
ചില്ലറയല്ല, ശിഹാബുദ്ദീന്റെ ഈ കറൻസി ശേഖരം; ഒട്ടേറെ കൗതുകക്കാഴ്ചകളുമായി 210 രാജ്യങ്ങളിലെ കറൻസികളുടെ പ്രദർശനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ നിലവിലുള്ളതും ഇല്ലാതായതുമായ 210 രാജ്യങ്ങളുടെ കറൻസികൾ. 103 വർഷം മുൻപ് പഴയ ജർമനി ഇറക്കിയ കറൻസി മുതൽ പഴയതെല്ലാം മാറ്റി സിംബാബ്വേ കഴിഞ്ഞ വർഷം പുറത്തിറക്കിയ പുതിയ കറൻസി വരെ. ജില്ലാ പൊലീസ് ഓഫിസിലെ സിവിൽ പൊലീസ് ഓഫിസറായ ഒഴുകൂർ കളത്തിപ്പറമ്പിൽ കെ.സി.ശിഹാബുദ്ദീൻ 20 വർഷം കൊണ്ട് ശേഖരിച്ച ഈ കറൻസികളുടെ ആദ്യ പ്രദർശനത്തിനു തുടക്കമായി. ജില്ലാ പൊലീസ് ലൈബ്രറി ആൻഡ് റീഡിങ് റൂം സംഘടിപ്പിക്കുന്ന പ്രദർശനം ജില്ലാ പൊലീസ് ഓഫിസിന് എതിർവശത്തെ ഡിപിഒ അനക്സ് ഹാളിൽ ഇന്നും തുടരും. പ്ലസ്ടു പഠനകാലത്ത് ലഭിച്ച 10 ലക്ഷത്തിന്റെ ഒരു ഈജിപ്ഷ്യൻ കറൻസിയാണ് ഇത്തരമൊരു ശേഖരണത്തിലേക്ക് ശിഹാബുദ്ദീനെ നയിച്ചത്. ഗൾഫിലുള്ള ബന്ധുക്കൾ വഴി അവിടെ നിന്നുള്ളവ ശേഖരിച്ചു.
സുഹൃത്തുക്കളും പരിചയക്കാരും വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോൾ അവരോട് ഒറിജിനൽ കറൻസി കൊണ്ടുവരാൻ അഭ്യർഥിച്ചു. ഫെയ്സ്ബുക് വഴി പരിചയപ്പെട്ട മുരളി തുമ്മാരുകുടിയാണ് ശിഹാബിനെ വലിയ തോതിൽ സഹായിച്ചത്. ആഗ്രഹം അറിയിച്ചപ്പോൾ അദ്ദേഹം 35 രാജ്യങ്ങളിലെ കറൻസിയാണ് സംഘടിപ്പിച്ച കൊടുത്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ബൾഗേറിയൻ സ്വദേശി യമിൽ ഷെറ്റ്സേവ് 7 രാജ്യങ്ങളുടെ നോട്ടുകൾ അയച്ചുകൊടുത്തു. യാത്രാ എഴുത്തുകാരി അഞ്ജലി തോമസ് 6 രാജ്യങ്ങളുടെ കറൻസിയും അവ ശേഖരിച്ചുവയ്ക്കാനുള്ള ഫോൾഡറും നൽകി. ന്യുമിസ്മാറ്റിക്സ് ക്ലബ് ലൈഫ് ടൈം അംഗം കൂടിയായ ശിഹാബുദ്ദീൻ കയ്യിലുള്ളവ കൈമാറിയും പുതിയ നോട്ടുകൾ ശേഖരിച്ചു. കഴിഞ്ഞ 4 വർഷത്തിനിടെയാണ് കാര്യമായ കറൻസി ശേഖരണമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച എല്ലാ രാജ്യങ്ങളുടെയും അംഗീകരിക്കാത്ത ഒട്ടേറെ ദ്വീപ് രാജ്യങ്ങളുടെയും കറൻസികൾ പ്രദർശനത്തിലുണ്ട്. ഇതിനു പുറമേ യുഎസ്എസ്ആർ, യൂഗോസ്ലാവിയ, ബയാസ്ര, സയർ, ജപ്പാനു കീഴിലുണ്ടായിരുന്ന ബർമ (ഇപ്പോൾ മ്യാൻമർ), പഴയ ജർമനി തുടങ്ങി നിലവില്ലാത്ത രാജ്യങ്ങളുടേതുമുണ്ട്. യൂറോ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ മുൻപുണ്ടായിരുന്ന സ്വന്തം കറൻസി, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ എല്ലാ റിസർവ് ബാങ്ക് ഗവർണർമാരുടെയും ഒപ്പു പതിഞ്ഞ കറൻസികൾ തുടങ്ങിയവയും കൗതുക ശേഖരത്തിലുണ്ട്. ഇവ ഓരോ രാജ്യങ്ങളുടെയും പേരിൽ പ്രത്യേക കവറുകളിലാക്കി അവയുടെ ഇന്ത്യൻ രൂപയുമായുള്ള മൂല്യം അടക്കം വിവരങ്ങളോടെയാണ് പ്രദർശനത്തിനെത്തിച്ചത്.
സ്വകാര്യമായി കൊണ്ടുനടന്ന ഈ നാണയശേഖരത്തെക്കുറിച്ച് അറിഞ്ഞ സഹപ്രവർത്തകരാണ് ആദ്യ പ്രദർശനത്തിന് സൗകര്യമൊരുക്കിയതെന്ന് ശിഹാബ് പറഞ്ഞു. ഇന്നലത്തെ പ്രദർശനത്തിനെത്തിയ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് ഇത് സ്കൂൾ തുറന്ന ശേഷം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി പ്രത്യേകം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ പ്രദർശനത്തിന് നൽകുന്നതും ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.