കോഴിക്കോട്∙ ചായയും ചെറു കടികളും വിൽക്കുന്ന കടകൾ മുക്കിലും മൂലയിലും കാണാം. ഒന്നോ രണ്ടോ ജീവനക്കാരൻ മാത്രമുള്ള ഇത്തരം ചെറിയ കടകളാണു എണ്ണപ്പലഹാര കടികളുടെ പ്രധാന ആവശ്യക്കാർ.
ജോലിക്കാരെ വച്ച് സ്വന്തമായി കടികൾ ഉണ്ടാക്കുന്ന ചെലവ് നോക്കുമ്പോൾ ഇതാണു ലാഭം. നാലു രൂപയാണ് ഒരു എണ്ണക്കടിക്ക് മൊത്ത കച്ചവടക്കാർ ഈടാക്കുന്നത്.
അതു കൊണ്ടു പോകാൻ പ്രത്യേക ഏജന്റുമാരുണ്ട്. ഹോൾസെയിൽ കേന്ദ്രങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എണ്ണക്കടികൾ ചെറിയ കടകളിൽ എത്തിക്കാൻ ഏജന്റുമാരുണ്ട്.
എങ്ങനെയാണ് ഈ പലഹാരങ്ങൾ കടകളിൽ എത്തുന്നത് എന്നറിയാൻ ഇവർക്കൊപ്പം ഒന്നു സഞ്ചരിച്ചു നോക്കി. ഏജന്റുമാരുടെ സാഹസിക യാത്ര
രാവിലെ ഏഴോടെ സ്കൂട്ടറിൽ ഏജന്റ് മൊത്ത കച്ചവട
കേന്ദ്രത്തിലെത്തി. സ്കൂട്ടറിനുള്ളിൽ നിന്നു കുത്തിനിറച്ച കുറച്ചു പ്ലാസ്റ്റിക് കവറുകൾ പുറത്തെടുത്തു.
നേരെ കടയിലേക്ക്. വിവിധ കടികൾ പ്ലാസ്റ്റിക് കവറിൽ നിറച്ചു ഹാൻഡിലിൽ തൂക്കിയിട്ടു.
കുറച്ചു കവറുകൾ കാലിലെ ചെരുപ്പിനു മുകളിൽ. ഒഴിഞ്ഞ പ്രദേശത്തു പ്രവർത്തിക്കുന്ന മൊത്തക്കച്ചവട
കേന്ദ്രത്തിൽ നിന്ന് ഊടുവഴികളിലൂടെ സഞ്ചരിച്ചു വണ്ടി നഗരത്തിലെത്തി. വിവിധ കടകൾക്കു മുൻപിൽ നിർത്തി ഓരോ കവറുകളായി കടകളിലേക്ക് നൽകി.
വണ്ടി റോഡിൽ നിർത്തി കടയിലേക്ക് കയറി കുശലം പറഞ്ഞു തിരിച്ചു വരുന്നതിനിടെ രണ്ടു തെരുവുനായ്ക്കൾ സ്കൂട്ടറിന് അടുത്തു മണം പിടിച്ചെത്തി. കുറച്ചു നേരം കവറുകൾ മണത്തു നോക്കുമ്പോഴേക്കും ആളെത്തി നായ്ക്കളെ ഓടിച്ചു വിട്ടു.
വീണ്ടും അടുത്ത കടയിലേക്ക്. അവിടെനിന്നു പലഹാരം ചില്ലു കൂട്ടിലേക്കു കയറി.
ഇങ്ങനെ ഓരോ ഊടുവഴികളും തുറന്നുകിടക്കുന്ന ഓടകളും താണ്ടിയാണ് സ്കൂട്ടർ വിവിധ കടകളിലെത്തുന്നത്.
ദിവസവും ആയിരക്കണക്കിനു പലഹാരങ്ങളാണ് ഓരോ കേന്ദ്രങ്ങളിൽ നിന്നും പുറത്തേക്കു പോകുന്നത്. പ്ലാസ്റ്റിക് കവറുകളിലും വൃത്തിഹീനമായ കാർഡ് ബോർഡ് പെട്ടികളിലും നിറച്ചാണു പലഹാരങ്ങൾ കടകളിലേക്ക് എത്തിക്കുന്നത്.
പുലർച്ചെ കേന്ദ്രങ്ങളിൽനിന്നു വാങ്ങി വയ്ക്കുന്ന പലഹാരങ്ങൾ ഏജന്റുമാരുടെ സമയം അനുസരിച്ചാണു കടകളിൽ എത്തിക്കുക. ചിലപ്പോൾ രാവിലെ മൊത്ത വിതരണ കേന്ദ്രത്തിൽ നിന്ന് എടുക്കുന്ന പലഹാരങ്ങൾ ഉച്ചയോടെയായിരിക്കും വിതരണം ചെയ്യുന്നത്.
അതുവരെ ഈ പലഹാരങ്ങൾ ഇവരുടെ താമസ സ്ഥലത്തോ ലോഡ്ജുകളിലോ ഒക്കെ സൂക്ഷിച്ചു വയ്ക്കും. ചിലപ്പോൾ മൊത്ത വിതരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് കവറുകളിലാക്കി നിറച്ചു വയ്ക്കും.
പലഹാരങ്ങൾ വിതരണം ചെയ്യുന്നവർക്കും ഭക്ഷ്യസുരക്ഷാ റജിസ്ട്രേഷൻ നിർബന്ധമാണ്. എന്നാൽ, പാലിക്കപ്പെടുന്നില്ല.
കറുകറുത്ത എണ്ണ, ചതുപ്പിലെ വെള്ളം
ഉപയോഗിച്ച്, ഉപയോഗിച്ച് കറുത്ത എണ്ണയാണു മിക്കയിടത്തെയും പ്രധാന കാഴ്ച.
രണ്ടോ മൂന്നോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ എണ്ണ മാറ്റി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ റീപർപ്പസ് യൂസ്ഡ് കുക്കിങ് ഓയിൽ (റുക്കോ) പദ്ധതി വഴി ലീറ്ററിന് 30 രൂപ നിരക്കിൽ കൈമാറണമെന്നാണു വ്യവസ്ഥ. എന്നാൽ ഇങ്ങനെ കൈമാറാൻ പലയിടത്തും പഴകിയ ഓയിൽ ഉണ്ടാകാറില്ല.
ഉപയോഗിച്ച ഓയിലിലേക്ക് പിന്നെയും കൂടുതൽ ചേർത്ത് ഉപയോഗിക്കുകയാണു പതിവ്. ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അവസ്ഥയും ശോകമാണ്.
ചതുപ്പിനോടു ചേർന്നു പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ചതുപ്പിലെ കിണറിൽ നിന്നു കോരിയെടുത്ത വെള്ളമാണ് ഡ്രമ്മുകളിൽ നിറച്ചു വച്ചിരിക്കുന്നത്. ഇതിൽ നിന്നു തന്നെയാണ് ഭക്ഷണമുണ്ടാക്കുന്നതും പാത്രം കഴുകുന്നതും.
മിക്ക സ്ഥലങ്ങളിലും അതിഥിത്തൊഴിലാളികളാണ് ജോലിക്കാർ. എന്തു ചോദിച്ചാലും അറിയില്ല എന്ന ഉത്തരമാണ് ഇവരിൽ നിന്നു കിട്ടുക.
ഇവരിൽ പലർക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളോ മറ്റ് ആരോഗ്യ പരിശോധന രേഖകളോ ഇല്ല.
(തുടരും)
”ഏജന്റുമാർക്ക് ഫുഡ് സേഫ്റ്റി റജിസ്ട്രേഷനും മെഡിക്കൽ ഫിറ്റ്നസും ആവശ്യമാണ്. എണ്ണക്കടികൾ കൊണ്ടു പോകാൻ ഫുഡ് ഗ്രേഡ് പാത്രങ്ങൾ മാത്രമേ ഉപയോഗിക്കാനാകൂ.
സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ പലർക്കും മെഡിക്കൽ ഫിറ്റ്നസ് ഇല്ല. മെഡിക്കൽ ഫിറ്റ്നസ് ഇല്ലാതെ ഭക്ഷ്യ സ്ഥാപനങ്ങളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നത് ശിക്ഷാർഹമാണ്.”
ടി.എസ്.വിനോദ് കുമാർ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

