
മാസ് ഡയലോഗുകളില്ല, എന്നിട്ടും കയ്യടികളുടെ നടുവിൽ ചെങ്കൊടിയുടെ അമരക്കാരൻ എം.എ.ബേബി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ മാസ് ഡയലോഗുകളില്ല, എന്നിട്ടും പുതിയ ചിന്തകൾക്കും നിരീക്ഷണങ്ങൾക്കും മഴയുടെ പെരുമ്പറയെപ്പോലും തോൽപിക്കുന്ന കയ്യടി നേടി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വമേറ്റ ശേഷം ആദ്യമായി നിലമ്പൂരിലെത്തിയ അദ്ദേഹത്തിന് എൽഡിഎഫ് പ്രവർത്തകർ നൽകിയതു ഗംഭീര സ്വീകരണം.
എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്റെ പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നതിനാണ് അദ്ദേഹം ചന്തക്കുന്ന് ബസ് സ്റ്റാൻഡിലെ വേദിയിലെത്തിയത്. ബാൻഡ്മേളത്തോടെയും പടക്കം പൊട്ടിച്ചുമാണ് അദ്ദേഹത്തെ പ്രവർത്തകർ സ്വീകരിച്ചത്. വേദിയിലെത്തിയപ്പോൾ വനവിഭവങ്ങൾ സമ്മാനമായി നൽകിയും ചുവന്ന ഷാൾ അണിയിച്ചും ഔദ്യോഗിക സ്വീകരണം. ചെങ്കൊടിയുടെ അമരക്കാരനായതുകൊണ്ടു മാത്രം കിട്ടിയ ഈ ഷാളിന്റെ യഥാർഥ അവകാശി സ്ഥാനാർഥിയാണെന്നും അദ്ദേഹം വരുന്നതു വരെ മാത്രം കൈവശം വയ്ക്കുന്നുവെന്നും പറഞ്ഞായിരുന്നു പ്രസംഗത്തിന്റെ തുടക്കം.
കയ്യടിക്കും അവിടെ തുടക്കം. ആർക്കും ആശയക്കുഴപ്പമില്ലാതെ ആശയം കൃത്യമായിപ്പറയുന്ന മിടുക്കനെയാണു നിങ്ങൾക്ക് സ്ഥാനാർഥിയായി നൽകിയതെന്നു പറഞ്ഞപ്പോൾ അടുത്ത കയ്യടി. അത്ര മിടുക്കന്മാരല്ലാത്ത ചിലരെ മുൻപു തന്നെങ്കിലും അവർ വഞ്ചിച്ചതു കൊണ്ടാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതെന്നു പി.വി.അൻവറിനു പരോക്ഷമായി കൊട്ട്. കയ്യടി വീണ്ടും. മനുഷ്യരല്ലേ, തെറ്റുപറ്റാമല്ലോയെന്നും വിശദീകരണം.
സ്വരാജിനെ സ്ഥാനാർഥിയാക്കിയപ്പോൾ ‘നന്നായി, വളരെ നന്നായി’ എന്ന് ആദ്യം തന്നെ വിളിച്ചുപറഞ്ഞതു കഥകളുടെ രാജാവായ പപ്പേട്ടൻ (ടി.പത്മനാഭൻ) ആയിരുന്നുവെന്ന് അദ്ദേഹം. കോൺഗ്രസുകാരനായ, അല്ല പഴയ കോൺഗ്രസുകാരനായ പപ്പേട്ടന്റെ വാക്കുകൾ ഇവിടത്തെ കോൺഗ്രസുകാർ കേൾക്കട്ടെയെന്നും കൂട്ടിച്ചേർത്തതോടെ വീണ്ടും കയ്യടി.
പ്രസംഗം തുടരവേ സദസ്സിനു പുറത്തു വീണ്ടും മുദ്രാവാക്യം. എം.സ്വരാജിനെ മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ ആനയിക്കുന്നു. വേദിയിലെത്തിയപ്പോൾ ബേബി കൈകൊടുത്തു സ്വീകരിച്ചു. ശേഷം നേരത്തേ മാറ്റിവച്ച ചുവന്ന ഷാൾ അണിയിച്ചതോടെ കയ്യടി. സ്വരാജിനോടു പ്രസംഗിക്കാൻ ആവശ്യപ്പെട്ട് എം.എ.ബേബി സീറ്റിലേക്കിരുന്നു.
പ്രസംഗിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും പാർട്ടിയുടെ ജനറൽ സെക്രട്ടറി പറയുമ്പോൾ എങ്ങനെ അനുസരിക്കാതിരിക്കുമെന്ന ആമുഖത്തോടെ സ്വരാജ് തുടങ്ങി. അഞ്ചു മിനിറ്റ് പ്രസംഗത്തിനു ശേഷം വോട്ട് ചോദിച്ചു മടങ്ങി. ബേബി വീണ്ടും തുടർന്നു. സഖാവ് കുഞ്ഞാലിക്കു വേണ്ടിയും, മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എൽഡിഎഫ് സ്ഥാനാർഥിയെ ജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തുടർഭരണത്തിനൊരു തുടക്കമാകട്ടെ നിലമ്പൂർ തിരഞ്ഞെടുപ്പെന്നു പറഞ്ഞ് അദ്ദേഹം സീറ്റിലേക്കു മടങ്ങുമ്പോഴും സദസ്സിൽ കയ്യടികളുടെ പെരുമ്പറ മുഴങ്ങിക്കൊണ്ടിരുന്നു.