
ആറുവരിപ്പാത: മഴവെള്ളത്തോടൊപ്പം കല്ലും മണ്ണും വീടുകളിലേക്ക്; ചെറിയ മഴയെപ്പോലും നാട്ടുകാർക്കു പേടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുത്തനത്താണി∙ മഴപെയ്തതോടെ, ആറുവരിപ്പാതയുടെ ഭാഗമായുള്ള സർവീസ് റോഡ് വഴിയെത്തുന്ന വെള്ളവും കല്ലും മണ്ണും വീടുകളിലേക്ക്. ഇതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ചെറിയ മഴയിൽപോലും മണ്ണൊലിച്ചു വീട്ടുമുറ്റത്തെത്തുന്നതു ദുരിതമാകുകയാണ്. ചുങ്കം, മത്തിച്ചിറ, ഉണ്ണിയാലുങ്ങൽ തുടങ്ങിയ ഭാഗങ്ങളിലുള്ളവരാണു ദുരിതത്തിലായത്. പഴയ ഓവുചാലുകൾ അടച്ചതും സർവീസ് റോഡിലെ മഴവെള്ളം അഴുക്കുചാൽ വഴി ഒരു ഭാഗത്തേക്കു കൊണ്ടുവന്നതുമാണു ദുരിതത്തിനു കാരണമെന്നു നാട്ടുകാർ പറയുന്നു. ചുങ്കം മേൽപാലത്തിനു താഴെ കൂട്ടിയിട്ട കല്ലും മണ്ണും മഴവെള്ളത്തോടൊപ്പം കുത്തിയൊലിച്ചു വീടുകളിലേക്ക് എത്തുകയാണ്.
അശാസ്ത്രീയമായ രീതിയിലാണ് അഴുക്കുചാൽ നിർമിച്ചതെന്നാണു പരാതി.വീട്ടുമുറ്റത്തെത്തിയ ചെളി, മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെയാണു നീക്കം ചെയ്തത്. കാലവർഷമായാൽ ദുരിതം ഇരട്ടിയാകും. ആതവനാട് പഞ്ചായത്തിലെ 1, 20, 21 വാർഡുകളിലുള്ളവർക്ക് ഇത്തരം പ്രയാസമുണ്ട്. വിഷയം പലതവണ ദേശീയപാത അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും നിരാശയാണു ഫലം. അതതു പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളിലെ അധികൃതരുമായി കൂടിയാലോചിക്കാതെയാണ് അഴുക്കുചാലിന്റെ നിർമാണം നടത്തിയതെന്ന് ആരോപണമുണ്ട്.
ഓഫിസ് ഉപരോധിച്ചു
പുത്തനത്താണി∙ ആറുവരിപ്പാതയുടെ ഭാഗമായുള്ള അഴുക്കുചാൽ അശാസ്ത്രീയമായ രീതിയിലാണു നിർമിച്ചതെന്ന് ആരോപിച്ച് ആതവനാട് പഞ്ചായത്തിലെ ജനപ്രതിനിധികൾ ദേശീയപാത നിർമാണ കമ്പനിയുടെ പൂവൻചിനയിലെ ഓഫിസ് ഉപരോധിച്ചു.പ്രസിഡന്റ് ടി.പി.സിനോബിയ, വൈസ് പ്രസിഡന്റ് കെ.ടി.ഹാരിസ്, കെ.പി.ജാസർ, നാസർ പുളിക്കൽ, എം.കെ.സക്കറിയ, ശ്രീജ മലയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.