
നെഞ്ചുലഞ്ഞ്…; നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയും ആശ്രയവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കല്ലാമൂല ∙ നരഭോജിക്കടുവയുടെ ആക്രമണത്തിൽ അബ്ദുൽ ഗഫൂറിനു (42) ജീവൻ പൊലിഞ്ഞതോടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയും ആശ്രയവും. എല്ലാ ദിവസത്തെയും പോലെ പണി കഴിഞ്ഞ് ഉച്ചയോടെ മടങ്ങിയെത്തുന്ന ഗഫൂറിനെ കാത്തിരുന്ന മക്കളും ഭാര്യയും ഇന്നലെ കേട്ടത് നെഞ്ചുലയ്ക്കുന്ന വാർത്ത. എല്ലാ ദിവസവും രാവിലെ 6ന് തോട്ടത്തിലെ പണിക്കായി സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങുന്ന ഗഫൂർ ഉച്ചയോടെ മടങ്ങിയെത്തുകയായിരുന്നു പതിവ്. റാവുത്തൻക്കുന്നിലെ തോട്ടത്തിൽ റബറുവെട്ടുന്നതിനിടെ അപകടമുണ്ടായെന്നു മാത്രമാണ് ഗഫൂറിന്റെ വീട്ടിൽ അറിയിച്ചത്. മകൻ മടങ്ങി വരുന്നതും കാത്ത് പ്രാർഥനയുമായി രോഗകിടക്കയിൽ ഗഫൂറിന്റെ ഉമ്മ ആയിഷയും ഗഫൂർ മടങ്ങി വരുന്നതും കാത്ത് വഴിയിൽ കണ്ണും നട്ട് ഭാര്യ ഹന്നത്തും മൂന്ന് മക്കളും. ഇന്നലെ വൈകുന്നേരം ഗഫൂറിന്റെ മൃതശരീരം വീട്ടിൽ എത്തിച്ചപ്പോഴാണ് മരണ വാർത്ത കുടുംബം അറിഞ്ഞത്.
ഗഫൂറിന്റെ മരണത്തിന്റെ നടുക്കം മാറാത്ത നാട്ടുകാർ കുടുംബത്തിന് ആശ്വാസ പകരാനെത്തി. നാടിന്റെ സഹൃദയ മുഖമായിരുന്നു ഗഫൂർ.പുതുവീടിന്റെ സന്തോഷം നിറഞ്ഞ കളപ്പറമ്പിൽ വീട് കണ്ണീരിൽ ആഴ്ന്നു. ഒരു വശം തളർന്ന ഉമ്മ ആയിഷയും ഭാര്യ ഹന്നത്തും മക്കളായ ഹൈഫാ ഗഫൂറും ഹസാ മെഹറിനും ഹസ്സൻ ഗഫൂറിനും ഒപ്പം കല്ലാമൂലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഗഫൂർ ചോക്കാട് ഒറവൻക്കുന്നിൽ പുതിയ വീട്ടിലേക്ക് മാറിയിട്ട് കുറച്ച് മാസങ്ങൾ മാത്രം. പിതാവിന്റെ കാലശേഷം വീടിനു താങ്ങും തണലുമായി നിന്നത് ഗഫൂറായിരുന്നു. കുടുംബം പോറ്റാനായി കല്ലാമൂല ജംക്ഷനിൽ പിതാവ് സെയ്ദലവി നടത്തിയിരുന്ന പഴങ്ങളും മറ്റും വിൽക്കുന്ന കട ഗഫൂർ ഏറ്റെടുത്തു. ഉമ്മയുടെ ചികിത്സയും വീടിന്റെ ബാധ്യതയും തീർക്കാനാണ് അടയ്ക്കാകുണ്ട് റാവുത്തൻക്കുന്നിലെ റബർ തോട്ടത്തിലെ 600 മരങ്ങൾ സുഹൃത്തുക്കളായ അബ്ദുൽ സമദിനും അബ്ദുൽ സലാമിനുമൊപ്പം സ്ലോട്ടർ വെട്ടാൻ പാട്ടത്തിനെടുത്തത്.