
മലയോര ഹൈവേ: താഴത്തുവയലിലെ അലൈൻമെന്റ് മാറ്റണമെന്ന ആവശ്യം അധികൃതർ തള്ളി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുവണ്ണാമൂഴി ∙ മലയോര ഹൈവേ പെരുവണ്ണാമൂഴി – ചെമ്പ്ര റീച്ചിന്റെ തുടക്കമായ പെരുവണ്ണാമൂഴി താഴത്തുവയൽ ഭാഗത്ത് അലൈൻമെന്റ് മാറ്റണമെന്ന ജനകീയാവശ്യം അധികൃതർ തള്ളി. ശക്തമായ മഴയിൽ റോഡ് വെള്ളക്കെട്ടായി ഗതാഗതം മുടങ്ങുന്ന റൂട്ടിലൂടെ തന്നെ പുതിയ റോഡ് നിർമിക്കാനുള്ള അധികൃതരുടെ നീക്കത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നു.കുറ്റ്യാടി ജലസേചന പദ്ധതി കനാലിന്റെ ഭാഗമായ നീർപ്പാലവും റോഡും തമ്മിൽ മതിയായ ഉയരമില്ലാത്തതിനാൽ വലിയ ലോറി, കണ്ടെയ്നറുകൾ, ടൂറിസ്റ്റ് ബസ് ഉൾപ്പെടെ സഞ്ചരിക്കാൻ പാടുപെടും.
നിലവിലെ നീർപ്പാലത്തിന്റെ വലതു ഭാഗത്തു കൂടി റോഡ് നിർമിക്കാൻ ആവശ്യത്തിനു സ്ഥലം ലഭ്യമാണെങ്കിലും ഇപ്പോഴുള്ള റൂട്ടിലൂടെ തന്നെ പണി നടത്താനുള്ള നീക്കത്തിൽ ആക്ഷേപം ഉയർന്നു.മഴയത്ത് സമീപത്തെ തോട് കരകവിഞ്ഞ് വെള്ളം റോഡിലേക്ക് എത്തും. സമീപത്തെ വീടും വെള്ളത്തിലാകുന്നതു പതിവാണ്. മാസങ്ങൾക്ക് മുൻപ് നീർപ്പാലത്തിനു താഴെ റോഡ് മണ്ണെടുത്ത് നീക്കി താഴ്ത്തിയിരുന്നു. പിന്നീട് പരാതി ഉയർന്നതോടെ ഈ ഭാഗത്ത് പ്രവൃത്തി താൽക്കാലികമായി നിർത്തിവച്ചു.റോഡിൽ വെള്ളം കയറിയാൽ ഒരു വീട് വെള്ളത്തിലാകും.
ഈ വീടിന്റെ മുൻപിലൂടെയാണു ഇപ്പോൾ റോഡ് നിർമിക്കുന്നത്. ഈ ഭാഗത്ത് ജലജീവൻ പൈപ്പിന്റെ പണി കഴിഞ്ഞിട്ടില്ല. റോഡ് ചെളിക്കുളമായതിൽ കെആർഎഫ്ബിയും ജലജീവൻ അധികൃതരും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ജനങ്ങളുടെ യാത്ര മുടങ്ങിയിരുന്നത്. കൊയിലാണ്ടി താലൂക്ക് വികസന സമിതിക്ക് മുൻ പഞ്ചായത്ത് മെംബർ ജയിംസ് മാത്യു മലയോര ഹൈവേ അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
ഈ പരാതിക്ക് കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ മറുപടിയിൽ നിലവിലെ നീർപ്പാലത്തിനു അടിയിലൂടെ തന്നെ റോഡ് പ്രവൃത്തി നടത്തുമെന്ന് രേഖാമൂലം അറിയിച്ചത്.അലൈൻമെന്റ് മാറ്റിയാൽ ഉയരമുള്ള കെട്ട് സമീപത്തെ വീടിന് ഭീഷണിയാകുമെന്നും കെആർഎഫ്ബി പറയുന്നു. വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകാൻ ഓവുചാൽ, കലുങ്ക് എന്നിവ നിർമിക്കുമെന്നും പറയുന്നു. താഴത്തുവയൽ മേഖലയിൽ മലയോര ഹൈവേ അലൈൻമെന്റ് സംബന്ധിച്ചു കൃത്യത വരുത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.