
പാലക്കാട് നഗരത്തിനു ബ്രാൻഡിങ്; ഇനി വ്യവസായ സ്മാർട് സിറ്റി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙തൃശൂരിനെ സാംസ്കാരിക തലസ്ഥാനം എന്നു വിളിക്കുന്നതു പോലെ പാലക്കാടിനെ വരും കാലം വിളിക്കുന്ന പേര് ‘വ്യവസായ സ്മാർട് സിറ്റി ’ എന്നാകും.വ്യവസായ ഇടനാഴിയുടെ ഭൂമിയെടുപ്പ് കൂടി പൂർത്തിയാകുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായ ഭൂമിയുള്ള ജില്ല പാലക്കാടായി മാറും. കേരള നഗര നയ കമ്മിഷൻ റിപ്പോർട്ടാണ് പാലക്കാട് നഗരത്തെ ‘വ്യവസായ സ്മാർട് സിറ്റി ’ എന്നു ബ്രാൻഡ് ചെയ്യാമെന്നു ശുപാർശ നൽകിയത്. സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്തു നടപ്പാക്കാനാണ് തീരുമാനം. പാലക്കാട് നഗരം കേന്ദ്രീകരിച്ച് വ്യവസായ സ്ഥാപനങ്ങൾ കുറവാണെങ്കിലും കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടെ വരുന്ന പ്രാധാന്യം കണക്കിലെടുത്താണ് ‘സ്മാർട് സിറ്റി ’ ബ്രാൻഡ് നൽകുന്ന കാര്യം ആലോചിക്കുന്നത്. പാലക്കാട് നഗരത്തോടു ചേർന്ന പുതുശ്ശേരി പഞ്ചായത്തിലാണ് വ്യവസായ ഇടനാഴി യാഥാർഥ്യമാകാൻ പോകുന്നത്.
വ്യവസായകേന്ദ്രങ്ങളോടു ചേർന്ന് പ്രധാന നഗരങ്ങളും സാറ്റലൈറ്റ് പട്ടണങ്ങളും വികസിക്കേണ്ടതുണ്ട്. വ്യവസായ ഇടനാഴിക്കായി ഏറ്റവും കൂടുതൽ ഒരുങ്ങേണ്ടത് പാലക്കാട് നഗരത്തിനാണ്.പാർപ്പിട സമുച്ചയങ്ങൾ, ഗതാഗത സംവിധാനം, ഹോട്ടലുകൾ, പൊതു ഇടങ്ങൾ, ചികിത്സാ സൗകര്യം, വിനോദത്തിനുള്ള സൗകര്യം എന്നിവയെല്ലാം നഗരത്തിൽ കൂടുതലായി വേണ്ടി വരും. വ്യവസായ സ്മാർട് സിറ്റി എന്ന ബ്രാൻഡ് വരുന്നതോടെ കേന്ദ്ര–സംസ്ഥാന സർക്കാരുകളിൽ നിന്നു പുതിയ പദ്ധതികളും ഫണ്ടും നേടിയെടുക്കാൻ കഴിയുമെന്നാണ് ബ്രാൻഡിങ്ങിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നത്.പുതുശ്ശേരി, കണ്ണമ്പ്ര പഞ്ചായത്തുകളിൽ 1,710 ഏക്കറിൽ വരുന്ന വ്യവസായ ഇടനാഴി വഴി 8,729 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭിക്കും. കേന്ദ്രസർക്കാർ അനുമതി നൽകിയ 12 വ്യവസായ ഹബ്ബുകളിൽ ഏറ്റവുമധികം മുതൽമുടക്കുള്ള രണ്ടാമത്തെ സ്ഥലം പാലക്കാടാണ്.