
നിലമ്പൂരിൽ യുഡിഎഫിനും എൽഡിഎഫിനും പന്തലും മൈക്ക്സെറ്റുമെല്ലാം ഒന്നുതന്നെ, സീനും നേതാക്കളും മാറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ∙ യുഡിഎഫ് കൺവൻഷൻ നടന്നത് കഴിഞ്ഞ ദിവസം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തിയ അതേ സ്ഥലത്ത്. പന്തലും കസേരയും മൈക്ക്സെറ്റും വേദിയുമെല്ലാം ഒന്നു തന്നെ എന്നാൽ ‘സീൻ’ പാടേ മാറി. പതിറ്റാണ്ടുകൾക്കുശേഷം ശേഷം സിപിഎം പാർട്ടി ചിഹ്നത്തിലൊരു വിജയം ആയിരുന്നു കഴിഞ്ഞ ദിവസം ഇതേ സ്പോട്ടിലെ ഫീൽ. എന്നാൽ കൈവിട്ടുപോയ യുഡിഎഫ് സീറ്റിന് വീണ്ടും ‘കൈ’ കൊടുക്കാനുള്ള ആവേശമാണ് ഇന്നലത്തെ ഫീൽ. സർവശക്തിയും സംഭരിച്ചുള്ള ആക്രമണം ലക്ഷ്യമിട്ട് യുഡിഎഫ് നേതൃനിരയാകെ എത്തിയപ്പോൾ സദസ്സ് യുഡിഎഫ് അനുഭാവികളെക്കൊണ്ടു നിറഞ്ഞു.
അയ്യായിരത്തിലധികം പേർ സമ്മേളനത്തിനെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇതേ വേദിയിൽ നടത്തിയ പരാമർശത്തിനു മറുപടി പറഞ്ഞുകൊണ്ടാണ് ഉദ്ഘാടകൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയത്. പിന്നീടത് എൽഡിഎഫ് സർക്കാരിന്റെ വീഴ്ചകളിലേക്കും മലയോര മേഖലയെ ഭയപ്പെടുത്തുന്ന വന്യമൃഗശല്യത്തിലേക്കുമൊക്കെയായി മുന്നേറി.
മത്സരത്തിനില്ലെന്നു പറഞ്ഞ ബിജെപി അവസാന നിമിഷം സ്ഥാനാർഥിയെ നിർത്തിയതിനെക്കുറിച്ചും കെ.സി. പറഞ്ഞു. ‘നിലമ്പൂരിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നില്ലെന്ന് ആദ്യം പറഞ്ഞു. അപ്പോൾത്തന്നെ ചിലരെന്തൊക്കെയോ മണത്തു. പിന്നീട് ഒരു സ്ഥാനാർഥിയെ എവിടെനിന്നൊക്കെയോ കണ്ടുപിടിച്ച് ഇപ്പോൾ നിർത്തിയിട്ടുണ്ട്. ആ സ്ഥാനാർഥിത്വത്തിലൂടെ എന്താണോ ഉദ്ദേശിച്ചത് അതൊന്നും നടക്കാൻ പോകില്ല’ എന്നായിരുന്നു വേണുഗോപാലിന്റെ വാക്കുകൾ.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സി.വേണുഗോപാലുമുൾപെടെയുള്ള പ്രധാന നേതാക്കളാരും തന്നെ തങ്ങളുടെ പ്രസംഗത്തിൽ പി.വി.അൻവറിന്റെ പേരു പരാമർശിച്ചില്ല. നിലമ്പൂരിൽ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നായിരുന്നു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
യുഡിഎഫ് നിലമ്പൂർ നിയോജകമണ്ഡലം ചെയർമാൻ സി.എച്ച്.ഇഖ്ബാൽ ആധ്യക്ഷ്യം വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, എംപിമാരായ പി.വി.അബ്ദുൽ വഹാബ്, എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്നാൻ, ജെബി മേത്തർ, എം.പി.അബ്ദുസ്സമദ് സമദാനി, സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ തുടങ്ങിയവർക്കു പുറമേ, മുന്നണിയിലെ ഘടകകക്ഷികളുടെ പ്രധാന നേതാക്കളെല്ലാം കൺവൻഷനിൽ പങ്കെടുത്തു.