
ശുഭയാത്ര…! നവീകരിച്ച മലപ്പുറം കെഎസ്ആർടിസി ടെർമിനലിന്റെ ഉദ്ഘാടനം ഇന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ വലത്തോട്ട് സിരകൾ പോലെ 2 വഴികൾ, ഇടത്തോട്ട് ധമനികൾ പോലെയും 2 പാതകൾ. അതിലൂടെ വിവിധ ദേശങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ ‘ചംക്രമണം’ നിയന്ത്രിക്കുന്ന ഹൃദയം പോലെ ജില്ലാ ആസ്ഥാനത്തെ മലപ്പുറം കെഎസ്ആർടിസി ഡിപ്പോ. വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിലൊരു ‘മേജർ ശസ്ത്രക്രിയ’ നടത്തി പൂർണസജ്ജമാക്കിയ ആ ‘ഹൃദയം’ ഇന്നു വീണ്ടും പ്രവർത്തനമാരംഭിക്കുകയാണ്. നവീകരിച്ച മലപ്പുറം കെഎസ്ആർടിസി ടെർമിനലിന്റെയും യാർഡിന്റെയും ഉദ്ഘാടനം ഇന്നു വൈകിട്ട് 4ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർവഹിക്കും.
കേട്ട പഴികൾക്കൊക്കെയും കണക്കിന് മറുപടി നൽകുന്ന വിധത്തിൽ ആധുനിക സജ്ജീകരണങ്ങളോടെയാണ് ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നത്. രാത്രി 10 മണിയോടെ ഉറക്കത്തിലേക്കു വീഴുന്ന മലപ്പുറം നഗരത്തിൽ ഇനി 24 മണിക്കൂറും ഉണർന്നിരിക്കുന്ന കെഎസ്ആർടിസി ടെർമിനലുണ്ടാകും. റോഡരികിൽ മഴച്ചാറ്റലും വെയിലുംകൊണ്ട് ബസ് കാത്തിരുന്ന കാലം മലപ്പുറത്തിനിനി മറക്കാം. ഇരിക്കാൻ എസി വിശ്രമഹാളും പുറമേ സാധാരണ കസേരകളും. പ്രാഥമികാവശ്യങ്ങൾക്ക് സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യം. മൊബൈൽ ചാർജിങ്ങിനും സംവിധാനം. ഒപ്പം ഏതു പാതിരാത്രിയിലും ലഭിക്കുന്ന സുരക്ഷാബോധവും. കോട്ടക്കുന്നിനു ശേഷം ജില്ലാ ആസ്ഥാനത്തിന്റെ മറ്റൊരു ഐക്കൺ ആവുകയാണ് കെഎസ്ആർടിസി ജില്ലാ ആസ്ഥാന ഡിപ്പോ.
പട്ടാളബൂട്ട് പതിഞ്ഞിടത്ത് ടയറുകൾ ഉരുണ്ടപ്പോൾ
ചരിത്രത്തിൽ പല ശബ്ദങ്ങൾ കേട്ടയിടമാണ് ഇപ്പോൾ മലപ്പുറം കെഎസ്ആർടിസി ഡിപ്പോ നിൽക്കുന്നിടം. പഴമക്കാർ പറഞ്ഞതനുസരിച്ച് മുൻപ് ഇവിടം ബ്രിട്ടിഷ് പട്ടാളത്തിന്റെ സൈനിക ക്യാംപിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷവും പട്ടാളബൂട്ടുകളുടെ ശബ്ദം വിട്ടൊഴിഞ്ഞില്ല. ഇന്ത്യൻ സൈന്യത്തിന്റെ കയ്യിലായി പിന്നീട് ഈ പ്രദേശം. മലപ്പുറത്തിന്റെ വരൾച്ചക്കാലത്ത് നാടു മുഴുവൻ പട്ടാളം വെള്ളമെത്തിക്കാൻ ഉപയോഗിച്ചിരുന്ന സ്ഥലം കൂടിയായിരുന്നു ഇവിടെ. പട്ടാളം വിട്ടുപോയപ്പോൾ കുറെക്കാലം കാടുപിടിച്ചും കിടന്നു.
ടാറിന്റെ മണവും ‘ഇൻജന്റെ’ (റോഡ് റോളർ) ഒച്ചയും കേട്ട മരാമത്ത് ഓഫിസ്, അരുമകളുടെ കരച്ചിലുയർന്ന മൃഗാശുപത്രി തുടങ്ങിയവയ്ക്കും ഇവിടം താവളമായിട്ടുണ്ട്. എന്നാൽ കുഞ്ഞുങ്ങളുടെയും രോഗികളുടെയുമൊക്ക കരച്ചിൽ കേട്ട, മരുന്നിന്റെയും മറ്റും മണം പരന്ന, ‘ബ്ലോക്ക് ആശുപത്രി’യാണ് നഗരവാസികളുടെ മനസ്സിലെ പ്രധാന ഓർമ. ഇതുമാറ്റി 1978 ഓഗസ്റ്റ് 30ന് ആണ് മലപ്പുറത്ത് കെഎസ്ആർടിസി സ്റ്റേഷൻ ഓഫിസ് ആരംഭിച്ചത്. 1980ൽ സബ് ഡിപ്പോ നിലവിൽ വന്നു. 2022ൽ ആണ് ജില്ലാ ക്ലസ്റ്റർ ഓഫിസായത്. ആ സംവിധാനം മാറിയപ്പോൾ ജില്ലാ ഡിപ്പോ ആയി പരിഗണി ക്കപ്പെട്ടു തുടങ്ങി.
‘പാമ്പും കോണിയും കളി’പോലെ കെട്ടിട നിർമാണം
ജില്ലാ ആസ്ഥാനത്തെ ‘തട്ടിക്കൂട്ട് സെറ്റപ്പ്’ മാറ്റി കെഎസ്ആർടിസിക്ക് നല്ലൊരു കെട്ടിടം വേണമെന്ന ആവശ്യത്തിന് 3 പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 2007ൽ കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനയായ ‘ടീമി’ന്റെ വാർഷികത്തിന് മലപ്പുറത്തുവച്ച് അന്നത്തെ ഗതാഗത മന്ത്രി മാത്യു ടി.തോമസ് ആണ് ആദ്യമായൊരു പ്രഖ്യാപനം നടത്തിയത്. 27 കോടി രൂപ ചെലവിൽ 10 നിലകളിലായി അത്യാധുനിക വാണിജ്യ സമുച്ചയവും ബസ് സ്റ്റാൻഡും 2009 മാർച്ചിൽ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. 11 നിലയെക്കുറിച്ചും മുൻപ് ആലോചനയുണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയും മറ്റും കാരണം പിന്നീട് 8 നില മതിയെന്നായി. നില കുറഞ്ഞെങ്കിലും നടപടി കടലാസിലൊതുങ്ങി. പിന്നീട് 2 നില മാത്രം മതിയെന്ന നീക്കമുണ്ടായപ്പോൾ പ്രതിഷേധവുമുയർന്നു. അങ്ങനെയാണ് 4 നില എന്ന് ഉറപ്പിച്ചത്.
7.90 കോടി രൂപയാണ് അനുവദിച്ചത്. 2016 ജനുവരി 2ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടു. പണി പിന്നെയും ഇഴഞ്ഞെങ്കിലും 4 വർഷം കൊണ്ട് കെട്ടിടം പൂർത്തിയായി. ഒപ്പം പണി തുടങ്ങിയ മറ്റു പല ഡിപ്പോകളും തുറന്നിട്ടും മലപ്പുറം വെറും ‘സ്ട്രക്ചറിൽ’ ഒതുങ്ങി. ഫണ്ട് ക്ഷാമമാണ് പിന്നീട് ക്ഷീണമായത്. കടമുറികൾ വാടകയ്ക്കു നൽകുമ്പോൾ ലഭിക്കുന്ന നിരതദ്രവ്യം (ഡിപ്പോസിറ്റ്) ഉപയോഗിച്ച് ബാക്കി പണി തീർക്കാമെന്ന പദ്ധതിയുണ്ടായി. പക്ഷേ, മുറികൾ ഉദ്ദേശിച്ച പോലെ ടെൻഡറിൽ പോയില്ല. അതോടെ വീണ്ടും പ്രതിസന്ധി. സാങ്കേതിക തടസ്സങ്ങൾ തുടർക്കഥ. നീണ്ടുപോകുന്ന ജോലികളെ ‘മലപ്പുറം കെഎസ്ആർടിസിയുടെ നിർമാണം പോലെ’ എന്ന് നാട്ടുകാർ പരിഹസിക്കുന്ന വിധത്തിലായിരുന്നു കാര്യങ്ങൾ.
ഉബൈദുല്ല കൈപിടിച്ചു,കെട്ടിടം തുറക്കുന്നു
വിമർശനങ്ങളേറെ ഉയർന്നപ്പോൾ പി.ഉബൈദുല്ല എംഎൽഎ 2022ൽ അന്നത്തെ മന്ത്രി ആന്റണി രാജുവിന് മുൻപിൽ ഒരു ഓഫർ വച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് 2 കോടി രൂപ തരാം. ടെർമിനലിന്റെയും യാർഡിന്റെയും പണി തീർത്ത് കെട്ടിടം എത്രയും പെട്ടെന്ന് യാത്രക്കാർക്ക് തുറന്നുകൊടുക്കണം. ആ ഓഫറാണ് ഇപ്പോൾ ഉദ്ഘാടനത്തിലേക്കു നയിച്ചത്.6 മാസം കൊണ്ട് പൂർത്തിയാക്കാനാണുദ്ദേശിച്ചതെങ്കിലും തുടർച്ചയായി കൺസൽറ്റൻസി മാറ്റവും സാങ്കേതിക തടസ്സങ്ങളും വീണ്ടും വഴിമുടക്കി. തൊട്ടടുത്ത വർഷം 15 ലക്ഷം രൂപ കൂടി അധികം പ്രഖ്യാപിച്ചു. ഇതോടൊപ്പം 2 നിലയിലെ കടമുറികളുടെയും മറ്റും നവീകരണത്തിന് കെഎസ്ആർടിസി സ്വന്തം ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ കൂടി അനുവദിച്ചു. പിന്നാലെ പണി തുടങ്ങി. അതു വേഗത്തിലായതോടെ ഉദ്ഘാടനത്തിനൊരുങ്ങി. ആദ്യം ഉദ്ദേശിച്ച 2 തീയതികളും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാറ്റിവയ്ക്കേണ്ടി വന്നതോടെയാണ് ഇന്നത്തെ ദിവസത്തിന് ‘നറുക്കു വീണത്’.
ആദ്യ കെട്ടിടവും ഓർമയാകുന്നു
മലപ്പുറത്ത് കെഎസ്ആർടിസി വന്ന ശേഷം ആദ്യമായി ഉണ്ടാക്കിയ പ്രധാന കെട്ടിടവും ഓർമയാകുന്നു. നിലവിൽ സ്റ്റേഷൻ മാസ്റ്റർ ഓഫിസായി പ്രവർത്തിക്കുന്ന കെട്ടിടമാണ് പൊളിക്കാൻ ഉത്തരവായത്. ഇന്ന് ഉദ്ഘാടനം കഴിഞ്ഞ ശേഷം ഇതിനുള്ള നടപടികളിലേക്കു കടക്കും. 1982 നവംബർ 9ന് ആണ് ഈ ആദ്യ കെട്ടിടം തുറന്നുകൊടുത്തത്. അന്നത്തെ ഗതാഗത മന്ത്രി കെ.കെ.ബാലകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്. അന്നത്തെ ഭക്ഷ്യമന്ത്രി യു.എ.ബീരാൻ, ജലസേചന മന്ത്രി എം.പി.ഗംഗാധരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. നിലവിൽ പഴക്കം ചെന്ന ആ കെട്ടിടത്തിൽ ഇപ്പോഴും ഉദ്ഘാടന ശില തലയെടുപ്പോടെ നിൽക്കുന്നുണ്ട്. ഇനി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പുതിയ കെട്ടിടത്തിലേക്കു മാറും.അതേസമയം ഈ കെട്ടിടം പൊളിക്കരുതെന്നും ബൈക്ക് ഷെഡോ മറ്റോ ആക്കി നിലനിർത്തണമെന്നും ആവശ്യവുമുയരുന്നുണ്ട്.