കോഴിക്കോട്∙ സൂപ്പർക്രോസ് ബൈക്ക് റേസിങ് ലീഗ് മത്സരം കാരണം തകർന്ന കോർപറേഷൻ സ്റ്റേഡിയത്തിലെ മൈതാനം പഴയ സ്ഥിതിയിലാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സംഘാടകർ. മൈതാനത്തിന്റെ തകർച്ച പരിഹരിക്കാൻ സമയം എടുക്കുമെന്നതിനാൽ ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് ഏറ്റെടുക്കുന്ന കാര്യവും ആശങ്കയിലായി.
ഡിസംബർ 21ന് ആണ് സൂപ്പർക്രോസ് റേസിങ് ലീഗിന്റെ ഫൈനൽ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്നത്.
മണ്ണു നീക്കിയാൽ രണ്ടാഴ്ചയ്ക്കകം മൈതാനം പഴയ സ്ഥിതിയിലാകുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതുപ്രകാരം ഇന്നലെ മൈതാനം കൈമാറേണ്ടിയിരുന്നതാണ്.രാജ്യാന്തര ഫുട്ബോൾ മൈതാനങ്ങളുടെ മാനദണ്ഡം പാലിച്ച് നിർമിച്ച പുൽമൈതാനത്ത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഐ ലീഗ്, സൂപ്പർകപ്പ്, സന്തോഷ്ട്രോഫി യോഗ്യത, ഐഡബ്ല്യുഎൽ, സൂപ്പർലീഗ് കേരള തുടങ്ങിയ മത്സരങ്ങൾ നടക്കുന്നതാണ്.
ഇവിടെ 800 ലോഡ് മണ്ണ് നിരത്തിയതോടെ പുൽമൈതാനത്തിന്റെ മൃദുത്വം നഷ്ടപ്പെടുകയും അടിയിലെ പൈപ്പുകൾ തകരുകയും ചെയ്തു.
മൈതാനത്തിന്റെ നിരപ്പ് നഷ്ടപ്പെട്ടു പലയിടത്തും കുഴിഞ്ഞുപോയി. എന്നാൽ, മൈതാനത്ത് വളമിട്ട് വെള്ളമൊഴിച്ചു പുല്ലുവളർത്തുകയാണു നിലവിൽ ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണു സൂപ്പർക്രോസ് ബൈക്ക് റേസിങ് കമ്പനി പ്രതിനിധികൾ മേയർ ഒ.സദാശിവനെ സന്ദർശിച്ചത്.
മൈതാനം പൂർവസ്ഥിതിയിലാകാൻ 30 ദിവസമെങ്കിലും വേണ്ടിവരുമെന്നും അതിനുള്ള സാവകാശം വേണമെന്നുമാണ് ആവശ്യപ്പെട്ടത്.
കോർപറേഷന്റെ എൻജിനീയർമാരടക്കമുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയിൽ മൈതാനത്തിനു സാരമായ പ്രശ്നമുണ്ടെന്നും ഇതു പൂർവ സ്ഥിതിയിലാക്കണമെന്നും മേയർ സൂപ്പർക്രോസ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.നിലവിൽ സൂപ്പർക്രോസിന്റെ തൊഴിലാളികൾ ‘യൂറിയ’ ഇട്ട് വെള്ളം നനച്ച് പുല്ലു വളർത്തുകയാണ് ചെയ്യുന്നത്. എന്നാൽ മൈതാനത്തെ കുഴിഞ്ഞുപോയ ഭാഗങ്ങൾ അതേപടി തുടരുകയാണ്. കാഠിന്യം കൂടിയ ഭാഗങ്ങൾ നേരെയാക്കിയിട്ടുമില്ല.
മൈതാനം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുമെന്ന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല.
30 ദിവസത്തിനകം മൈതാനം പൂർവസ്ഥിതിയിലാക്കുമെന്നാണ് സൂപ്പർക്രോസ് പ്രതിനിധികൾ കഴിഞ്ഞ ദിവസം പറഞ്ഞത്. മൈതാനം പഴയതു പോലെയാക്കാതെ അവരിൽനിന്നു തിരികെ ഏറ്റെടുക്കില്ല.
മേയർ ഒ.സദാശിവൻ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

