
നാലുവരിപ്പാത ഒറ്റ വരിയായി മേൽപാലത്തിലേക്ക് കുപ്പിക്കഴുത്തു പോലെ ചുരുങ്ങും; പിന്നെ നീളുന്ന വാഹനനിര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്–പാലക്കാട് ദേശീയപാതയെ കുരുക്കിലാക്കുകയാണ് അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഭാഗം. കുരുക്കഴിക്കാനും പരിഹരിക്കാനും മാർഗങ്ങളേറെയുണ്ട്. ബന്ധപ്പെട്ട അധികൃതരെല്ലാം തികഞ്ഞ നിസ്സംഗത പുലർത്തുമ്പോൾ ദുരിതത്തിലാകുന്നത് ഇതുവഴിയെത്തുന്ന ആയിരക്കണക്കിന് യാത്രക്കാരാണ്. ഇതുമൂലം ഉണ്ടാകുന്ന വലിയ വികസന മുരടിപ്പിലേക്കു കൂടി ഒരന്വേഷണം.
പെരിന്തൽമണ്ണ ∙ കഴിഞ്ഞദിവസം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽനിന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തയച്ച ഗർഭിണി മെഡിക്കൽ കോളജിലെത്തുന്നതിനുമുൻപ് ആംബുലൻസിൽ പ്രസവിച്ച സംഭവമുണ്ടായി. അങ്ങാടിപ്പുറം കഴിഞ്ഞപ്പോഴേക്കു പ്രസവ വേദന തുടങ്ങിയെന്നാണ് ആംബുലൻസ് ഡ്രൈവറും ബന്ധുക്കളും പറഞ്ഞത്. ഭാഗ്യം കൊണ്ട് കുഞ്ഞും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നു. ഇത് അവിചാരിതമായ സംഭവമല്ല, ഇങ്ങനെ ഒട്ടേറെ സംഭവങ്ങളുണ്ട്. ദേശീയപാതയിലെ കുരുക്കിലകപ്പെട്ട് ആശുപത്രികളിലെത്താൻ വൈകിപ്പോയ സംഭവങ്ങളുമുണ്ട്.
കോഴിക്കോട്–പാലക്കാട് ദേശീയ പാതയിലൂടെ സ്ഥിരമായി കടന്നുപോകുന്ന വാഹനങ്ങളെല്ലാം അങ്ങാടിപ്പുറത്തും പെരിന്തൽമണ്ണയിലും എത്തുന്നതിനു മുൻപായി മുന്നൊരുക്കങ്ങൾ നടത്തും. കാരണം എത്ര സമയം ഗതാഗതക്കുരുക്കിൽ നട്ടം തിരിയുമെന്ന് അറിയില്ലല്ലോ..? കുറേ നേരം ഇഴഞ്ഞു നീങ്ങേണ്ടി വരും. അരികുചേർന്ന് നിർത്താനും സാധിക്കില്ല.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക്. ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയപാതകളിൽ കോഴിക്കാട്–പാലക്കാട് പാത കൂടുതൽ കുരുക്കുള്ള പാതയായി മാറിയത് അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലമാണ്. കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ ജില്ലയിലൂടെ കടന്നുപോകുന്ന നാട്ടുകൽ വരെയുള്ള 70 കിലോമീറ്ററോളം വരുന്ന പാതയിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് അങ്ങാടിപ്പുറത്താണ്.
കോഴിക്കോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് ഓരാടംപാലത്ത് എത്തുമ്പോഴേ അറിയാം ഗതാഗതക്കുരുക്കിന്റെ തീവ്രത. അവിടം തുടങ്ങും നീണ്ട വാഹനങ്ങളുടെ നിര. ഇവിടെ നിന്ന് ഇഴഞ്ഞിഴഞ്ഞ് നീങ്ങി ജംക്ഷനിലെത്തുമ്പോഴേക്കും അര മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. അതേ പോലെ പെരിന്തൽമണ്ണ ഭാഗത്ത് ജൂബിലി ജംക്ഷനിൽ നിന്നെങ്കിലും തുടങ്ങും നീണ്ടവാഹന നിര. ഇരുവശത്തുനിന്നും അങ്ങാടിപ്പുറം മേൽപാലം പരിസരമെത്തുമ്പോൾ നാലുവരിപ്പാത ഒറ്റ വരിയായി മേൽപാലത്തിലേക്ക് കുപ്പിയുടെ കഴുത്തു പോലെ ചുരുങ്ങും. മേൽപാലം കടന്നു കിട്ടാൻ പലപ്പോഴും ഏറെ സമയമെടുക്കും.
വ്യാപാരികൾക്കും പ്രതിസന്ധി
അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും വ്യാപാരികൾക്ക് ദേശീയപാതയിലെ ഗാതഗതക്കുരുക്ക് കുറച്ചൊന്നുമല്ല ക്ഷീണമാകുന്നത്. അങ്ങാടിപ്പുറം–പെരിന്തൽമണ്ണ റൂട്ടിൽ അത്യാവശ്യക്കാർ മാത്രമായതോടെ ഷോപ്പിങ് നാലിലൊന്നായി കുറഞ്ഞെന്ന് വ്യാപാരികൾ. അങ്ങാടിപ്പുറത്തെ വ്യാപാരികൾക്കാണ് വലിയ ക്ഷീണം. എവിടെയും വാഹനങ്ങൾ പാർക്ക് ചെയ്യാനാകില്ല.
ദേശീയപാതയിലെ സ്ഥിരം കുരുക്കിനൊപ്പം ദിവസവും കുരുക്ക് മുറുകാൻ ഒരു കാരണം കൂടിയുണ്ടാകും. ഒന്നുകിൽ സ്ഥിരം അപകട മേഖലയായ ഓരാടംപാലത്തിൽ വാഹനം അപകടപ്പെട്ടതാകാം. അതല്ലെങ്കിൽ കഷ്ടിച്ച് 2 വാഹനങ്ങൾക്ക് ഞെരുങ്ങി കടന്നു പോകാവുന്ന മേൽപാലത്തിൽ വാഹനങ്ങൾ ഉരസിയതാകാം, അതുമല്ലെങ്കിൽ നാലുവരി റോഡിൽ നിന്ന് മേൽപാലത്തിന്റെ വീതി കുറവ് അറിയാതെ എത്തുന്ന പരിചയമില്ലാത്ത വാഹനങ്ങൾ മേൽപാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയതാകാം, ഇതൊന്നുമല്ലെങ്കിൽ ക്ഷേത്രങ്ങളിലെ വിശേഷാൽ ചടങ്ങുകൾക്കെത്തുന്ന ഭക്തജന തിരക്കാകാം അങ്ങനെ പോകുന്നു കാരണങ്ങൾ.
കഴിഞ്ഞ 3 ദിവസങ്ങളിലായി മേൽപാലം പരിസരത്ത് കനത്ത മഴയിൽ രൂപപ്പെട്ട കുഴിയായിരുന്നു വില്ലൻ. ഇന്നലെ ഗത്യന്തരമില്ലാതെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് താൽക്കാലിമായി ഈ കുഴിയടച്ചത്. നാളെ: ഓരാടംപാലം–മാനത്തുമംഗലം ബൈപാസ് വന്നാൽ കുരുക്കഴിക്കാം, പക്ഷേ, അധികൃതർ പദ്ധതി തന്നെ മറന്നു.
തീരാദുരിതം ഓട്ടോറിക്ഷകൾക്ക്
പെരിന്തൽമണ്ണയിൽ നിന്നും അങ്ങാടിപ്പുറത്തു നിന്നും മേൽപാലംവഴി ഓട്ടോ വിളിച്ചാൽ വന്നെങ്കിൽ ഭാഗ്യം. അവരെ കുറ്റം പറയാനാകില്ല. 30 രൂപ ലഭിക്കുന്ന ഒരു മിനിമം ചാർജ് ഓട്ടത്തിന് പലപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് മൂലം നഷ്ടപ്പെടും. ഒരു ദിവസം ഇങ്ങനെ മൂന്നോ നാലോ ട്രിപ്പുകൾ പോയാൽ ദിവസം കഴിയുമെന്ന് ഓട്ടോ തൊഴിലാളികൾ. ഇതുമൂലം ഓട്ടോറിക്ഷക്കാർക്കും ഓട്ടം വളരെ കുറവാണ്.