
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; രാഷ്ട്രീയ വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നണികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചതോടെ പ്രചാരണം രാഷ്ട്രീയ വിഷയങ്ങളിലേക്കു കേന്ദ്രീകരിച്ചു മുന്നണികൾ. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രസ്താവനയിൽ പിടിച്ചാണ് എൽഡിഎഫിന്റെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നടത്തിയ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി, സിപിഎം എക്കാലവും മലപ്പുറം ജില്ലയെ അപമാനിച്ചവരാണെന്ന പ്രചാരണത്തിന് യുഡിഎഫ് തുടക്കമിട്ടു.
മലപ്പുറം ജില്ലാ രൂപീകരണത്തെ കോൺഗ്രസ് എതിർത്ത ചരിത്രം ഓർമപ്പെടുത്തിയാണ് എൽഡിഎഫിന്റെ മറുപടി. പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസം മണ്ഡലത്തിൽ ക്യാംപ് ചെയ്യും. യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എത്തുന്നതോടെ രംഗം കൊഴുക്കും. എൻഡിഎ സ്ഥാനാർഥിക്കായും കേന്ദ്ര നേതാക്കൾ എത്തും. ക്ഷേമ പെൻഷനുകൾ സംസ്ഥാന സർക്കാർ കൈക്കൂലിയായി ഉപയോഗിക്കുകയാണെന്നായിരുന്നു, യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യവെ കെ.സി.വേണുഗോപാലിന്റെ ആരോപണം.
പെൻഷൻ കുടിശികയാക്കി, തിരഞ്ഞെടുപ്പു സമയത്ത് ഒരുമിച്ചുനൽകുന്നതു ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇതിനു പിന്നാലെയാണ്, വേണുഗോപാൽ ക്ഷേമ പെൻഷൻകാരെ അപമാനിച്ചുവെന്ന വാദവുമായി എൽഡിഎഫ് രംഗത്തെത്തിയത്. നിലമ്പൂരിൽ പ്രതിഷേധ പ്രകടനം നടത്തിയും പ്രാദേശിക നേതാക്കൾ മുതൽ സ്ഥാനാർഥിവരെ പ്രസ്താവനയിറക്കിയും സിപിഎം അവസരം മുതലെടുത്തു. ഇന്നലെ വൈകിട്ടോടെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയും വന്നു. എൽഡിഎഫ് കൂട്ടത്തോടെ രംഗത്തിറങ്ങിയെങ്കിലും ആരോപണത്തിൽനിന്നു പിന്നോട്ടില്ലെന്ന സന്ദേശമാണു യുഡിഎഫ് നൽകുന്നത്.
പെൻഷനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണു ചൂണ്ടിക്കാട്ടിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ക്ഷേമനിധി ബോർഡുകൾ നൽകാനുള്ള കുടിശികയുൾപ്പെടെ പ്രചാരണവിഷയമാക്കുമെന്ന സൂചനയും അദ്ദേഹം നൽകി. ദേശീയ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന വിവാദം വീണ്ടും സജീവമാക്കാനാണ് യുഡിഎഫ് ശ്രമം. അതിനൊപ്പം, എ.വിജയരാഘവൻ, കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ മലപ്പുറവുമായി ബന്ധപ്പെടുത്തി നേരത്തേ നടത്തിയ വിവാദ പ്രസ്താവനകൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ എണ്ണിപ്പറഞ്ഞു.
മലപ്പുറത്തെ അപമാനിക്കുന്നതിൽ സിപിഎമ്മും സംഘപരിവാറും ഒരേ ദിശയിൽ സഞ്ചരിക്കുന്നവരാണെന്ന ആരോപണവും ഉയർത്തി. മലപ്പുറം ജില്ലാ രൂപീകരണ സമയത്തു കോൺഗ്രസ് സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണു സിപിഎമ്മിന്റെ പ്രതിരോധം. വരും ദിവസങ്ങളിലും ‘മലപ്പുറം’ നിലമ്പൂരിൽ ചൂടുള്ള ചർച്ചാ വിഷയമാകുമെന്നുറപ്പ്.
ഉപതിരഞ്ഞെടുപ്പ്: നിലമ്പൂരിൽ 19ന് അവധി
തിരുവനന്തപുരം ∙ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 19നു നിലമ്പൂർ മണ്ഡലത്തിന്റെ പരിധിയിലുള്ള എല്ലാ സർക്കാർ, സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു ശമ്പളത്തോടെയുള്ള അവധി ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ ലേബർ കമ്മിഷണർ സ്വീകരിക്കുമെന്നു സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന നിലമ്പൂരിലെ വോട്ടർക്കും വോട്ട് രേഖപ്പെടുത്താൻ അവധിയെടുക്കാം. 17നു വൈകിട്ട് 6 മുതൽ 19നു വൈകിട്ട് 6 വരെയും ഫലം പ്രഖ്യാപിക്കുന്ന 23നും മണ്ഡലത്തിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു.