
ആറുവരിപ്പാതയിൽ വാഹനങ്ങൾ തെന്നിമറിയുന്നു; റോഡിന് മിനുസക്കൂടുതൽ: മഴക്കാലത്ത് അപകടം കൂടുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയ്ക്കൽ∙ മഴക്കാലമായതോടെ ആറുവരിപ്പാതയിൽ അപകടം തുടർക്കഥയാകുന്നു. വെട്ടിച്ചിറ ചുങ്കം, പുത്തനത്താണി, രണ്ടത്താണി, പാലച്ചിറമാട് തുടങ്ങിയ ഭാഗങ്ങളിൽ അപകടം പതിവാണ്. വാഹനങ്ങൾ തെന്നിമറിയുന്നതും ഡിവൈഡറിൽ ഇടിക്കുന്നതുമാണു കൂടുതലും. രണ്ടത്താണിയിൽ രണ്ടു ദിവസങ്ങളിലായി രണ്ട് അപകടങ്ങളുണ്ടായി. രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കഴിഞ്ഞദിവസം മറിഞ്ഞു.
ബുധനാഴ്ച റോഡിലൂടെ തെന്നിയെത്തിയ കാർ ഡിവൈഡറിൽ ഇടിച്ചു. കഴിഞ്ഞദിവസം പാലച്ചിറമാട്ട് കാർ ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്നു പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. റോഡിൽ പൊതുവേ മിനുസക്കൂടുതലുണ്ട്. മഴപെയ്യുന്നതോടെ ഇതു കൂടുകയും ചെയ്യും. പെട്ടെന്നു ബ്രേക്കിടേണ്ടി വരുന്ന സാഹചര്യത്തിലാണു വാഹനങ്ങൾ തെന്നിമറിയുന്നത്. തേയ്മാനമുള്ള ടയറാണു വാഹനത്തിന് ഉള്ളതെങ്കിൽ അപകടസാധ്യത കൂടുതലാണെന്നു ഡ്രൈവർമാർ പറയുന്നു.
ട്രാഫിക് നിയമം പാലിക്കാതെയുള്ള ഡ്രൈവിങ്ങും അപകടത്തിന് ഇടയാക്കുന്നുണ്ട്. പ്രവേശനമില്ലാത്ത ഭാഗത്തുകൂടി വാഹനങ്ങൾ ആറുവരിപ്പാതയിലേക്കു കയറുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. പാതയിലൂടെ പോകുന്ന മിക്ക വാഹനങ്ങളും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സർവീസ് റോഡിലെ സ്ഥിതിയും മറിച്ചല്ല.