
ആറുവരിപ്പാത തുറന്നാൽ പിന്നെ നടക്കാൻ അനുമതിയില്ല; പലരും ഈ കുറുക്കുവഴി തിരഞ്ഞെടുക്കും: അപകടഭീതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേഞ്ഞിപ്പലം ∙പൊലീസ് സ്റ്റേഷനു സമീപം എൻഎച്ച് സർവീസ് റോഡരികിൽ ഗർത്തം. റോഡ് നിർമിച്ച ശേഷം താഴ്ന്ന ഭാഗത്ത് മെറ്റൽ നിറച്ചതായിരുന്നു. മഴയിൽ മെറ്റൽ അമർന്ന് ആ ഭാഗം കുഴിയായി. റോഡരികെ ബാരിക്കേഡ് ഇല്ലാത്തതിനാൽ കുഴിയിലേക്ക് വാഹനം വീഴാൻ സാധ്യതയുണ്ട്. കുഴി നികത്തി നടപ്പാത നിർമിക്കണമെന്ന് ആവശ്യമുയർന്നു.
അപകടഭീഷണിയായി റോഡ് കടക്കൽ
ക്യാംപസ് കവാടത്തിനടുത്ത് എൻഎച്ച് ആറുവരിപ്പാതയുടെ മറുഭാഗത്തേക്ക് വിദ്യാർഥികളടക്കം നടന്നുകടക്കുന്നത് ഇപ്പോൾ പേടിപ്പെടുത്തുന്ന കാഴ്ച. ആറുവരിപ്പാതയിൽ ഒരു വശത്ത് കോഴിക്കോട് ഭാഗത്തേക്കും മറുഭാഗത്ത് തൃശൂർ ദിശയിലേക്കും വാഹനങ്ങൾ നിരന്തരം കുതിച്ചുപായുകയാണ്. അതിനിടെയാണ് വിദ്യാർഥികളടക്കം റോഡ് മുറിച്ചുകടക്കുന്നത്. ക്യാംപസ് കവാടത്തിനടുത്ത് ആറുവരിപ്പാതയിലേക്ക് കയറാൻ പാകത്തിൽ അരികുഭിത്തിയിൽ ചെറിയൊരു വിടവുണ്ട്. എന്നാൽ, എൻഎച്ചിന് നടുവിലെയും കിഴക്കുവശത്തെയും മതിലുകൾ ചാടിക്കടന്നേ മറുഭാഗത്ത് എത്താനാകൂ. ആറുവരിപ്പാത തുറന്നതിൽ പിന്നെ ഇതിലൂടെ നടക്കാൻ അനുമതിയില്ല.
ബസ് സ്റ്റോപ് പരിസരത്തെ മേൽപാലത്തെ ആശ്രയിക്കാൻ ഒരു കിലോമീറ്ററിലേറെ നടക്കണമെന്നതിനാലാണ് പലരും ഈ കുറുക്കുവഴി തിരഞ്ഞെടുക്കുന്നത്. ഇവിടെ എൻഎച്ചിന് കുറുകെ ലിഫ്റ്റ് സൗകര്യത്തോടെ നടപ്പാലം വേണമെന്ന യൂണിവേഴ്സിറ്റിയുടെ ആവശ്യം എൻഎച്ച് അതോറിറ്റി അംഗീകരിച്ചിട്ടില്ല. നടപ്പാലം വേണമെങ്കിൽ ക്യാംപസിലെ പുതിയ നാലുവരിപ്പാത എൻഎച്ചിൽ ചേരുന്നതിനടുത്ത് വാഹനങ്ങൾക്കു ഷെൽറ്ററും പെട്രോൾ പമ്പും മറ്റും നിർമിക്കാൻ 1.4 ഹെക്ടർ സ്ഥലം സൗജന്യമായി അനുവദിക്കണമെന്നാണ് എൻഎച്ച് അതോറിറ്റിയുടെ നിലപാട്.
ഭൂഗർഭ നടപ്പാത തുറന്നില്ല
ക്യാംപസ് കവാടത്തിനടുത്ത് എൻഎച്ചിന് അടിയിൽ 63 മീറ്റർ നീളത്തിൽ ഭൂഗർഭ നടപ്പാത നിർമിച്ചിട്ട് കാലമേറെയായി. പക്ഷേ യാത്രക്കാർക്കായി തുറക്കണമെങ്കിൽ ഇനിയും പണികൾ നടത്താനുണ്ട്. ഭൂഗർഭ നടപ്പാതയുടെ ഭിത്തിയിൽ ഇതിനകം വൈദ്യുത കേബിൾ– ജല പൈപ്ലൈൻ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. ഭൂഗർഭ നടപ്പാത തുറന്നാൽ എൻഎച്ചിന് കുറുകെയുള്ള സാഹസിക യാത്ര ഒഴിവാകും. ക്യാംപസിൽ കോഴിക്കോട് ദിശയിലേക്കുള്ള സർവീസ് റോഡ് ടാറിങ് കാരണം അടച്ചിരുന്നു. മേൽപാലം വഴി തൃശൂർ ദിശയിലേക്കുള്ള റോഡിനെ ആശ്രയിച്ചാണ് കാക്കഞ്ചേരി മേൽപാലം വരെ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളെ കടത്തിവിട്ടത്.