രാമനാട്ടുകര ∙ ദേശീയപാതയിൽ പാറമ്മൽ എഎൽപി സ്കൂളിനു സമീപം ഫുട് ഓവർബ്രിജ് നിർമാണത്തിനു ദേശീയപാത അതോറിറ്റിയുടെ അന്തിമ അനുമതി. എൻഎച്ച്എഐ ഉദ്യോഗസ്ഥർ നേരത്തേ സ്ഥല നിർണയം നടത്തി തയാറാക്കി സമർപ്പിച്ച ഡിസൈനിനാണ് അനുമതി ലഭിച്ചത്.
രണ്ടാഴ്ചയ്ക്കകം നിർമാണം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ ഗേറ്റിൽ നിന്നു 15 മീറ്റർ അകലെ പെയ്ന്റ് ഗോഡൗൺ പരിസരത്താണു യാത്രക്കാർക്ക് അനായാസം കയറാനും ഇറങ്ങാനും സൗകര്യമൊരുക്കി പാലം നിർമിക്കുക.
3 മീറ്റർ വീതിയിൽ വിഭാവനം ചെയ്തിരിക്കുന്ന ഫുട് ഓവർബ്രിജിന്റെ പ്രവേശന മാർഗത്തിൽ കയറാനും ഇറങ്ങാനും പ്രത്യേകം സൗകര്യമൊരുക്കും.
ഇരുവശത്തും സർവീസ് റോഡ് കഴിഞ്ഞുള്ള നടപ്പാതയിലേക്ക് ഇറങ്ങാവുന്ന തരത്തിൽ ദേശീയപാതയ്ക്കു കുറുകെ 45 മീറ്റർ നീളത്തിലാണ് നടപ്പാലം ഒരുക്കുക. 3 തൂണുകളിൽ 5.80 മീറ്റർ ഉയരമുണ്ടാകും. പാറമ്മലിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി പാറമ്മൽ–പുതുക്കോട് ആക്ഷൻ കമ്മിറ്റി പ്രതിഷേധ സമരങ്ങളുമായി മുൻപോട്ടു പോകുന്നതിനിടെയാണു നേരത്തേ തയാറാക്കിയ പദ്ധതി പ്രകാരം ഫുട് ഓവർബ്രിജ് നിർമാണത്തിന് അനുമതി നൽകിയിരിക്കുന്നത്. ആറുവരിപ്പാതയുടെ നിർമാണം ഏതാണ്ടു പൂർത്തിയായ സാഹചര്യത്തിൽ പാറമ്മൽ അങ്ങാടിയിൽ ദേശീയപാതയിലെ താൽക്കാലിക പ്രവേശന മാർഗങ്ങൾ ഇതിനകം കെട്ടിയടച്ചിട്ടുണ്ട്.
പുതുക്കോട് റോഡ് ഭാഗത്തു മാത്രമാണു ദേശീയപാതയിലേക്ക് കടക്കാനുള്ള ചെറിയ വഴിയുള്ളത്.
അപകടസാധ്യത മുന്നിൽ കണ്ട് ഇതും ഉടൻ അടച്ചുകെട്ടും.ദേശീയപാത വന്നതോടെ രണ്ടായി വിഭജിക്കപ്പെട്ട പാറമ്മലിൽ ഇരുകരയിലേക്കുമുള്ള യാത്ര ഏറെ ദുരിതമായിട്ടുണ്ട്.
അങ്ങാടിയിലുള്ളവർക്ക് കണ്ണെത്തും ദൂരത്തുള്ള മറുകരയെത്താൻ 4 കിലോമീറ്റർ ചുറ്റി അഴിഞ്ഞിലം ജംക്ഷൻ കടന്നു വേണം വരാൻ. ഇതു വിദ്യാർഥികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ സഞ്ചാരത്തെ ബാധിച്ചതോടെയാണു അടിപ്പാത എന്ന ആവശ്യവുമായി ജനങ്ങൾ പ്രതിഷേധ രംഗത്തിറങ്ങിയത്. എന്നാൽ അടിപ്പാതയെന്ന ജനകീയ ആവശ്യം ഇതുവരെ എൻഎച്ച്എഐ പരിഗണിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]