
പുതിയ കെട്ടിടങ്ങള്‍, ഓപ്പൺ എയര്‍ ഓഡിറ്റോറിയം, വുഷു പ്ലാറ്റ്ഫോം; മുഖം മിനുക്കി കുന്ദമംഗലം ഗവ. കോളജ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വികസനക്കുതിപ്പിനൊരുങ്ങി കുന്ദമംഗലം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്. വെള്ളനൂര് കോട്ടോല്‍കുന്നില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തുനല്‍കിയ 5.1 ഏക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന കോളജില്‍ 12 ക്ലാസ് മുറികളും വിശാലമായ സെമിനാര്‍ ഹാളും രണ്ട് കംപ്യൂട്ടര്‍ ലാബുകളും ഉള്‍ക്കൊള്ളുന്ന മൂന്നുനില അക്കാദമിക് ബ്ലോക്ക് ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. കാന്റീന്, പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, വുഷു പ്ലാറ്റ്ഫോം എന്നിവയും മന്ത്രി സമര്‍പ്പിക്കും. ചടങ്ങില്‍ പി.ടി.എ. റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പുതിയ അക്കാദമിക് ബ്ലോക്കും കാന്റീനും ഹോസ്റ്റലും നിര്‍മിച്ചത്. പി.ടി.എ. റഹീം എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 25 ലക്ഷം രൂ വിനിയോഗിച്ചാണ് വുഷു പ്ലാറ്റ്ഫോം നിര്‍മിച്ചത്. ഇതോടെ സ്വന്തമായി വുഷു പ്ലാറ്റ്ഫോം ഉള്ള സംസ്ഥാനത്തെ ആദ്യ കോളജ് എന്ന നേട്ടവും സ്വന്തമായി. നിലവില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ കോളജ് വുഷു ചാംപ്യന്മാരാണ്. സ്വന്തമായി ഫുട്ബോള്‍ ടര്‍ഫ് ഒരുക്കിയ ആദ്യ സര്‍ക്കാര്‍ കോളജ് കൂടിയാണിത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 92 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ഓപണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിച്ചത്.
പുതുതായി ആരംഭിക്കുന്ന ഗേള്‍സ് ഹോസ്റ്റല്‍ ഇതര ജില്ലകളില്‍നിന്ന് വരുന്ന വിദ്യാര്‍ഥിനികള്‍ക്ക് വലിയ അനുഗ്രഹമാകും. പ്രവൃത്തി പൂര്‍ത്തീകരിച്ച ഗ്രൗണ്ട് ഫ്ളോറില്‍ 36 കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ട്. ഇംഗ്ലിഷ്, ഇകണോമിക്സ്, കോമേഴ്സ് വിഷയങ്ങളിലായി മൂന്ന് യുജി പ്രോഗ്രാമുകളും ഗണിത വിഷയത്തില്‍ ഒരു പിജി പ്രോഗ്രാമുമാണ് കോളജിലുള്ളത്. 500 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഹോസ്റ്റലും കാന്റീനും പുതിയ അക്കാദമിക് ബ്ലോക്കും ഫര്‍ണിഷ് ചെയ്യാന്‍ 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
സമ്പൂര്‍ണ വൈഫൈ ക്യാമ്പസ് ആക്കി മാറ്റുന്നതിനും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും 90 ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തി പൂര്‍ത്തിയാവുകയും ചെയ്തു. കംപ്യൂട്ടര്‍ ലാബിലേക്ക് കംപ്യൂട്ടറുകള്‍ വാങ്ങാന്‍ 15 ലക്ഷം രൂപയും പുതുതായി അനുവദിച്ചു. വൈദ്യുതി തടസ്സം പരമാവധി ഒഴിവാക്കാന്‍ സ്വന്തമായി ട്രാന്‍സ്ഫോമറും ഡീസല്‍ ജനറേറ്ററും ഒരുക്കി. എംഎല്‍എ അനുവദിച്ച 50 ലക്ഷം ഉപയോഗിച്ച് റോഡ് വീതികൂട്ടല്‍ പ്രവൃത്തി നടന്നുവരുന്നു. ഈ റോഡിന്റെ തുടര്‍വികസനത്തിനായി 50 ലക്ഷം രൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ക്യാംപസ് ഭിന്നശേഷി സൗഹൃദം ആക്കുന്നതിനായി ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ക്രമീകരിച്ചു.
ഇക്കണോമിക്സില്‍ തുടര്‍ച്ചയായി യൂണിവേഴ്സിറ്റി റാങ്കുകള്‍ കോളജിന് ലഭിക്കാറുണ്ട്. 2025ല്‍ രണ്ടാം റാങ്ക് ഉള്‍പ്പെടെ ആദ്യ പത്തില്‍ നാലു റാങ്കാണ് ലഭിച്ചത്. ഈ വര്‍ഷം നാക് ഗ്രേഡിങ്ങിന് തയാറെടുക്കുകയാണ് ഈ കോളജ്.