
കുരുന്നുകള്‍ക്ക് സുരക്ഷിത പരിചരണ കേന്ദ്രങ്ങൾ ഒരുക്കി അങ്കണവാടി കം ക്രഷുകള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ സ്വകാര്യ ഡേ കെയറുകള്‍ക്ക് സമാനമായി കുഞ്ഞുങ്ങള്‍ക്ക് പകല്‍ സംരക്ഷണം നല്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതി ജില്ലയില്‍ വിജയകരമായി മുന്നേറുന്നു. അങ്കണവാടി കുട്ടികള്‍ക്കൊപ്പം ആറു മാസം മുതല്‍ 3 വയസ്സ് വരെയുള്ള കുട്ടികളെക്കൂടി ഉള്‍പ്പെടുത്തുന്നതാണ് പദ്ധതി. വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പല്‍ന സ്കീമിന്റെ ഭാഗമായി ആരംഭിച്ച അങ്കണവാടി കം ക്രഷ് രാവിലെ 7.30 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവര്‍ത്തിക്കുന്നത്.
ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായാണ് ക്രഷുകള്‍ അനുവദിച്ചത്. ആദ്യഘട്ടത്തില്‍ അനുവദിച്ച 33 എണ്ണത്തില്‍ 18 ക്രഷുകളും പ്രവര്‍ത്തനം ആരംഭിച്ചു. താമരശ്ശേരി പഞ്ചായത്തിലാണ് ആദ്യം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ അനുവദിച്ച മുഴുവന്‍ അങ്കണവാടി കം ക്രഷുകളും ഈ മാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫിസര്‍ സബീന ബീഗം പറഞ്ഞു.
സംഘടിത, അസംഘടിത മേഖലകളിലും കാര്‍ഷിക മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പകല്‍ സമയങ്ങളില്‍ സുരക്ഷിതമായി പരിചരിക്കുക, അവരുടെ ആരോഗ്യ-പോഷണ നിലവാരം ഉയര്‍ത്തുക, ബൗദ്ധിക, വൈകാരിക, ശാരീരിക വികാസത്തിന് അടിത്തറ പാകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പകല്‍ സമയങ്ങളില്‍ സുരക്ഷിത പരിചരണം, അനുപൂരക പോഷകാഹാരം, ഹെല്‍ത്ത് ചെക്കപ്, ഇമ്മ്യൂണൈസേഷന്‍, പ്രീ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നീ സേവനങ്ങള്‍ ഇതിലൂടെ നല്‍കും. കുട്ടികളുടെ സംരക്ഷണം ആവശ്യമുള്ള ആര്‍ക്കും അങ്കണവാടി കം ക്രഷിന്റെ സേവനം ഉപയോഗിക്കാം.