
അയ്യാടൻ മലയിൽ വിള്ളൽ; 42 കുടുംബങ്ങളെ മാറ്റി, കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നു സൂചന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൊറയൂർ ∙ ശക്തമായ മഴയിൽ മൊറയൂർ അയ്യാടൻ മലയിൽ വിള്ളലുകൾ കണ്ടെത്തി. സമീപത്തെ 42 വീടുകളിൽനിന്ന് നൂറിലേറെപ്പേരെ മാറ്റിത്താമസിപ്പിച്ചു. ഇവിടെനിന്നു മാറ്റിത്താമസിപ്പിച്ച ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ കലക്ടർക്കു നിവേദനം നൽകി.
അപകടാവസ്ഥ ഇല്ലാതാക്കുന്നതിനു ശാശ്വത പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. മണ്ണ് സംരക്ഷണം, ജിയോളജി, ജില്ലാ ദുരന്തനിവാരണം, പൊലീസ്, റവന്യു വകുപ്പ് അധികൃതരും പഞ്ചായത്ത് പ്രതിനിധികളും ഇന്നലെ നടത്തിയ സംയുക്ത പരിശോധനയിൽ മണ്ണിടിച്ചിലിനു കൂടുതൽ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മഴക്കാലം കഴിയുന്നതുവരെ കൂടുതൽ ആളുകളെ മാറ്റിത്താമസിപ്പിക്കേണ്ടിവരും.
ഏകദേശം 3 മാസത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ക്യാംപുകൾ സജ്ജീകരിക്കുന്നതിനും ബന്ധുവീടുകളിലേക്കു മാറ്റിപ്പാർപ്പിക്കുന്നതിനും പ്രായോഗിക പ്രയാസങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ആളുകൾക്ക് വാടകവീട് കണ്ടെത്തി മാറ്റുന്നതിന് നിർദേശം നൽകേണ്ടിവരുമെന്നു പഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മൽ, വൈസ് പ്രസിഡന്റ് ജലീൽ മുണ്ടോടൻ എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ വി.ആർ.വിനോദിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂലിപ്പണി ചെയ്തു ജീവിക്കുന്നവരാണു പ്രദേശത്തെ കൂടുതൽ ആളുകളും. ഇവർക്കു വീട്ടുവാടകയും ഭക്ഷ്യവസ്തുക്കളും ലഭിക്കുന്നതിനുള്ള സഹായവും നൽകണമെന്നു കലക്ടറോട് ആവശ്യപ്പെട്ടു.