
പലതവണ ആക്രമണകാരിയായി; ഒടുവിൽ ഒറ്റയാൻ വനത്തിലേക്ക്: എത്തിയത് ഊട്ടിയിൽ നിന്നോ ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാളയാർ ∙ ഒരു മാസത്തോളമായി കഞ്ചിക്കോട് – വാളയാർ മേഖലയിൽ ജനങ്ങൾക്കു ഭീഷണി സൃഷ്ടിച്ച ഒറ്റയാനെ ഒരു പകൽ മുഴുവൻ നീണ്ട പരിശ്രമത്തിനൊടുവിൽ വനം ഉദ്യോഗസ്ഥർ കാട്ടിലേക്കു തുരത്തി. കുങ്കിയാനയെ ഉൾപ്പെടെ എത്തിച്ച് ഇന്നലെ രാവിലെ 7ന് ആരംഭിച്ച ദൗത്യം വൈകിട്ടു നാലര വരെ നീണ്ടു. റെയിൽവേയുടെ എ, ബി ലെയ്ൻ ട്രാക്കുകൾ കടത്തി വേലഞ്ചേരി മലയിൽ നിന്നു വാളയാർ നടുപ്പതി വനമേഖലയിലേക്കാണ് ആനയെ തുരത്തിയത്. കഞ്ചിക്കോട് മേഖലയെ അപേക്ഷിച്ച് വളരെ വിസ്തൃതിയുള്ളതാണ് വാളയാർ വനം. കാട്ടരുവികളും വനവിഭവങ്ങളും ഉള്ളതിനാൽ ആന മടങ്ങിയെത്താൻ സാധ്യതയില്ലെന്നാണു നിഗമനം.
24 മണിക്കൂറും പട്രോളിങ്ങിനായി പ്രത്യേക ആന സ്ക്വാഡിനെയും നടുപ്പതിയിൽ നിയോഗിച്ചിട്ടുണ്ട്. സാധിക്കുമെങ്കിൽ ഇവിടെ നിന്ന് ഒറ്റയാനെ തമിഴ്നാട് വനാതിർത്തിയിലേക്കു കടത്തിവിടാനും ശ്രമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ധോണിയിൽ നിന്നുള്ള അഗസ്ത്യൻ എന്ന കുങ്കിയാനയെ എത്തിച്ചായിരുന്നു ദൗത്യം. വാളയാർ റേഞ്ചിനു കീഴിലുള്ള വിവിധ സെക്ഷനുകളിലെ ഫോറസ്റ്റർമാരും വാച്ചർമാരും ആർആർടി ടീമും സിവിൽ ഡിഫൻസ് എമർജൻസി റെസ്ക്യു ടീമും ഉൾപ്പെടെ ഇരുനൂറോളം പേർ സംഘത്തിലുണ്ടായിരുന്നു.
പലതവണ ആക്രമണകാരിയായി; ഒടുവിൽ ഒറ്റയാൻ വനത്തിലേക്ക്
രാവിലെ ആലാമരത്തും പിന്നീട് മായപ്പള്ളം ക്വാറിക്കു സമീപവുമെത്തിയ ഒറ്റയാനെ ആദ്യം പടക്കമെറിഞ്ഞും ലോഞ്ചറിൽ അമിട്ട് പൊട്ടിച്ചും വനത്തിൽ നിന്നു കയറ്റി. മായപ്പള്ളം പാറക്കെട്ടുകൾക്കിടയിൽ ഒട്ടേറെ തവണ ദൗത്യസംഘത്തിനു നേരെ ആന തിരിഞ്ഞെങ്കിലും പത്തോടെ ചുള്ളിമട ഗവ.എൽപി സ്കൂളിനു സമീപത്തെത്തിച്ചു. ഇവിടെ നിന്നു റെയിൽവേ എ ലൈൻ ട്രാക്ക് കയറ്റി കാരിയംപാറയിലെത്തിച്ചു. എന്നാൽ വീണ്ടും ഇവിടെ നിന്നു ചുള്ളിമട സ്കൂൾ പരിസരത്തേക്ക് കൂടുതൽ അക്രമകാരിയായി തിരിച്ചെത്തി.
അര മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച ആനയെ പിന്നീട് റബർ ബുള്ളറ്റും ലോഞ്ചറും ഉപയോഗിച്ച് തുരത്തി. കാരിയംപാറ ചരുവിലൂടെ കടുംകംപള്ളം വഴി കൊട്ടാമുട്ടിയിലെ ബി ലൈൻ ട്രാക്കിൽ എത്തിച്ചു. ഇവിടെ നിന്നു വേലഞ്ചേരി മലയിലെ വനത്തിലെത്തിച്ചു. പിന്നീട് കുട്ടാൽമലയിൽ നിന്നു വാളയാർ വനത്തിലേക്കു കയറ്റിവിട്ടാണ് ദൗത്യം അവസാനിപ്പിച്ചത്.
ഡിഎഫ്ഒ ജോസഫ് തോമസ്, റേഞ്ച് ഓഫിസർ മുഹമ്മദലി ജിന്ന, വെറ്ററിനറി ഓഫിസർ ഡേവിഡ് ഏബ്രഹാം, ആർആർടി ഡപ്യൂട്ടി റേഞ്ച് ഓഫിസർ രജിത് ബാബു തുടങ്ങിയവരടങ്ങുന്ന സംഘമാണ് ദൗത്യം ഏകോപിപ്പിച്ചത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ വി.ബിജോയ്, പുതുശ്ശേരി പഞ്ചായത്ത് അധ്യക്ഷ എൻ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷൻ പി.സുജിത്ത്, വാർഡ് മെംബർമാരായ പി.ബി.ഗിരീഷ്, പാലാഴി ഉദയകുമാർ, കെ.സിദ്ധാർഥൻ, മിൻമിനി, ആൽബർട്ട് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.പ്രത്യുഷ് കുമാർ എന്നിവരടങ്ങുന്ന ജനപ്രതിനിധി സംഘവും സഹായവുമായെത്തി.
ഒറ്റയാൻ എത്തിയത് ഊട്ടിയിൽ നിന്നോ ?
ചുള്ളിമട ∙ രാപകൽ വ്യത്യാസമില്ലാതെ കഞ്ചിക്കോടിന്റെ ഉറക്കം കെടത്തുന്നത് ഊട്ടിയിൽ നിന്നു തമിഴ്നാട് വനംവകുപ്പ് കേരളത്തിലെ വനാതിർത്തിയിലേക്കു കടത്തിവിട്ട ഒറ്റയാനാണെന്നു കരുതുന്നു. ഊട്ടിയിലും പരിസരമേഖലകളിലും സ്ഥിരം ശല്യക്കാരനായ ആനയെ മയക്കു വെടിവച്ച് പിടികൂടി മധുക്കരൈ–ചാവടി ഭാഗത്തെ വനത്തിലേക്ക് കടത്തിവിട്ടു എന്നാണു വിവരം. എന്നാൽ കേരള വനംവകുപ്പ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ വാളയാർ–കഞ്ചിക്കോട് വനമേഖലയിലുള്ള ഏറ്റവും അപകടകാരിയായ ആനയാണിത്. പ്രായം കുറവായതിനാൽ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാനും ഓടാനും ഇതിനു സാധിക്കുന്നുണ്ട്.
കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി മരിച്ചു
അഗളി ∙ അട്ടപ്പാടി പുതൂർ ചീരക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ആദിവാസി മല്ലൻ (75) മരിച്ചു. കഴിഞ്ഞദിവസം വനാതിർത്തിയിലെ കൃഷിയിടത്തിൽ കാലികളെ മേയ്ക്കുമ്പോഴാണു മല്ലനെ കാട്ടാന ആക്രമിച്ചത്. സാരമായി പരുക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.