
നരഭോജിക്കടുവയ്ക്കായി 150 പേരടങ്ങുന്ന ദൗത്യസംഘത്തിന്റെ തിരച്ചിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരുവാരകുണ്ട് ∙ നരഭോജിക്കടുവയെ കണ്ടെത്താൻ 150 പേരടങ്ങുന്ന വനപാലകരുടെ ദൗത്യസംഘം വിവിധ തോട്ടങ്ങളിൽ തിരച്ചിൽ (കോംബിങ്) നടത്തി. കടുവയുടെ പുതിയതും പഴയതുമായ കാൽപാടുകൾ കേന്ദ്രീകരിച്ചാണ് വ്യാപക തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്താനായില്ല. വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 100 ഓളം ക്യാമറകളിൽ 10 ദിവസമായി കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് വനപാലകർ അറിയിച്ചു. വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച കൂടുകൾക്ക് സമീപവും കടുവ എത്തിയിട്ടില്ല.
തിരച്ചിൽ ഇന്നും തുടരും. നിലമ്പൂർ നോർത്ത്, സൗത്ത് ആർആർടി സംഘം, വിവിധ റേഞ്ചുകളിൽ നിന്നുള്ള വനപാലകർ, മയക്കുവെടി വിദഗ്ധർ, വെറ്ററിനറി ഡോക്ടർമാർ എന്നിവരുടെ 10 പേരടങ്ങുന്ന 15 സംഘങ്ങൾ തിരച്ചിലിൽ പങ്കെടുത്തു. പാന്തറ, കുരിക്കൾക്കാട്, മദാരി എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, ആർത്തല, സുൽത്താന എസ്റ്റേറ്റ്, പുല്ലങ്കോട്, പാറശേരി ഭാഗങ്ങളിലാണ് ദൗത്യ സംഘം തിരച്ചിൽ നടത്തിയത്. ഡിഎഫ്ഒ ധനിക് ലാൽ, ഡപ്യൂട്ടി റേഞ്ചർ പി.രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
മേയ് 15ന് ആണ് കാളികാവ് പാറശേരിയിൽ ടാപ്പിങ് തൊഴിലാളിയെ കടുവ കൊന്നതിനെ തുടർന്നാണ് അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദൗത്യ സംഘം ക്യാംപ് ചെയ്ത് കടുവയ്ക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ ഒരാഴ്ച മുൻപ് കേരള എസ്റ്റേറ്റ് സിവൺ ഡിവിഷനിൽ കടുവയ്ക്കു വേണ്ടി സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. സ്കൂൾ തുറന്നതോടെ വനപാലകരുടെ ക്യാംപ് അടയ്ക്കാക്കുണ്ട് വാഫി ക്യാംപസിലേക്ക് മാറ്റിയിരുന്നു. 11ന് വാഫി കോളജിൽ ക്ലാസുകൾ ആരംഭിക്കുന്നതോടെ വനപാലകരുടെ ക്യാംപ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ കോളജ് അധികൃതർ ആവശ്യപ്പെട്ടു. ക്യാംപ് മാറ്റാനായി സൗകര്യപ്രദമായ സ്ഥലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വനപാലകർ പറഞ്ഞു.