
കൂരിയാട് റോഡ് തകർച്ചയ്ക്ക് ‘സൈഡ് ഇഫക്ട് ’; കണ്ടെയ്നർ ലോറികൾ ഇടിച്ച് 3 പോസ്റ്റുകൾ വീണു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ടെയ്നർ ലോറികൾ ഇടിച്ച് 3 പോസ്റ്റുകൾ വീണു
തിരൂരങ്ങാടി ∙ മണിക്കൂറുകൾക്കുള്ളിൽ 2 തവണ വാഹനമിടിച്ച് വൈദ്യുതക്കാലുകൾ തകർന്നു വീണു, പനമ്പുഴ റോഡിൽ ഗതാഗതം മുടങ്ങി. കുരിയാട്– പനമ്പുഴ റോഡിലാണ് കണ്ടെയ്നർ ലോറികൾ തട്ടിയതിനെ തുടർന്ന് 2 തവണയായി 3 വൈദ്യുതക്കാലുകൾ തകർന്നതും ഗതാഗതം മുടങ്ങിയതും. കൂരിയാട്ട് ആറുവരിപ്പാത തകർന്നതിനെ തുടർന്ന് കൂരിയാട്– പനമ്പുഴ റോഡ് വഴിയാണ് വാഹനങ്ങൾ പോകുന്നത്. വ്യാഴം വൈകിട്ട് കണ്ടെയ്നർ ലോറി കെ ഫോൺ കേബിളിൽ തട്ടി വൈദ്യുതക്കാൽ മുറിഞ്ഞുവീഴുകയായിരുന്നു. റോഡിലേക്ക് വീണതിനെ തുടർന്ന് ഇതുവഴി മണിക്കൂറോളം ഗതാഗതം മുടങ്ങി. വാഹനങ്ങളെ വഴിതിരിച്ചു വിടുകയും ചെയ്തു.
പിന്നീട് പൊലീസും സന്നദ്ധ പ്രവർത്തകരും എത്തി റോഡിലെ തടസ്സങ്ങൾ നീക്കം ഗതാഗതം പുനരാരംഭിച്ച ഉടനെയാണ് മറ്റൊരു കണ്ടെയ്നർ ലോറി ഇതുപോലെത്തന്നെ കെ ഫോൺ കേബിളിൽ തട്ടി 2 വൈദ്യുതക്കാലുകൾ വീണത്. ഇതോടെ വീണ്ടും ഗതാഗതം മുടങ്ങി. പൊലീസും നാട്ടുകാരും ഇടപെട്ട് തടസ്സം നീക്കിയതിനെ തുടർന്ന് രാത്രി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.
കെ ഫോൺ കേബിൾ താഴെ തൂങ്ങിനിൽക്കുന്നതിനാൽ പലപ്പോഴും വാഹനങ്ങളിൽ കുടുങ്ങുന്നുണ്ട്. നാട്ടുകാർ തടസ്സം നീക്കിനൽകിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. വീതി കുറഞ്ഞ റോഡിലുടെ ഉയരവും വീതിയുമുള്ള വാഹനങ്ങൾ ഉൾപ്പെടെ പോകുന്നത് ഇവിടെ എപ്പോഴും ഗതാഗത തടസ്സത്തിനു കാരണമാകുന്നുണ്ട്.
മമ്പുറം പാലത്തിൽ വിള്ളൽ
തിരൂരങ്ങാടി ∙ മമ്പുറം പുതിയ പാലത്തിൽ വിള്ളൽ രൂപപ്പെട്ടു. പാലവും റോഡും ചേരുന്ന ഭാഗത്താണ് നീളത്തിൽ വിള്ളലുണ്ടായിട്ടുള്ളത്. ദേശീയപാത കൂരിയാട്ട് റോഡ് തകർന്നതിനെ തുടർന്ന് വാഹനങ്ങൾ ഇതുവഴിയാണ് പോകുന്നത്. ഭാരവാഹനങ്ങൾ ഉൾപ്പെടെ നിരന്തരം വാഹനങ്ങൾ പോകുന്നതു കാരണം വിള്ളലുണ്ടായതാണോ എന്ന സംശയമുണ്ട്. മരാമത്ത് പാലം വിഭാഗം അധികൃതർ ഇന്ന് സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചു.
കൂരിയാട്ട് റോഡ് തകർന്നതിനാൽ തൃശൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഇതുവഴിയാണു പോകുന്നത്. മമ്പുറം മഖാമിലേക്കുള്ള വാഹനങ്ങൾ ഇതിനു പുറമേയും. വാഹനങ്ങളുടെ ആധിക്യമാകാം റോഡിന്റെ വിള്ളലിനു കാരണമെന്ന അനുമാനത്തിലാണ് നാട്ടുകാർ. വിള്ളൽ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കരുമ്പിൽ സ്വദേശി ടി.പി.ഇംറാൻ മന്ത്രിക്കും മറ്റും പരാതി നൽകി.