ബഫർ സോൺ ഉത്തരവ് പിൻവലിച്ച് മന്ത്രി; ആശ്വാസത്തിൽ മലയോര കർഷകർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചക്കിട്ടപാറ ∙ ഡാം റിസർവോയറിന്റെ അതിർത്തിയിൽനിന്നു 120 മീറ്റർ ബഫർ സോൺ പ്രഖ്യാപിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ 2024 ഡിസംബർ 26ലെ സർക്കാർ ഉത്തരവ് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കിയ സാഹചര്യത്തിൽ നടപ്പാക്കില്ലെന്നു നിയമസഭയിൽ മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത് മലയോര ജനതയ്ക്ക് ആശ്വാസമായി. പെരുവണ്ണാമൂഴി ഡാം മേഖലയെ ബാധിക്കുന്ന ബഫർ സോൺ ഉത്തരവിനെക്കുറിച്ചു മനോരമയാണ് ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത്.
തുടർന്ന് വിവിധ സംഘടനകൾ സമരരംഗത്ത് ഇറങ്ങി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ തീരത്ത് താമസിക്കുന്ന ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ 2,250 കുടുംബങ്ങളെ ബാധിച്ചിരുന്ന ബഫർ സോൺ പ്രശ്നത്തിനു താൽക്കാലികമായി പരിഹാരമായി.
നിലവിലെ സർക്കാർ ഉത്തരവ് റദ്ദ് ചെയ്ത് പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയാൽ മാത്രമേ ജനങ്ങളുടെ ആശങ്ക പൂർണമായി പരിഹരിക്കാൻ കഴിയൂ. റിസർവോയറിന്റെ ചുറ്റും ബഫർ സോൺ ഇല്ലെന്ന് സർക്കാർ രേഖാമൂലം ഉറപ്പു നൽകണം. പഞ്ചായത്തുകളിൽ കെട്ടിട നിർമാണത്തിന് ഉൾപ്പെടെ ജലസേചന വകുപ്പ് ഉത്തരവ് പ്രകാരം നിയന്ത്രണങ്ങൾ നിലവിൽ വന്നിരുന്നു.
മലയോര മേഖലയിൽ ബഫർ സോണിനെതിരെ ശക്തമായ സമരം ഉയർന്നതോടെയാണ് സർക്കാർ ഉത്തരവ് പുനഃപരിശോധിക്കാൻ തയാറായത്. മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്(എം) കല്ലാനോട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. മലയോരത്തെ പാർട്ടിയുടെ വിവിധ മണ്ഡലം കമ്മിറ്റികളും ശക്തമായ പ്രതിഷേധം മന്ത്രിയെയും പാർട്ടി ചെയർമാനെയും അറിയിച്ചിരുന്നു.
സമരത്തിന്റെ ഭാഗമായി പെരുവണ്ണാമൂഴി അണക്കെട്ടിൽ ചാടാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പൊലീസ് കഴിഞ്ഞ ദിവസം തടഞ്ഞു. കേരള കോൺഗ്രസ് ചക്കിട്ടപാറ, കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റികൾ പെരുവണ്ണാമൂഴി ജലസേചന വകുപ്പ് ഓഫിസിനു മുൻപിൽ ബഫർ സോൺ ഉത്തരവിന്റെ പകർപ്പിനു തീയിട്ടിരുന്നു. നിലവിലെ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കിയില്ലെങ്കിൽ 29ന് പെരുവണ്ണാമൂഴി ജലസേചന വകുപ്പ് സബ് ഡിവിഷൻ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ അറിയിച്ചു.
ഉത്തരവ് പിൻവലിക്കാൻ തയാറായതിൽ സന്തോഷമുണ്ടെന്നു വിഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ ജോയി കണ്ണഞ്ചിറ പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന ഇത്തരം ഉത്തരവുകൾ സർക്കാർ പുറത്തിറക്കുന്നത് അവസാനിപ്പിക്കണമെന്നു ഇൻഫാം ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബോണി ജേക്കബ് ആനത്താനം ആവശ്യപ്പെട്ടു.
സ്വാഗതം ചെയ്ത് കേരള കോൺഗ്രസ്
ചതിയിലൂടെ കേരളത്തിലെ ആയിരക്കണക്കിനു മലയോര കർഷകരെ വഴിയാധാരമാക്കാനുള്ള ജലവിഭവ മന്ത്രിയുടെയും സർക്കാരിന്റെയും ഗൂഢശ്രമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് എംഎൽഎയും കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് എംഎൽഎയും ഇടപെട്ട് തടയുകയായിരുന്നെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം.ജോർജും ജനറൽ സെക്രട്ടറി രാജീവ് തോമസും പറഞ്ഞു.
കേരളത്തിലെ ഡാമുകകളുടെ വൃഷ്ടി പ്രദേശത്തുനിന്നും 120 മീറ്റർ വായു ദൂരത്തിൽ കരുതൽ മേഖല പ്രഖ്യാപിച്ച ബഫർ സോൺ ഉത്തരവ് പിൻവലിച്ച സർക്കാർ നടപടി സ്വാഗതം ചെയ്യുന്നതായും കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു.