
പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരണം: 2 പേർ കൂടി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ പന്നിക്കെണിയിൽ നിന്നു വൈദ്യുതാഘാതമേറ്റു വല്ലപ്പുഴ ബഡ്സ് സ്കൂൾ റോഡിലെ മനോലൻ അബ്ദുൽ റഷീദ് മരിച്ച സംഭവത്തിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. ഏനാന്തി സ്വദേശി കളരിക്കൽ അനിൽകുമാർ (കുട്ടൻ 47), മുതീരി മുടത്തക്കോട് സുഭാഷ്, (45) എന്നിവരെ ചൊവ്വാഴ്ച ആണ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഇയ്യംമട അല്ലക്കാട്ടിൽ അനീഷിനെ (35) 31ന് പിടികൂടിയിരുന്നു. 26ന് പുലർച്ചെ വീടിന് സമീപം തോട്ടിൽ മീൻ പിടിക്കാൻ പോയ റഷീദിനെ രാവിലെ 6ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന അല്ലക്കാട്ടിൽ അനീഷിന്റെ വീട്ടിൽനിന്ന് തോട്ടിലേക്ക് വയർ വലിച്ച് പന്നിവേട്ടയ്ക്കു സ്ഥാപിച്ച വൈദ്യുതിക്കെണിയാണ് ജീവനെടുത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അനീഷിനെ ഫറോക്കിലെ ഭാര്യവീട്ടിൽ ഒളിവിൽ കഴിയവേയാണു പിടികൂടിയത്.
ചോദ്യം ചെയ്യലിൽ അനിൽകുമാർ, സുഭാഷ് എന്നിവരുടെ പങ്ക് വ്യക്തമായി. 25നു വൈകിട്ട് 4ന് പ്രതികൾ തോട്ടിൽ കെണിയൊരുക്കി. 4 മണിക്കൂർ കഴിഞ്ഞ് അനിൽകുമാർ വൈദ്യുതി കണക്ഷൻ കൊടുത്തു. റഷീദ് മരിച്ചത് അറിഞ്ഞ് അനിൽകുമാറിന്റെ നിർദേശപ്രകാരം അനീഷ് കണക്ഷൻ വേർപെടുത്തി വയറും മറ്റും ഊരിമാറ്റി വീടുപൂട്ടി ഒളിവിൽ പോയി. കൂട്ടുപ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചും കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടും നാട്ടുകൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. എസ്ഐ ടി.പി.മുസ്തഫ, ടി.എം.ജംഷാദ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവർ ചേർന്നാണ് കേസ് അന്വേഷിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.