
മലയോര ഹൈവേയിൽ വൻ മണ്ണിടിച്ചിൽ; ഗതാഗതം മുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂരാച്ചുണ്ട് ∙ മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന 28ാം മൈൽ തലയാട് റോഡിൽ 27ാം മൈൽ ഭാഗത്ത് കനത്ത മഴയത്ത് പാതയോരത്തെ മണ്ണിടിഞ്ഞു വീണു. 15 മീറ്ററോളം ഉയരത്തിലുള്ള മൺതിട്ടയാണു ഇടിഞ്ഞു റോഡിലേക്കു പതിച്ചത്.ഈ റൂട്ടിൽ 4 ഭാഗങ്ങളിൽ മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്. പാതയോരം പലയിടങ്ങളിലും ഇടിച്ചിൽ ഭീഷണിയിലാണ്. 26ാം മൈലിൽ മണ്ണിടിഞ്ഞ് റോഡിൽ വീണതിനാൽ ഈ റൂട്ടിൽ ഗതാഗതവും മുടങ്ങി.
ബാലുശ്ശേരി ∙ മലയോര ഹൈവേയിൽ തലയാട് 26–ാം മൈലിൽ വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. തലയാട് – കക്കയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മരങ്ങളും കല്ലുകളും റോഡിൽ പതിച്ചു. ഒട്ടേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു. മല വെള്ളപ്പാച്ചിലിൽ റോഡ് തകർന്നു. കഴിഞ്ഞ കാലവർഷത്തിലും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. റോഡരികിലെ മണ്ണും കല്ലുകളും മരങ്ങളും ഇളകിയ നിലയിലാണ്. 25–ാം മൈലിൽ കഴിഞ്ഞ ദിവസം മണ്ണ് ഇടിച്ചിൽ ഉണ്ടായിരുന്നു.
റോഡിന്റെ ഭിത്തി തകർന്നു
കുറുമ്പൊയിൽ – വയലട റോഡിന്റെ സംരക്ഷണ ഭിത്തി തോരാട് മുക്കിൽ തകർന്നത് അപകട ഭീഷണി ഉയർത്തുന്നു. ദിവസങ്ങൾക്കു മുൻപാണ് റോഡ് നവീകരിച്ചത്. വാഹനങ്ങൾ അരികു ചേർന്നു പോകുന്നത് വൻ അപകടങ്ങൾക്ക് ഇടയാക്കും. റോഡ് നവീകരിച്ചപ്പോൾ മതിയായ സ്ഥലങ്ങളിൽ ഓവുചാലുകൾ നിർമിച്ചിരുന്നില്ല. അധികൃതർ സ്ഥലം സന്ദർശിച്ചു.
പുഴകൾ കവിഞ്ഞൊഴുകി
മഞ്ഞപ്പുഴയും പൂനൂർ പുഴയും ഒട്ടേറെ സ്ഥലങ്ങളിൽ കവിഞ്ഞൊഴുകി കൃഷി നശിച്ചു. റോഡുകൾ വെള്ളത്തിലായി. മഞ്ഞപ്പാലം – കോട്ടനട റോഡ് വെള്ളത്തിലായി. ആറാളക്കൽ താഴെ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. ബാലുശ്ശേരി മുക്കിൽ തോട് കവിഞ്ഞൊഴുകി വെള്ളപ്പൊക്ക ഭീഷണി നേരിട്ട കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറി. ഓച്ചത്തുതാഴെ, ഇല്ലത്ത് താഴെ, എടപ്പാടി താഴെ ഭാഗങ്ങളിലെ 8 കുടുംബങ്ങൾ താമസം മാറി.
വൈദ്യുതി മുടങ്ങി
കാറ്റിലും മഴയിലും മരങ്ങൾ വീണു വൈദ്യുതലൈനുകൾ തകർന്നു. ഉണ്ണികുളം മേഖലയിൽ ഒരു ദിവസം പൂർണമായി വൈദ്യുതി നിലച്ചു. കെഎസ്ഇബി അധികൃതർ കഠിന പ്രയത്നം നടത്തിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.