേസ് തൊഴിലാളികളിലും ഇടനിലക്കാരിലും ഒതുങ്ങുന്നു
ചിറ്റൂർ ∙ 10 മാസത്തിനിടെ ചിറ്റൂർ എക്സൈസ് സർക്കിൾ പരിധിയിലെ വിവിധയിടങ്ങളിൽ നിന്ന് എക്സൈസിന്റെയും പൊലീസിന്റെയും പരിശോധനകളിൽ പിടികൂടിയത് 14531 ലീറ്റർ സ്പിരിറ്റ്. മിക്ക കേസുകളിലും യഥാർഥ പ്രതികളെ കണ്ടെത്തുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെടുന്നതായും ആക്ഷേപമുയരുന്നു. സ്പിരിറ്റ് എത്തുന്നത് വ്യാജകള്ള് നിർമിക്കാനാണെന്നു വിവരമുണ്ട്. 2024 ഒക്ടോബർ 30ന് എരുത്തേമ്പതി എല്ലാപട്ടാൻകോവിലിലെ തെങ്ങിൻതോപ്പിൽ നിന്ന് 2730 ലീറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടിയിരുന്നു. സെപ്റ്റംബറിൽ കൊല്ലങ്കോട്ടു വച്ച് ലോറിയിൽ കടത്തുകയായിരുന്ന 1650 ലീറ്ററും അടുത്ത ദിവസങ്ങളിലായി മുതലമടയിലെ തെങ്ങിൻതോപ്പിൽ കുഴിച്ചിട്ട നിലയിൽ 4950 ലീറ്ററും എക്സൈസ് സംഘം പിടികൂടി.
തുടർന്ന് വണ്ണാമട മലയാണ്ടികൗണ്ടൂരിലെ തെങ്ങിൻതോപ്പിൽ സൂക്ഷിച്ച 1326 ലീറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടിയപ്പോൾ ചിറ്റൂർ പാലപള്ളത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ 35 ലീറ്ററിന്റെ 3 കന്നാസുകളിലായി 102 ലീറ്റർ സ്പിരിറ്റ് എക്സൈസ് സംഘവും കണ്ടെടുത്തു. പെരുമാട്ടി കന്നിമാരിയിലെ വീട്ടിൽ നിന്ന് 1400 സ്പിരിറ്റ് പൊലീസ് പിടികൂടി. വണ്ണാമടയിൽ നിന്നു സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 102 ലീറ്റർ സ്പിരിറ്റ് എക്സൈസ് സംഘവും പിടികൂടി. ആറാംമൈൽ മലക്കാട് കുന്നുംപിടാരി ഏരിയുടെ അരികിലെ കുറ്റിക്കാട്ടിൽ നിന്ന് 670 ലീറ്റർ സ്പിരിറ്റ് എക്സൈസ് കണ്ടെടുത്തു. കഴിഞ്ഞമാസം പെരുമാട്ടിയിലെ വീട്ടിൽ സൂക്ഷിച്ച നിലയിൽ 446 ലീറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടിയപ്പോൾ കഴിഞ്ഞദിവസം മിനി ലോറിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1155 ലീറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടി.
സ്പിരിറ്റ് പിടികൂടുന്നതിനൊപ്പം അറസ്റ്റിലാകുന്ന തൊഴിലാളികളിലും അതിനടുത്ത ദിവസങ്ങളിലായി പിടിക്കപ്പെടുന്ന ഇടനിലക്കാരിലും മറ്റും കേസുകൾ ഒതുങ്ങുന്ന സ്ഥിതിയാണുള്ളതെന്ന ആക്ഷേപമുണ്ട്. ചോദിക്കുമ്പോൾ കേസിന്റെ അന്വേഷണം നടക്കുന്നുവെന്ന മറുപടി മാത്രമാണ് അധികൃതർക്കു പറയാനുള്ളത്. എന്നാൽ വലിയ തോതിൽ സ്പിരിറ്റ് പിടികൂടിയതുൾപ്പെടെയുള്ള പല കേസുകളിലും യഥാർഥ പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ലെന്ന ആരോപണവും ശക്തമാണ്. സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താനോ യഥാർഥ പ്രതികളെ പിടികൂടാനോ ശ്രമിക്കുന്നില്ലെന്നും ഭരണകക്ഷി– എക്സൈസ്– പൊലീസ് കൂട്ടുകെട്ടിൽ യഥാർഥ പ്രതികളെ സംരക്ഷിക്കുകയാണെന്നുമുള്ള ആരോപണം ശക്തമാണ്.