
ഇനിയെങ്കിലും വരുമോ കോഴിക്കോട് ട്രെയിൻ ? പാലക്കാട്–കോഴിക്കോട് റൂട്ടിൽ കൂടുതൽ ട്രെയിനുകൾക്കായുള്ള കാത്തിരിപ്പ് നീളുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ പാലക്കാട് – കോഴിക്കോട് റൂട്ടിൽ കൂടുതൽ ട്രെയിൻ സർവീസുകൾക്കായുള്ള കാത്തിരിപ്പു നീളുന്നു. യാത്രക്കാർ ഏറെയുള്ള റൂട്ടിൽ പകൽസമയം പോലും ട്രെയിനുകൾ തമ്മിൽ 4 മണിക്കൂർ വരെ വ്യത്യാസം വരും. പാലക്കാട്ടു നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ആദ്യ ട്രെയിൻ രാവിലെ 7ന് ഒലവക്കോട് എത്തുന്ന കോയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയാണ്. രാവിലെ 9.10ന് എത്തുന്ന കോയമ്പത്തൂർ – മംഗളൂരു എക്സ്പ്രസ്, 11.15ന് എത്തുന്ന ചെന്നൈ – മംഗളൂരു എഗ്മൂർ എക്സ്പ്രസ് എന്നിവ കഴിഞ്ഞാൽ അടുത്ത ട്രെയിനിന് ഉച്ചകഴിഞ്ഞു 3.30 വരെ കാത്തിരിക്കണം. 3.30ന് ഒലവക്കോട് എത്തുന്ന കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസാണ് പകൽ സമയത്തെ അവസാനത്തെ ട്രെയിൻ. പിന്നീട് കോഴിക്കോട്ടേക്കു ട്രെയിൻ വരാൻ രാത്രിയാകണം.
കോഴിക്കോട്ടു നിന്നു പാലക്കാട്ടേക്കുള്ള സർവീസുകളുടെ കാര്യത്തിലും ഇതുതന്നെയാണു സ്ഥിതി.രാവിലെ 10.40നു പാലക്കാട് എത്തുന്ന കണ്ണൂർ – കോയമ്പത്തൂർ ട്രെയിനാണ് കോഴിക്കോട് – പാലക്കാട് റൂട്ടിലെ ആദ്യ ട്രെയിൻ. ഉച്ചയ്ക്ക് 1.55നു പാലക്കാട് എത്തുന്ന മംഗളൂരു – ചെന്നൈ എക്സ്പ്രസ്, വൈകിട്ട് 5ന് എത്തുന്ന മംഗളൂരു – കോയമ്പത്തൂർ ഇന്റർസിറ്റി, 5.30ന് എത്തുന്ന മംഗളൂരു – കോയമ്പത്തൂർ എക്സ്പ്രസ് തുടങ്ങിയവയാണു പകൽസമയത്തെ മറ്റു ട്രെയിനുകൾ. പിന്നീട് കോഴിക്കോടു നിന്ന് 5.30ന് പുറപ്പെടുന്ന ചെന്നൈ മെയിൽ രാത്രി 8.30നാണ് ഒലവക്കോട് എത്തുക.ഇടയ്ക്ക് അപൂർവം സ്പെഷൽ സർവീസുകളും മണിക്കൂറുകൾ വൈകിയോടുന്ന ദീർഘദൂര ട്രെയിനുകളും ഉണ്ടെങ്കിലും അതുകൊണ്ട് സാധാരണ യാത്രക്കാർക്കും സ്ഥിരം യാത്രക്കാർക്കും പ്രയോജനമില്ല.
തടസ്സംമാറും,വൈമനസ്യംമാറ്റിയാൽ
∙ റൂട്ടിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ ട്രാക്ക് ഒഴിവില്ല, സിഗ്നൽതടസ്സം, കോച്ചുകളില്ല തുടങ്ങിയവയാണു റെയിൽവേ അധികൃതർ പറയുന്ന പരിമിതി.ട്രാക്കിന്റെ അടക്കം അറ്റകുറ്റപ്പണികൾക്കു നിയമപരമായി ഒഴിച്ചിടേണ്ട സമയവും (കൊറിഡോർ ബ്ലോക്ക്) സർവീസിനു തടസ്സമായി പറയുന്നു. അതേസമയം നിലവിലെ സമയം ക്രമീകരിച്ച് ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതു പരിശോധിക്കണമെന്നാണു സ്ഥിരംയാത്രക്കാരുടെ ആവശ്യം.
ഇടപെടുന്നുണ്ട്, നടപടിയില്ല
∙ പാലക്കാട് – കോഴിക്കോട് റൂട്ടിൽ ഇരു ഭാഗങ്ങളിലേക്കും കൂടുതൽ സർവീസുകൾക്കായി, പ്രത്യേകിച്ച് പകൽ സർവീസുകൾക്കായി വിവിധ തലങ്ങളിലുള്ള ഇടപെടലുകൾ നടത്തിയെങ്കിലും അധികൃതർ ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് ആക്ഷേപം.കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ എംപിമാരും യാത്രക്കാരുടെ സംഘടനകളും റെയിൽവേയെ പലതവണ സമീപിച്ചു. റെയിൽവേ മന്ത്രിമാർക്കു നിവേദനം നൽകുകയും നേരിട്ടുകണ്ട് ഉൾപ്പെടെ ആവശ്യം ബോധിപ്പിക്കുകയും ചെയ്തു. നൽകിയ പരാതികൾക്കും നടത്തിയ ചർച്ചകൾക്കും കണക്കില്ല.
റെയിൽവേ നടത്തുന്ന എംപിമാരുടെ യോഗങ്ങളിലും വിഷയം നിരന്തരം ഉന്നയിക്കുന്നു. ഈ രണ്ടു റൂട്ടിലും സാധാരണക്കാരായ ആയിരക്കണക്കിനു യാത്രക്കാരാണു സ്ഥിരം യാത്രയ്ക്കു ട്രെയിനുകളെ ആശ്രയിക്കുന്നത്.ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറൂഖ് ഭാഗങ്ങളിലേക്കും തിരിച്ചും ജോലിക്കാരും വിദ്യാർഥികളും ഉൾപ്പെടെ ഒട്ടേറെ സ്ഥിരംയാത്രക്കാരുണ്ട്. റോഡ് യാത്രയ്ക്കു ചെലവും സമയവും വളരെ കൂടുതലാണ്. പലപ്പോഴും ഗതാഗതക്കുരുക്കും രൂക്ഷമാണ്.