
യുവതിയുടെ മരണം: കാരണമായത് കാറിന്റെ അമിതവേഗവും റോഡിലെ വെളിച്ചക്കുറവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മരുതറോഡ് ∙ ദേശീയപാതയിൽ മരുതറോഡ് ജംക്ഷനിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം പിന്നിൽ വന്ന കാറിന്റെ അമിതവേഗവും റോഡിലെ വെളിച്ചക്കുറവുമാണെന്നു പൊലീസ് പറഞ്ഞു. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ തേങ്കുറുശ്ശി സ്വദേശി രമേശിനെതിരെ(35) കേസെടുത്തിട്ടുണ്ട്.കാർ ബൈക്കിലിടിച്ച് കോഴിക്കോട് തിക്കോടി സ്വദേശിയും പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ താമസക്കാരിയുമായ, അരുൺകുമാറിന്റെ ഭാര്യ അമൃത(36)യാണു മരിച്ചത്. ഞായർ രാത്രി എട്ടരയോടെ മരുതറോഡ് ജംക്ഷനിലെ ഹോട്ടലിനു മുന്നിലുണ്ടായ അപകടത്തിൽ അമൃതയുടെ മകൾ ആദ്വിക(രണ്ടര), പിതൃസഹോദരൻ പി.മഹിപാൽ(59) എന്നിവർക്കു പരുക്കേറ്റു. ഇവർ പുതുശ്ശേരിയിൽ നിന്നു മരുതറോഡിലെ സൂപ്പർമാർക്കറ്റിലേക്കു പോവുകയായിരുന്നു.
ജംക്ഷനിലെ റസ്റ്ററന്റിൽ നിന്നിറങ്ങിയ കാർ കടന്നു പോകാൻ ബൈക്ക് വേഗം കുറച്ചപ്പോൾ പിന്നിൽ നിന്ന് അമിത വേഗത്തിൽ പാഞ്ഞെത്തിയ മറ്റൊരു കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മഹിപാലിനു നടുവിനും കാലിനും പരുക്കേറ്റിട്ടുണ്ട്. കുട്ടിയുടെ കാലിനു നേരിയ പരുക്കുണ്ട്. കോഴിക്കോട് തിക്കോടി സ്വദേശിയായ മോഹൻദാസിന്റെയും ഷൈലജയുടെയും മകളാണ് അമൃത. മോഹൻദാസും മഹിപാലും 20 വർഷം മുൻപാണ് കോയമ്പത്തൂരിലെ കമ്പനിയിലേക്ക് ജോലിക്കായെത്തിയത്. ഇതോടെയാണ് ഇവർ പുതുശ്ശേരിയിലേക്കു താമസം മാറിയത്. അമൃതയുടെ ഭർത്താവ് അരുൺകുമാറിനു ഖത്തറിലാണ് ജോലി. അരുൺകുമാർ ഇന്നു രാവിലെ പുതുശ്ശേരിയിലെത്തും. സംസ്കാരം ഇന്ന് ഉച്ചയ്ക്കു നടക്കും. അപകടത്തിനു കാരണമായ ജംക്ഷനിൽ സിഗ്നൽ സ്ഥാപിക്കണമെന്നും റോഡിൽ തെരുവുവിളക്കുകൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടു ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും കത്തു നൽകിയെന്നു കസബ ഇൻസ്പെക്ടർ എം.സുജിത്ത് അറിയിച്ചു.
വേദനയ്ക്കൊപ്പം യാത്രാദുരിതവും
∙പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്കു കാണാൻ അരുൺകുമാറിനു താണ്ടേണ്ടി വന്നതു ദുരിതം നിറഞ്ഞ മണിക്കൂറുകൾ. വിവരം അറിഞ്ഞ ഉടൻ അദ്ദേഹം ഖത്തർ എയർപോർട്ടിലെത്തിയെങ്കിലും അവധിയായതിനാൽ സർവീസുകൾ കുറവായിരുന്നു. ഇതോടെ യാത്ര തിങ്കളാഴ്ച രാവിലത്തേക്കു മാറ്റി.രാത്രി മുഴുവൻ അരുൺ വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും രാവിലെയും ഉച്ചയ്ക്കുമുള്ള 2 സർവീസുകൾ കൂടി റദ്ദാക്കിയതോടെ വീണ്ടും യാത്ര തടസ്സപ്പെട്ടു.ഇതോടെ അമൃതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വകാര്യ ആശുപത്രിയിലെ ഫ്രീസർ സർവീസിലേക്കു മാറ്റി. അരുൺകുമാർ പട്ടാമ്പി സ്വദേശിയാണ്. 8 വർഷം മുൻപാണ് അമൃതയെ വിവാഹം കഴിച്ചത്. അമൃത നേരത്തെ ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ചു.