
യുഡിഎഫ് നേതാക്കളെല്ലാം നിലമ്പൂരിൽ: ഹോട്ടൽമുറികൾക്കു ക്ഷാമം; ഇത് സെമിയല്ല, ഫൈനൽ തന്നെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ∙ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രവർത്തനശൈലി മനസ്സിലാക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഹെയർസ്റ്റൈൽ നോക്കിയാൽ മതിയെന്നു പറയാറുണ്ട്. പാറിപ്പറന്ന, ക്രമരാഹിത്യമാണ് ഒരാളുടെ അടയാളമെങ്കിൽ തികഞ്ഞ അച്ചടക്കത്തോടെ, അറ്റൻഷനിൽ നിൽക്കുന്ന മുടിയാണു മറ്റൊരാളുടേത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇതേ ശൈലിയായിരിക്കുമെന്നു പ്രതീക്ഷിച്ചാൽ തെറ്റി. പതിവു പോലെ എൽഡിഎഫ് സ്വാഭാവിക ചിട്ടയോടെ പോകുന്നു. അതേസമയം, യുഡിഎഫും അതിനെക്കാൾ ചിട്ടയോടെ പോകുന്നു.
ഹോട്ടൽമുറികൾക്കു ക്ഷാമം വരുമാറ് കേരളത്തിലെ യുഡിഎഫ് നേതാക്കളെല്ലാം ഇപ്പോൾ നിലമ്പൂരിൽ തമ്പടിച്ചിരിക്കുന്നു. കൊച്ചുകൊച്ചു പ്രചാരണ സമ്മേളനങ്ങളാണെങ്കിൽ പോലും പ്രസംഗിക്കാൻ സംസ്ഥാന നേതാക്കളുടെ ഇടിയാണ്. പക്ഷേ, എവിടെയും അപസ്വരങ്ങളില്ല. മുന്നണിക്കു പുറത്തുനിന്നുയരുന്ന കലാപസ്വരങ്ങളെ മൈൻഡ് ചെയ്യുന്നുമില്ല. വിജയമെന്ന ഒരൊറ്റ ലക്ഷ്യം വച്ചു മാത്രം വാക്കുകൾ പുറത്തുവരുന്നു. ഒറ്റക്കെട്ടാണെന്ന സന്ദേശം വാരിവിതറുന്നു. ഇരുമുന്നണികളെ സംബന്ധിച്ചും നിലമ്പൂർ തിരഞ്ഞെടുപ്പ് സെമി ഫൈനലല്ല. ഫൈനൽ തന്നെയാണ്.
ഇവിടെ ഉയരുന്ന വിജയാരവമായിരിക്കും 2026ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിധ്വനിക്കുക. ഭാവിവിജയത്തിന്റെ ട്രെൻഡ് സെറ്റ് ചെയ്തെടുക്കാനാണ് എൽഡിഎഫും യുഡിഎഫും ഇവിടെ പെടാപ്പാടു പെടുന്നത്. ഒപ്പം വോട്ട് വിഹിതമുയർത്തുകയെന്ന ലക്ഷ്യത്തോടെ എൻഡിഎയും സജീവം. വഴിക്കടവു പഞ്ചായത്തിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്റെ പര്യടനം. വളരെ ചുരുങ്ങിയ വാക്കുകളിൽ വോട്ട് തേടുന്നതാണു ശൈലി. അതിൽതന്നെ എടുത്തുപറയുന്ന കാര്യം മൂന്നാം എൽഡിഎഫ് സർക്കാരിന്റെ വരവിനുള്ള മുന്നോടിയാണ് ഈ തിരഞ്ഞെടുപ്പെന്നതാണ്.
സ്ഥാനാർഥി നിർണയം വൈകിയതിനാൽ പ്രചാരണത്തിന്റെ ഒന്നാം റൗണ്ടിലാണ് എൽഡിഎഫ്. ഈ പ്രതിസന്ധിയെ മറികടക്കാൻ പരമാവധി ഇടങ്ങളിൽ ഓടിയെത്താനാണു ശ്രമം. വഴിക്കടവ് പഞ്ചായത്തിൽ മാത്രം 16 സ്വീകരണ കേന്ദ്രങ്ങളിലാണു സ്വരാജ് എത്തിയത്. പൊതുവേ യുഡിഎഫ് മുൻതൂക്കമുള്ള പഞ്ചായത്തിൽ സ്വന്തം വോട്ടുകൾ ഉറപ്പാക്കാനും മറ്റു നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കാനുമായി വഴിക്കടവ് പഞ്ചായത്തിനെ നാലു ക്ലസ്റ്ററുകളാക്കി തിരിച്ചാണ് എൽഡിഎഫ് പ്രവർത്തനം. ഈ നാലു ക്ലസ്റ്ററുകൾക്കും നേതൃത്വം നൽകുന്നത് സിപിഎം സംസ്ഥാന നേതാക്കളോ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളോ ആണ്. പഴുതടച്ചുള്ള പ്രവർത്തനം തന്നെയാണ് ഉദ്ദേശ്യമെന്നു വ്യക്തം.
അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പര്യടനം. സ്ഥാനാർഥിയെത്തും മുൻപേതന്നെ സ്വീകരണകേന്ദ്രത്തിൽ യുഡിഎഫിലെ ഘടകകക്ഷി സംസ്ഥാന നേതാക്കളുടെ പ്രസംഗം തുടങ്ങിയിരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ നേതാക്കളാണു നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടെത്തിയിരിക്കുന്നത്.
പേരെടുത്തു വിളിച്ചു സംസാരിക്കാനുള്ള പരിചയം പ്രദേശങ്ങളിലെ ആൾക്കാരുമായി ഉണ്ടെന്നതിനാൽ ചേർത്തുപിടിച്ചു ചെവിയിൽ സ്വകാര്യം പറയും പോലെയാണ് ആര്യാടൻ ഷൗക്കത്തിന്റെ വോട്ട് ചോദിക്കൽ. ഈ പരിചിത്വത്തിൽ തന്നെയാണ് യുഡിഎഫിന്റെ വിജയപ്രതീക്ഷയും. പ്രചാരണം നേരത്തേ തുടങ്ങാൻ കഴിഞ്ഞതിന്റെ മുൻതൂക്കം നിലവിൽ യുഡിഎഫിനുണ്ട്. മൂത്തേടം പഞ്ചായത്തിലായിരുന്നു എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ പര്യടനം. വലിയ ആൾക്കൂട്ടത്തിന്റെ അകമ്പടിയില്ല.
മണ്ഡലത്തിൽ ചിരപരിചിതനായതിനാൽ സൗഹൃദം പുതുക്കുന്ന രീതിയിലാണു വോട്ട് ചോദിക്കൽ. കുടുംബസുഹൃത്തുക്കളും ബന്ധുക്കളുമായി വലിയൊരു വിഭാഗംതന്നെ മണ്ഡലത്തിലുള്ളതായി സ്ഥാനാർഥി പറയുന്നു. കാണുന്നവരെല്ലാംതന്നെ മുൻപേ പരിചയമുള്ളവരാണ്. ഈ സൗഹൃദങ്ങൾ ഇത്തവണ വോട്ടായി മാറുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ വോട്ട് വിഹിതമായിരിക്കും ഇത്തവണയെന്നാണു സ്ഥാനാർഥിയും അനുയായികളും ഉറപ്പിച്ചു പറയുന്നത്.