
‘കച്ചവടത്തിൽ സത്യമാണു മോനേ വലുത്, പണമല്ല..’; പക്ഷേ, ഒടുവിലത്തെ കണക്കിൽ കിഷോറിന് നഷ്ടമാണ്
പൊന്നാനി∙‘കച്ചവടത്തിൽ സത്യമാണു മോനേ വലുത്, പണമല്ല..’– കട പൂട്ടി ഇറങ്ങുമ്പോൾ കിഷോറിന്റെ മനസ്സു നിറയെ അച്ഛന്റെ ഇൗ വാക്കുകളായിരുന്നു.
പക്ഷേ, ഒടുവിലത്തെ കണക്കിൽ കിഷോറിന് നഷ്ടമാണ്. വിറ്റുപോകാത്ത സാധനങ്ങൾ കെട്ടിപ്പൂട്ടി വീട്ടിലേക്കു കൊണ്ടുപോകേണ്ടി വന്നു.
ഒരു നൂറ്റാണ്ടിന്റെ സാക്ഷിയായി, പൊന്നാനി എവി ഹൈസ്കൂളിനു മുൻപിൽ പ്രവർത്തിച്ചിരുന്ന പലചരക്കു കടയാണ് ഇന്നലെ പൂട്ടിയത്. കെട്ടിട
ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിഞ്ഞുകൊടുക്കേണ്ടി വരികയായിരുന്നു. കടയിൽ ബാക്കിവന്ന സാധനങ്ങളത്രയും വാരിയെടുത്തു കിഷോർ വീട്ടിലെത്തിച്ചു.
വീടിന്റെ നാലു മൂലയിലും ടാർപോളിൻ വിരിച്ചു സാധനങ്ങൾ മൂടിയിട്ടു.മരപ്പലക നിരത്തിവച്ചു കടയ്ക്കു താഴിടുമ്പോൾ കിഷോറിന്റെ കൈ വിറച്ചിരുന്നു. കണ്ണു നിറഞ്ഞൊഴുകുകയായിരുന്നു.കാരണം അച്ഛന്റെ ജീവനായിരുന്നു ഈ കട.
പൊന്നാനിക്കാരുടെ ‘വേലായുധേട്ടന്റെ കട’. 1938ൽ മുറുക്കാൻ കടയായി തുടങ്ങിയതാണ്.
വീടിന്റെ മൂലയിൽ ടാർപോളിൻ വിരിച്ചു കിഷോർ സാധനങ്ങൾ മൂടിയിടുന്നു.
അച്ഛൻ പതുക്കെ അതൊരു പലചരക്കുകടയാക്കി മാറ്റിയെടുത്തു.കടയിൽ മാറി വന്ന സാധനങ്ങൾക്കും പറ്റുപുസ്തകത്തിലെ കണക്കുകളുടെ തോതിലും ഇൗ നാടിന്റെ മുന്നോട്ടുപോക്കിന്റെ ചലനം കാണാമായിരുന്നു. വൈകിട്ട് അഞ്ച് ആകുമ്പോഴേക്കും വഴിയരികിലെ വിളക്കുകാൽ കത്തിച്ചുവയ്ക്കാൻ ഒരാൾ വരും.
അതിനു ശേഷമാണു കടയിലേക്ക് കൂടുതൽ പേർ വന്നു തുടങ്ങുക.കട തുടങ്ങി ഒരു പതിറ്റാണ്ടിനോടടുക്കുമ്പോഴാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നത്.
എൺപതുകളുടെ അവസാനം അച്ഛനൊപ്പം കിഷോർ കടയിലേക്കു വന്നുതുടങ്ങിയിരുന്നു. അച്ഛൻ ഒന്നര പതിറ്റാണ്ടു മുൻപു വിടപറഞ്ഞപ്പോഴും കിഷോറിന് അതൊരു വിയോഗമായി തോന്നിയിരുന്നില്ല.
പക്ഷേ, ഇന്നലെ കട പൂട്ടിയിറങ്ങിയപ്പോൾ കിഷോർ നെഞ്ചിടിപ്പോടെ പറഞ്ഞു– ‘അച്ഛൻ പോയി..’ടാർപോളിൻ വച്ചു മൂടിയ നൂറ്റാണ്ടിന്റെ പാരമ്പര്യത്തിന് ഒരു കൈത്താങ്ങാകാം.കടയിലെ ബാക്കിവന്ന സാധനങ്ങൾക്കുവേണ്ടി കിഷോറിനെ വിളിക്കാം– 9037389503
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]