
വൈദ്യുതക്കെണിയിൽനിന്ന് ഷോക്കേറ്റ് മരണം: കെഎൻജി റോഡ് ഉപരോധിച്ച് യുഡിവൈഎഫ്; സംഘർഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ പന്നിക്കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിക്കുകയും കൂടെയുള്ള 2 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ യുഡിവൈഎഫ് പ്രവർത്തകർ നഗരത്തിൽ കെഎൻജി സംസ്ഥാനാന്തര പാത ഉപരോധിച്ചു. സമരക്കാരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചതോടെ ഉന്തും തള്ളുമായി. സംഘർഷത്തിനിടെ കസ്റ്റഡിയിലെടുത്ത യുവാവിനെ വാനിൽ വച്ച് പൊലീസ് മർദിച്ചെന്ന് പരാതിയുയർന്നു.ഷോക്കേറ്റു മരിച്ച അനന്തുവിന്റെ മൃതദേഹം പാലാട് സ്വകാര്യ ആശുപത്രിയിൽനിന്ന് ഇന്നലെ രാത്രി 10.30 ന് ആണ് ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നത്. സർക്കാരിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് യുഡിഎഫ് ആരോപണം. ലൈനിൽ കമ്പി കൊളുത്തി വൈദ്യുതി മോഷ്ടിക്കുന്നതിനെതിരെ പരാതി നൽകിയിട്ടും കെഎസ്ഇബി ഗൗനിച്ചില്ലെന്ന് പറയുന്നു. മോഷണം തടയാൻ ഇൻസുലേഷൻ ലൈൻ സ്ഥാപിക്കണമെന്ന ആവശ്യത്തിലും നടപടി ഉണ്ടായില്ല.അനന്തുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതിനു പിന്നാലെ ആശുപത്രി റോഡ് ജംങ്ഷന് സമീപം ഉപരോധം തുടങ്ങി. ജ്യോതികുമാർ ചാമക്കാല, രാജു പി.നായർ, പി.നസറുള്ള, വി.എ.കരീം, എ.ഗോപിനാഥ്, പാലോളി മെഹബൂബ്, അനീഷ് കരുളായി തുടങ്ങിയവർ പ്രവർത്തകർക്കൊപ്പം റോഡിൽ കുത്തിയിരുന്നു.
പൊലീസ് എത്തി വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഡിവൈഎസ്പിമാരായ സാജു കെ.ഏബ്രഹാം, പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി. 11.45 സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ കാറിൽ എത്തി. വാഹനം മുന്നോട്ടു പോകാനാകാതെ വന്നതോടെ അദ്ദേഹം പുറത്തിറങ്ങി. ഏരിയാ കമ്മിറ്റി ഓഫിസിലേക്കു നടക്കുന്നതിനിടെ ചുറ്റു കൂടിയ മാധ്യമപ്രവർത്തകരോടു പ്രതികരിക്കുന്നതിനിടെ എ.വിജയരാഘവനെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി യുഡിവൈഎഫ് പ്രവർത്തകർ ഓടിയടുത്തു. ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു.തുടർന്ന് ഉപരോധക്കാരെ നീക്കാൻ പൊലീസ് ബലപ്രയോഗം തുടങ്ങിയതോടെ ഉന്തുംതള്ളുമായി. കുറച്ചു പേരെ പൊലീസ് വാനിൽ ബലമായി കയറ്റി. മുന്നിൽ നിന്ന് തടഞ്ഞതോടെ വാഹനം മുന്നോട്ടെടുക്കാൻ കഴിഞ്ഞില്ല.ബലപ്രയോഗത്തിനിടെ വാനിൽ വീണ പാത്തിപ്പാറ ഭാഗവതി ആലുങ്ങൽ ഷംസീറിന്റെ (39) നെഞ്ചിൽ പൊലീസുകാരൻ ചവിട്ടിയെന്ന് പറയുന്നു. തളർച്ച അനുഭവപ്പെട്ട ഷംസീറിനെ ആശുപത്രിയിലാക്കാൻ വാനിന്റെ വാതിൽ തുറക്കണമെന്ന ആവശ്യത്തിന് പൊലീസ് വഴങ്ങിയില്ല.
ഒടുവിൽ പ്രവർത്തകർ തന്നെ വാതിൽ തുറന്നു റോഡിൽ കിടത്തി.പൊലീസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഓട്ടോറിക്ഷയിൽ കൊണ്ടു പൊയ്ക്കോളാനായിരുന്നു മറുപടി. കസ്റ്റഡിയിലെടുത്തയാളെ ആശുപത്രിയിലെത്തിക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണെന്ന് ജ്യോതികുമാർ തിരിച്ചടിച്ചു. ഒടുവിൽ പൊലീസ് വഴങ്ങി.12.15 ന് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ മാർച്ച് തുടങ്ങി. കസ്റ്റഡിയിലെടുത്തവരുമായി വാൻ പിന്നാലെയും. കവാടം ഉപരോധിച്ചതോടെ വാഹനത്തിന് സ്റ്റേഷനിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാതെ പിരിഞ്ഞു പോകില്ലെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. സ്റ്റേഷനിൽ പേരെഴുതിയെടുത്ത ശേഷം എല്ലാവരെയും വിട്ടയക്കാമെന്ന് ഡിവൈഎസ്പി ഉറപ്പ് നൽകി.അതിനിടെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തെത്തി. സ്റ്റേഷനിൽ കയറ്റാതെ വാനിൽ നിന്ന് എല്ലാവരും പുറത്തിറങ്ങാൻ പൊലീസ് അനുവദിച്ചു. ഏതാനും ആളുകളുടെ പേരുകൾ എഴുതിയെടുത്ത് വിട്ടയച്ചു. 12.30 ന് സംഘർഷാവസ്ഥ ഒഴിവായി. ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് കേസെടുത്തത്.ഷംസീറിനെ പുലർച്ചെ ആശുപത്രിയിൽ നിന്നു വിട്ടയച്ചു.