
അതിവിദഗ്ധമായി തെളിവു നശിപ്പിച്ചു; ആദ്യ സൂചനയായത് ആത്മഹത്യാ ഭീഷണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മഞ്ചേരി (മലപ്പുറം) ∙ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുൻപിൽ 5 പേരുടെ ആത്മഹത്യാഭീഷണി, അതു നയിച്ചത് ഒന്നരവർഷം ആരുമറിയാതെപോയൊരു കൊലപാതകത്തെക്കുറിച്ചുള്ള സൂചനകളിലേക്ക്. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് കൊല്ലപ്പെട്ട കേസിൽ 3 പ്രതികൾ കുറ്റക്കാരാണെന്ന വിധി വരുമ്പോൾ അതിനു വഴിവച്ച വെളിപ്പെടുത്തലിനെക്കുറിച്ചാണ് ആദ്യം പറയേണ്ടത്. 2022 ഏപ്രിൽ 28ന് ആണ്, കേസിൽ പിന്നീടു മാപ്പുസാക്ഷിയായ നൗഷാദ് അടക്കമുള്ളവർ ആത്മഹത്യാഭീഷണി മുഴക്കിയത്. പല കുറ്റകൃത്യങ്ങളിലും തങ്ങളെ പങ്കാളികളാക്കിയ ഷൈബിൻ തങ്ങളെ വകവരുത്താൻ ശ്രമിക്കുന്നെന്നു പറഞ്ഞായിരുന്നു ആത്മഹത്യാഭീഷണി.
ഇതോടൊപ്പമാണ് ഷൈബിൻ മുൻപു നടത്തിയ തങ്ങളടക്കം പങ്കാളികളായ കുറ്റകൃത്യങ്ങളെക്കുറിച്ചും പറഞ്ഞത്. ഈ വെളിപ്പെടുത്തലുകൾ മനോരമ ന്യൂസ് ടിവി ചാനലാണു പുറത്തുവിട്ടത്. കൊലപാതകത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. അധികം വൈകാതെ പ്രതികൾ പിടിയിലാവുകയും ചെയ്തു. ഒന്നാം പ്രതി ഷൈബിൻ അഷ്റഫിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞു. ഷിഹാബുദ്ദീൻ, നിഷാദ് എന്നിവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തി.
15 പ്രതികളുണ്ടായിരുന്ന കേസിൽ ഏഴാം പ്രതി തങ്ങളകത്ത് നൗഷാദിനെ പിന്നീടു മാപ്പുസാക്ഷിയാക്കി. 15–ാം പ്രതി ഷമീം ഒളിവിലാണ്. 14–ാം പ്രതി ഒളിവിലിരിക്കേ ഗോവയിൽവച്ച് വൃക്കരോഗത്തെത്തുടർന്ന് മരിച്ചു. ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്ന (31), റിട്ട. എസ്ഐ ബത്തേരി കൊളേരി ശിവഗംഗ വീട്ടിൽ എസ്.സുന്ദരൻ (63) എന്നിവരും വിട്ടയച്ച പ്രതികളിൽ ഉൾപ്പെടുന്നു. ഉയർന്ന സാമ്പത്തിക സ്ഥിതിയിലായിരുന്ന ഷൈബിൻ കഞ്ചാവ് കേസിലുൾപ്പെട്ട് വിദേശത്തുനിന്ന് പുറത്താക്കപ്പെട്ടതോടെ നാട്ടിൽ ഒരു ആശുപത്രി സ്ഥാപിക്കാനും അതിൽ മൂലക്കുരു പാരമ്പര്യ ചികിത്സ ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ചികിത്സയുടെ ഔഷധക്കൂട്ട് സ്വന്തമാക്കാൻ ഷാബാ ശരീഫിനെ തട്ടിക്കൊണ്ടുവന്നു തടവിലിട്ടത്.
എന്നാൽ അതു വെളിപ്പെടുത്താൻ ഷാബാ ഷരീഫ് തയാറാകാതെ വന്നതോടെയാണ് മർദനവും തുടർന്ന് കൊലപാതവുമുണ്ടായതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. മൃതദേഹം ലഭിക്കാതെ വിചാരണ നടത്തി പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തുന്നത് അപൂർവമാണെന്നു പ്രോസിക്യൂഷൻ പറഞ്ഞു. ഷൈബിന്റെ കാറിൽനിന്നു കിട്ടിയ ഷാബാ ഷരീഫിന്റെ മുടിയുടെ മൈറ്റോകോൺഡ്രിയൽ ഡിഎൻഎ പരിശോധനയാണ് കേസിന്റെ പ്രധാന തെളിവായത്.
2023 ഫെബ്രുവരിയിലാണു വിചാരണ തുടങ്ങിയത്. ഒരു വർഷംകൊണ്ടു പൂർത്തിയാക്കി. 80 സാക്ഷികൾ, 56 തൊണ്ടിമുതലുകൾ, 275 രേഖകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം.കൃഷ്ണൻ നമ്പൂതിരി, എൻ.ഡി.രജീഷ്, ഇ.എം.നിവേദ് എന്നിവർ ഹാജരായി. അന്നത്തെ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം, ഇൻസ്പെക്ടർ പി.വിഷ്ണു എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിച്ചത്.
ഷാബാ ഷെരീഫ് വധക്കേസിൽ കോടതി വിട്ടയച്ചവർ:
നിലമ്പൂർ പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (33), വണ്ടൂർ വാണിയമ്പലം ചീര ഷെഫീഖ്(31), ചന്തക്കുന്ന് കൂത്രാടൻ മുഹമ്മദ് അജ്മൽ(33), കൈപ്പഞ്ചേരി സുനിൽ(43), റിട്ട.എസ്ഐ സുൽത്താൻ ബത്തേരി കൊളേരി ശിവഗംഗ വീട്ടിൽ എസ്.സുന്ദരൻ(63), വണ്ടൂർ മുത്തശ്ശിക്കുന്ന് കാപ്പിൽ കെ.മിഥുൻ(30), വണ്ടൂർ പുളിക്കാട്ടുപടി പാലപ്പറമ്പിൽ കൃഷ്ണപ്രസാദ്(29), ഒന്നാം പ്രതി ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്ന (31), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുൽ വാഹിദ് (29) എന്നിവരാണ് കേസിലെ പ്രതികൾ.