കോഴിക്കോട്∙ ഷാഫി പറമ്പിലിനു നേരെയുണ്ടായ പൊലീസ് മർദനത്തിൽ കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചതോടെ, പൊലീസ് കടുത്ത സമ്മർദത്തിൽ. സംഭവമുണ്ടായതു റൂറൽ പൊലീസ് പരിധിയിലാണെങ്കിലും ജില്ലയിലാകെ യുഡിഎഫ് പ്രവർത്തകരുടെ രോഷം പടർന്നിട്ടുണ്ട്. പൊലീസിനെതിരെയാണ് രോഷം ഉയരുന്നത്.
മർദനമേറ്റത് എംപിക്ക് ആയതിനാൽ, പ്രിവിലിജ് കമ്മിറ്റിക്കു മുന്നിൽ വിഷയം എത്തിക്കുമെന്നും പൊലീസുകാർ ഡൽഹിയിൽ പോകേണ്ടി വരുമെന്നും എം.കെ.രാഘവൻ എംപി പ്രഖ്യാപിച്ചുകഴിഞ്ഞു. 6 മാസം കഴിഞ്ഞാൽ റൂറൽ എസ്പി കെ.ഇ.ബൈജുവും ഞങ്ങളും തമ്മിലൊന്നു കാണേണ്ടി വരുമെന്നാണ് കെ.സി.വേണുഗോപാൽ എംപി പ്രതിഷേധ സംഗമത്തിൽ പറഞ്ഞത്.
2 ഡിവൈഎസ്പിമാരെയും പേരെടുത്തു പറഞ്ഞാണ് നേതാക്കൾ വിമർശിച്ചത്. ഐജി ഓഫിസ് മാർച്ചിലും പേരാമ്പ്രയിലെ പ്രതിഷേധ സംഗമത്തിലും പ്രവർത്തകർ പതിവില്ലാത്ത വിധം രൂക്ഷമായാണു പൊലീസിനെതിരെ തിരിഞ്ഞത്. പേരാമ്പ്രയിൽ കൂവി വിളിച്ച് പൊലീസുകാരെ ജനം തള്ളിമാറ്റി. 2 ഡിവൈഎസ്പിമാർ അടക്കം 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ വടകര എസ്പിയുടെ വീടിനു മുന്നിൽ യുഡിഎഫ് ഉപരോധ സമരം നടത്തുമെന്നു ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഇന്നലെ ഉച്ചയ്ക്കു പറഞ്ഞതും നിലപാടു കടുപ്പിക്കുന്നതിന്റെ സൂചനയായി. ഷാഫിയെ മർദിച്ചയാളെന്ന പേരിൽ ഒരു പൊലീസുകാരന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇതിനു പുറമെ, നേതാക്കളും പ്രവർത്തകരും ഒരു പോലെ പേരെടുത്തു വിമർശിക്കുന്നതു പൊലീസുകാരെ സമ്മർദത്തിലാഴ്ത്തുന്നുണ്ട്.
പ്രിവിലിജ് കമ്മിറ്റിയുടെ ഇടപെടലുണ്ടാകുമെന്നതും പൊലീസിന് തലവേദനയായിട്ടുണ്ട്. ഒടുവിൽ, റൂറൽ എസ്പിയും പൊലീസുകാരെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ലാത്തിച്ചാർജ് നടന്നിട്ടില്ലെന്നു പറഞ്ഞതിലൂടെ സംഭവത്തിൽനിന്നു കൈകഴുകിയ എസ്പി, പൊലീസിനകത്തെ ചിലർ മനഃപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവും ഉയർത്തിയിട്ടുണ്ട്. ഇതോടെ, പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ തന്നെ കൈവിട്ട
സ്ഥിതിയാണ്.
സ്വീകരണം ഏറ്റുവാങ്ങി വിശ്വാസ സംരക്ഷണ യാത്ര
കോഴിക്കോട്∙ കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ജില്ലയിലെ ആദ്യ സ്വീകരണം താമരശ്ശേരിയിൽ 15ന് 3 മണിക്ക്. കെ.മുരളീധരൻ നയിക്കുന്ന ജാഥയ്ക്ക് 4.30നു കൊയിലാണ്ടിയിലും 5.30നു മുതലക്കുളത്തും സ്വീകരണമുണ്ടാകും.
മുതലക്കുളത്തു മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
ഒരാഴ്ച കാത്തുനിൽക്കുമെന്നു ഡിസിസി പ്രസിഡന്റ്
ഡിവൈഎസ്പിമാരായ എൻ.സുനിൽകുമാർ, ആർ.ഹരിപ്രസാദ് എന്നിവർക്കെതിരെയും ഷാഫിയെ തല്ലിയ പൊലീസുകാരനെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ടു ശനിയാഴ്ച തന്നെ ഡിജിപിക്കു പരാതി നൽകിയിരുന്നു. ഇന്നലെ റിമൈൻഡർ അയച്ചിട്ടുണ്ട്.
ഒരാഴ്ച വരെ കാത്തുനിൽക്കും– ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പറഞ്ഞു. പ്രവർത്തകരെ അനാവശ്യമായി തൊട്ടാൽ ഇനി പൊലീസുകാർ വിവരമറിയും. മുൻപ് സമാന രീതിയിൽ മർദനം അഴിച്ചുവിട്ട
ഒരു എസിപിയുടെ വീടിനു മുന്നിൽ സമരം നടത്താനുള്ള തീരുമാനം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കാലുപിടിച്ചു പറഞ്ഞതിനെ തുടർന്നാണ് ഒഴിവാക്കിയത്. ഇനി ആ സമീപനമുണ്ടാകില്ല.
വെളിച്ചം കെടുത്തിയാണു പൊലീസ് പേരാമ്പ്രയിൽ ഷാഫി അടക്കമുള്ളവരെ ആക്രമിച്ചത്.
ആദ്യം ഷാഫിയുടെ തലയ്ക്കടിച്ചു. പിന്നീടു മൂക്കിനും. നടപടിക്രമങ്ങൾ പാലിക്കായാണു പേരാമ്പ്രയിൽ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയത്.
ഇനിയും കോൺഗ്രസിന്റെ ജനകീയ സമരമുണ്ടാകും.സിപിഎം ഗുണ്ടകളേക്കാൾ മോശമായാണു വടകര എസ്പി പെരുമാറുന്നത്. കാലിക്കറ്റ് സർവകലാശാലയിൽ മർദനമേറ്റ വിദ്യാർഥികളെ സിപിഎമ്മുകാരും പൊലീസും വീണ്ടും തല്ലി. ഇതിനെതിരെയെല്ലാം പ്രതിരോധം തീർക്കും.’ പ്രവീൺകുമാർ പറഞ്ഞു.
ഷാഫി പറമ്പിലിനെതിരായ അക്രമം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നു യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ബിനു ചുള്ളിയിൽ ആരോപിച്ചു.
ഷാഫിക്കു മർദനം: പൊലീസിലെ ചിലർ കുഴപ്പമുണ്ടാക്കിയെന്ന് റൂറൽ എസ്പി
കോഴിക്കോട് ∙ പേരാമ്പ്രയിൽ വെള്ളിയാഴ്ച ഷാഫി പറമ്പിൽ എംപിക്കു പൊലീസ് മർദനമേറ്റ സംഭവത്തെക്കുറിച്ച് വടകര റൂറൽ എസ്പി കെ.ഇ.ബൈജു മനോരമയോട് സംസാരിക്കുന്നു:
∙
ഷാഫി പറമ്പിലിനു നേരെ പൊലീസ് ലാത്തിച്ചാർജുണ്ടായില്ലെന്നു പറഞ്ഞതു തിരുത്തേണ്ടിവന്നല്ലോ?
പേരാമ്പ്രയിൽ ലാത്തിച്ചാർജ് നടന്നിട്ടില്ല. അതിനു കമാൻഡ് നൽകും, വിസിലടിക്കും, അടിച്ചോടിക്കും.
അതൊന്നും അവിടെയുണ്ടായിട്ടില്ല. പക്ഷേ, ഞങ്ങളുടെ ഇടയിലെ ചില ആളുകൾ കുഴപ്പമുണ്ടാക്കാൻ മനഃപൂർവം ശ്രമിച്ചെന്നു പിന്നീടു മനസ്സിലാക്കി.
അതാരാണെന്നു കണ്ടെത്താൻ എഐ ടൂൾസ് ഉപയോഗിച്ച് അന്വേഷണം നടക്കുകയാണ്.
കെ.ഇ.ബൈജു, റൂറൽ എസ്പി
പേരാമ്പ്രയിൽ ലാത്തിച്ചാർജ് നടത്തിയില്ലെന്നാണു പറഞ്ഞത്. അതുതന്നെയാണ് ഇപ്പോഴും പറയുന്നതും.
ലാത്തിച്ചാർജിന്റെ നടപടിക്രമങ്ങളൊന്നും അവിടെയുണ്ടായിട്ടില്ല.
∙ 2 ഡിവൈഎസ്പിമാർക്കെതിരെയും ഒരു പൊലീസുകാരനെതിരെയും കൃത്യമായാണല്ലോ യുഡിഎഫ് പരാതി ഉന്നയിക്കുന്നത്?
അതവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെപ്പറ്റിയല്ലേ? എന്താണു സംഭവിച്ചതെന്നു കൃത്യമായി മനസ്സിലാക്കാതെ നടപടിയെടുക്കാൻ പറ്റുമോ? അന്വേഷണം നടക്കുന്നുണ്ട്.
∙ എസ്പിയുടെ വീടിനുമുന്നിൽ ഉപരോധ സമരം നടത്തുമെന്നാണു ഡിസിസി പ്രസിഡന്റ് പറയുന്നത്?
(മറുപടി പറയാതെ ചിരിക്കുന്നു)
∙ യുഡിഎഫ് നേതാക്കളും പ്രവർത്തകരും പൊലീസിനെതിരെ രൂക്ഷമായ പ്രതികരണമാണല്ലോ നടത്തുന്നത്?
തിരഞ്ഞെടുപ്പല്ലേ. അവരെന്തെങ്കിലും ചെയ്യട്ടെ.
∙
ഫോട്ടോ സഹിതം ഒരു പൊലീസുകാരനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ടല്ലോ.
നടപടിയുണ്ടാകുമോ? പൊലീസുകാരന്റെ മാത്രമല്ല, ഭാര്യയുടെ ഫോട്ടോ വച്ചും സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. പൊലീസുകാരനോ ഭാര്യയോ പരാതി നൽകിയാൽ അന്വേഷിച്ചു നടപടിയെടുക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]