
ദേശീയപാതയിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണം: മന്ത്രി എ. കെ. ശശീന്ദ്രൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ ദേശീയപാതയിലെ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പുറക്കാട്ടേരി മുതൽ വേങ്ങേരി വരെയുള്ള എലത്തൂർ നിയോജക മണ്ഡല പരിധിയിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ചേർന്ന ദേശീയപാത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പടന്നകുളം അണ്ടർപാസിൽ അടിഞ്ഞ് കൂടിയ മണ്ണും മറ്റ് മാലിന്യങ്ങളും രണ്ട് ദിവസത്തിനകം നീക്കം ചെയ്ത് വെള്ളക്കെട്ട് പരിഹരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇവിടെ തോടുകളിലെ ഒഴുക്ക് സുഗമമാക്കണം. ഡ്രെയിനേജ് വൃത്തിയാക്കുകയും പുതിയ കൾവെർട്ട് നിർമിക്കുകയും വേണം. പ്രശ്നങ്ങളുള്ള സ്ഥലങ്ങളിൽ വാർഡ് മെമ്പർമാരുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടറുടെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി എത്രയും വേഗം പരിഹാര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
യോഗത്തിൽ സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ സി ആർ ജയന്തി, സ്പെഷ്യൽ തഹസിൽദാർമാരായ വി ബിന്ദു, വർഗീസ് കുര്യൻ, കോഴിക്കോട് കോർപ്പറേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സീന അലക്സ്, കോഴിക്കോട് തഹസിൽദാർ പ്രേംലാൽ , ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരായ മുഹമ്മദ് ഷെഫിൻ, ശശികുമാർ, തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, കൗൺസിലർമാരായ എസ് എം തുഷാര, വി പി മനോജ് തുടങ്ങിയവർ പങ്കെടുത്തു.