
പുലിഭീതി: പശുക്കളുമായി വീട് വിട്ടിറങ്ങി ഒരു കുടുംബം; ‘പശുക്കളെ നഷ്ടമായാൽ ജീവിതം വഴിമുട്ടും’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടക്കര∙ തിരഞ്ഞെടുപ്പിലെ പ്രധാന തർക്കവിഷയമായി വന്യമൃഗശല്യത്തെക്കുറിച്ചു മുന്നണികൾ കൊമ്പുകോർക്കുന്നതിനിടയിൽ, പുലിഭീതി കാരണം പശുക്കളുമായി വീട് വിട്ടിറങ്ങിയിരിക്കുകയാണ് ഒരു കുടുംബം. പോത്തുകല്ല് പാതാർ മലാംകുണ്ടിലെ വാരിക്കുഴിയിൽ കുമാറും ഭാര്യ ഷിജിയുമാണ് മൂന്നു പശുക്കളും കിടാവുമായി വീട്ടിൽ നിന്നിറങ്ങിയത്. ഇന്നലെ പുലർച്ചെ പശുക്കളെ കറക്കാനെത്തിയ കുമാറും ഷിജിയും കണ്ടത്, പുലി കൊന്നുതിന്ന വളർത്തുനായയുടെ അവശിഷ്ടങ്ങളായിരുന്നു. നായയെ കൊന്നത് പുലി തന്നെയാണെന്ന്, സ്ഥലം സന്ദർശിച്ച വനപാലകർ സ്ഥിരീകരിച്ചു.
വനപാലകർക്കു നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരുന്നു. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാമെന്ന് ഉറപ്പു നൽകിയാണു വനപാലകർ മടങ്ങിയത്. പശുക്കളെ നഷ്ടമായാൽ ജീവിതം വഴിമുട്ടും എന്ന ഭീതിയിലാണ് ഇവർ പശുക്കളുമായി വീട് വിട്ടിറങ്ങിയത്. കുടുംബശ്രീയിൽനിന്നു വായ്പയെടുത്താണ് ഇവർ പശുക്കളെ വാങ്ങിയത്. മലാംകുണ്ടിലെ കുടുംബവീട്ടിലാണ് ഇവർ പശുക്കളെ വളർത്തി ജീവിച്ചിരുന്നത്. പാതാറിൽ ഇവരുടെ മറ്റൊരു വീട്ടിൽ പശുക്കളെ എത്തിച്ച് വളർത്താമെന്ന് കരുതിയാണ് ഇറങ്ങിയത്. വരുന്ന വഴിയിൽ മുട്ടിപ്പാലത്ത് എത്തിയപ്പോൾ പ്രദേശത്തുള്ള വീട്ടുകാരൻ അയാളുടെ ആലയിൽ പശുക്കളെ കെട്ടാൻ അനുവദിക്കുകയായിരുന്നു.