
ദേശീയപാതയിൽ പാർശ്വഭിത്തിയിലെ വിള്ളൽ; അറ്റകുറ്റപ്പണി ശ്രദ്ധയിൽ പെട്ടതോടെ നാട് അറിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരൂരങ്ങാടി ∙ ദേശീയപാതയിലെ പാർശ്വഭിത്തിയിലെ വിള്ളലിന്റെ വിവരം പുറത്തായത് തൊഴിലാളികളുടെ അറ്റകുറ്റപ്പണി നാട്ടുകാർ കണ്ടതോടെ. എആർ നഗർ വികെ പടിക്കും തലപ്പാറയ്ക്കുമിടയിൽ വലിയപറമ്പിലെ ഐസ് ഫാക്ടറിക്കു സമീപം ചൊവ്വാഴ്ച ആറുവരിപ്പാതയിലെ ഗതാഗതം നിർത്തിവച്ചിരുന്നു. തുടർന്ന് കെആൻആർസിയുടെ തൊഴിലാളികൾ സിമന്റിട്ട് അറ്റകുറ്റപ്പണി നടത്തുന്നത് നാട്ടുകാർ കണ്ടു. നാട്ടുകാരുടെ അന്വേഷണത്തിൽ റോഡിന്റെയും ഓവുപാലത്തിന്റെയും തകർച്ച വെളിവായി. ഇവിടെ ആറുവരിപ്പാത മണ്ണിട്ട് ഉയർത്തിയതാണ്.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ പാർശ്വഭിത്തിയിലാണ് വിള്ളൽ. ഇവിടെ സ്ഥാപിച്ച കട്ടകളിൽ ഒരു ഭാഗം താഴ്ന്ന നിലയിലാണ്. ഇവിടെ നേരത്തെ പെയിന്റ് ചെയ്ത് അടയാളപ്പെടുത്തിയിരുന്നു. ഇതിനുനേരെ താഴെ സർവീസ് റോഡിനും ആറുവരിപ്പാതയ്ക്കും കുറുകെ സ്ഥാപിച്ച ഓവുപാലമാണ് മധ്യഭാഗം താഴ്ന്ന നിലയിൽ കണ്ടത്. വെള്ളം ഒഴുകിപ്പോകാൻ നിർമിച്ചതാണിത്.
സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തി വിടുന്നത് കൂടുതൽ അപകടസാധ്യതയുണ്ടാകുമെന്ന് പറഞ്ഞ് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. അതോടെ റോഡ് അടച്ചു. 3 മണിക്കൂറിനുശേഷം തുറന്നു കൊടുത്തു. ഇതിന് സമീപം തലപ്പാറയിലും മുൻപ് റോഡിൽ വിള്ളലുണ്ടായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ സ്ഥലത്തെത്തി.