
പടനിലത്ത് പുതിയ പാലം ഇല്ല: ഒന്നര വർഷം മുൻപ് തുടങ്ങിയ പാലം പണി പാതി പോലും പൂർത്തിയായില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പടനിലം ∙ പുതിയ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, പടനിലത്തെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നു കരുതുന്ന പുതിയ പാലം ഇത്തവണയും പൂർത്തിയായില്ല. പടനിലം– സിഎം– മഖാം നരിക്കുനി റൂട്ടിൽ പൂനൂർ പുഴയ്ക്കു കുറുകെ 50 വർഷത്തോളം പഴക്കമുള്ള പാലത്തിന് സമീപമാണ് പുതിയ പാലം നിർമിക്കുന്നത്. ഒന്നര വർഷം മുൻപ് തുടങ്ങിയ പ്രവൃത്തി പാതി പോലും പൂർത്തിയായിട്ടില്ല. എട്ട് കോടിയോളം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റി ആണ് പാലം നിർമാണം നടത്തുന്നത്.
പുഴയിലെ രണ്ട് തൂണുകളും അപ്രോച്ച് റോഡ് ഭാഗത്തെ രണ്ട് തൂണുകളും സ്പാൻ സ്ലാബുകളിൽ 4 എണ്ണവും മാത്രമാണ് പൂർത്തിയായത്. പുഴയുടെ പ്രധാന ഭാഗത്ത് നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. മഴ തുടങ്ങി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രവൃത്തി പൂർണമായി തടസ്സപ്പെട്ട നിലയിലാണ്. സ്പാൻ നിർമാണത്തിനുള്ള കമ്പിയും മറ്റും തയാറാക്കി വച്ചത് മഴയിൽ തുരുമ്പെടുത്ത് നിർമാണത്തകരാറിന് ഇടയാക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പാലം പൂർത്തിയായാലും അപ്രോച്ച് റോഡും ടാറിങ്ങും പൂർത്തിയാക്കാൻ പിന്നെയും സമയമെടുക്കും.
ഒപ്പം പ്രവൃത്തി തുടങ്ങിയ പല പാലങ്ങളും നിർമാണം പൂർത്തിയാക്കി. മറ്റു ചിലത് അവസാന ഘട്ട നിർമാണത്തിലാണ്. നിലവിലെ പഴയ പാലത്തിൽ ഒരേ സമയം ഇരുവശത്തേക്കും വാഹനങ്ങൾ പ്രവേശിച്ചാൽ ഗതാഗതക്കുരുക്ക് പതിവാണ്. തിരക്കേറിയ സമയങ്ങളിൽ ഏറെ നേരം കാത്തിരിക്കേണ്ട സാഹചര്യം വിദ്യാർഥികൾ അടക്കമുള്ളവർക്ക് ദുരിതമായി മാറിയിട്ടുണ്ട്.