
‘ഇതു കേന്ദ്രമന്ത്രിക്കു വേണ്ടപ്പെട്ടവരുടെ ഭൂമിയാണ്; ഇവിടെ ടൂറിസം പദ്ധതി വരാൻ പോവുകയാണ്’; ‘വേണ്ടപ്പെട്ടവരുടെ നികത്തൽ!’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊന്നാനി∙ ‘ഇതു കേന്ദ്രമന്ത്രിക്കു വേണ്ടപ്പെട്ടവരുടെ ഭൂമിയാണ്. ഇവിടെ സർക്കാർ ടൂറിസം പദ്ധതി വരാൻ പോവുകയാണ്’– ആറുവരിപ്പാത നിർമാണക്കരാറുകാരുടെ വാഹനത്തിലെത്തി, പുതുപൊന്നാനിയിൽ പുഴയോരം നികത്തുന്നതു ചോദ്യം ചെയ്ത പ്രദേശവാസികൾക്ക്, നികത്തുന്നവർ നൽകിയ മറുപടിയാണിത്. ഒന്നുകൂടി ഉറപ്പിക്കാൻ കേന്ദ്രമന്ത്രിക്ക് ഒപ്പം നിൽക്കുന്ന ഭൂവുടമയുടെ ചിത്രവും കാണിച്ചു ബോധ്യപ്പെടുത്തിയത്രേ. പുതുപൊന്നാനിയിൽ കാഞ്ഞിരമുക്ക് പുഴയോരം കേന്ദ്രീകരിച്ചു വൻ നികത്തലാണു നടന്നിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ഏക്കർ കണക്കിനു ഭൂമി നികത്തിയെടുത്തു. ആറുവരിപ്പാത നിർമാണത്തിനായി സാധനങ്ങൾ സ്റ്റോക്ക് ചെയ്യാനെന്ന മട്ടിലായിരുന്നു ആദ്യം നികത്തിയത്. പിന്നീടു കേന്ദ്രമന്ത്രിക്കു വേണ്ടപ്പെട്ടവർക്കു വേണ്ടിയാണെന്നും സർക്കാർ ടൂറിസം പദ്ധതിക്കു വേണ്ടിയാണെന്നുമൊക്കെയുള്ള പ്രചാരണങ്ങളിലേക്കെത്തി. ആറുവരിപ്പാത നിർമാണ കമ്പനിയായ കെഎൻആർസിഎലിന്റെ വാഹനങ്ങൾ ഉപയോഗിച്ചു നടന്ന ഇൗ നികത്തൽ ഒത്തുകളിയായിരുന്നുവെന്നു വ്യക്തമായിട്ടും ഒരു നടപടിയുമുണ്ടായില്ല.
പ്രഹസനമായ 44 ഉത്തരവുകൾ
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ പൊന്നാനി താലൂക്കിൽ നികത്തപ്പെട്ട വയലുകൾ പൂർവസ്ഥിതിയിലാക്കുന്നതിന് 44 ഭൂവുടമകൾക്കു റവന്യു വകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ട്. ഒരു തരി മണ്ണു പോലും ഇൗ വയൽ ഭൂമികളിൽനിന്നു തിരിച്ചെടുത്തിട്ടില്ല. റവന്യു വകുപ്പിന്റെ നടപടി ഇൗ ഒരൊറ്റ കത്തിൽ അവസാനിക്കുകയാണ്. ഭൂവുടമകൾ പൂർവസ്ഥിതിയിലാക്കാത്ത ഭൂമിയിൽ റവന്യു വകുപ്പിന്റെ തുടർനടപടികളുണ്ടാകുന്നില്ല. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ തുടർ നടപടികളിലേക്കു റവന്യു വകുപ്പ് നീങ്ങുന്നില്ല. നികത്തിയ ഭൂമി പിന്നീടു തരംമാറ്റി നൽകാൻ ഇതേ ഉദ്യോഗസ്ഥർ തന്നെ അപേക്ഷ സ്വീകരിക്കുകയും ചെയ്യുന്നു. വയൽ നികത്തലും തരം മാറ്റലും സംബന്ധിച്ച ഉദ്യോഗസ്ഥ അഴിമതി പുറത്തു കൊണ്ടുവരുന്നതിനു വിജിലൻസ് അന്വേഷണം വേണമെന്നാണ് ആവശ്യം.
അട്ടിമറിക്ക് കൂട്ടുനിന്ന് കൃഷി വകുപ്പ്
ജില്ലയിൽ എത്ര വയലുകൾ നികത്തപ്പെട്ടു? ഇപ്പോൾ എത്ര ഹെക്ടർ വയൽ പ്രദേശത്ത് നെൽക്കൃഷിയുണ്ട്? നിർണായകമായ ഇൗ കണക്കുകൾ പോലും ജില്ലയിലെ കൃഷി വകുപ്പിന്റെ കയ്യിലില്ല. ജില്ലാ ഡപ്യൂട്ടി ഡയറക്ടർക്ക് അയച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾ നേരെ ജില്ലയിലെ 108 കൃഷി ഭവനുകളിലേക്ക് അയച്ചു ഡപ്യൂട്ടി ഡയറക്ടർ കൈമലർത്തി. 108 കൃഷി ഭവനുകളിൽ വെറും അഞ്ചു കൃഷി ഭവനുകളിൽനിന്നാണു മറുപടി വന്നത്. ഇൗ മറുപടിയിൽ തന്നെ, മൂന്നു കൃഷി ഭവനുകളിൽ വയൽവിവരങ്ങൾ ലഭ്യമല്ലെന്നും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നുമൊക്കെയുള്ള മുടന്തൻ ന്യായങ്ങളാണു വന്നിരിക്കുന്നത്.വയൽ ഭൂമി സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള പ്രധാന, സർക്കാർ സംവിധാനത്തിന്റെ അവസ്ഥയാണിത്. വയൽ പ്രദേശങ്ങൾ നികത്തുന്നതു തടയാൻ ഏറ്റവും ആദ്യം ഇടപെടൽ നടത്തേണ്ട കൃഷി വകുപ്പ് ഒന്നും അറിയാത്ത മട്ടിൽ മാറിനിൽക്കുകയാണ്. മിക്കയിടങ്ങളിലും കൃഷി ഓഫിസർമാരുടെ അറിവോടെ നികത്തൽ നടക്കുന്നുവെന്ന ആരോപണം ശക്തമാണ്. അതിവേഗം തരംമാറ്റൽ നടന്ന വയൽ പ്രദേശങ്ങളുടെ ഫയൽ പരിശോധിച്ചാൽ, ഒരു ജാള്യതയും കാണിക്കാതെ എഴുതിവച്ച കൃഷി ഓഫിസർമാരുടെ റിപ്പോർട്ട് കാണാം. ഇൗ റിപ്പോർട്ടുകളെല്ലാം അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ശക്തമാണ്.
വയൽ സംരക്ഷണത്തിന്റെ പേരിൽ പണം ഉൗറ്റൽ മാത്രം
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ മറവിൽ വയൽ സംരക്ഷണത്തിനപ്പുറത്തു വയൽ തരം മാറ്റലാണു നടക്കുന്നത്. നിയമത്തെ വെറും നോക്കുകുത്തിയാക്കി, ഇതേ നിയമത്തിലെ ഇളവ് വളച്ചൊടിച്ചാണു നികത്തലും തരം മാറ്റവും നടക്കുന്നത്. തരം മാറ്റുന്നതിനായി ഫീസ് ഇനത്തിൽ കോടികൾ സർക്കാരിന്റെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. വയൽ സംരക്ഷണത്തിന്റെ പേരിൽ വാങ്ങിക്കൂട്ടിയ ഇൗ തുക ഇന്നേവരെ വയൽ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തിയിട്ടില്ല. അനധികൃതമായി നികത്തിയ വയൽ ഭൂമികൾ പൂർവസ്ഥിതിയിലാക്കാൻ ഭൂവുടമയ്ക്ക് ഉത്തരവു നൽകുകയല്ലാതെ റവന്യു വകുപ്പ് ഒരു ഇടപെടലും നടത്തുന്നില്ല. നികത്തിയ ഭൂമി പൂർവ സ്ഥിതിയിലാക്കാൻ ഇൗ പണം ഉപയോഗിക്കണമെന്ന ആവശ്യം ശക്തമായിട്ടും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
പ്രതിക്കൂട്ടിൽ റവന്യു, കൃഷി വകുപ്പുകൾ
ആറുവരിപ്പാത നിർമാണത്തിന്റെ മറവിൽ നികത്തൽ നടന്നുവെന്ന യാഥാർഥ്യം കൺമുൻപിലുണ്ട്. കുറ്റിപ്പുറം മുതൽ കാപ്പിരിക്കാട് വരെ ഒന്ന് യാത്ര ചെയ്താൽ ഇൗ പകൽ കൊള്ള തിരിച്ചറിയാം. എന്നിട്ടും, നികത്തിയ പ്രദേശങ്ങളിൽ കൃഷി ഓഫിസറും വില്ലേജ് ഓഫിസറും വന്നു നോക്കിയിട്ടില്ലെന്നാണു നാട്ടുകാരുടെ പരാതി. നികത്തിയ എത്ര ഭൂമിയിൽ നോട്ടിസ് നൽകിയെന്ന ചോദ്യത്തിന് ഇൗ ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ, കെഎൻആർസിഎലിന്റെ ഒരു ലോറി പിടിച്ചെടുത്തു. നികത്തപ്പെട്ട പുഴയോരത്തിന്റെയും വയലുകളുടെയും കാര്യത്തിൽ ഒരു തീരുമാനവുമില്ല. നികത്തിയ മണ്ണ് തിരിച്ചെടുക്കാനുള്ള ഉത്തരവ് നൽകാൻ ഇൗ ഉദ്യോഗസ്ഥർ മടിക്കുകയാണ്. നികത്തിയെടുക്കുന്ന വയൽ പ്രദേശങ്ങൾ തരം മാറ്റാൻ കാണിക്കുന്ന ആവേശം വയൽ പ്രദേശങ്ങൾ പൂർവ സ്ഥിതിയിലാക്കുന്ന കാര്യത്തിലുണ്ടാകുന്നില്ല.