
മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ് വികസനം പാതിവഴിയിൽ നിർത്തരുത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനം മലാപ്പറമ്പിൽ അവസാനിപ്പിച്ചത്, റോഡ് വികസനത്തിൽ ഉദ്ദേശിച്ച ഫലം ഉണ്ടാക്കില്ലെന്ന് ആക്ഷേപം. ഏറെ വാഹന തിരക്കുള്ള ഈ റോഡിലെ ഗതാഗത കുരുക്കിനു പരിഹാരമാകണമെങ്കിൽ നേരത്തെ തീരുമാനിച്ചിരുന്ന പോലെ വെള്ളിമാടുകുന്ന് വരെ 4 വരി പാതയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
2008ൽ ഭരണാനുമതി ലഭിച്ച 8.4 കിലോമീറ്റർ മാത്രം വരുന്ന ഈ റോഡിന്റെ സ്ഥലമെടുപ്പ് പൂർത്തിയായി റോഡ് വികസനത്തിനായി ജനം കാത്തിരിക്കുകയാണ്. അതിനിടെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വികസനത്തിന്റെ ആദ്യ ഘട്ടമായി മാനാഞ്ചിറ – മലാപ്പറമ്പ് റോഡ് 5.1 കിലോ മീറ്റർ മാത്രം 4 വരി പാതയാക്കാൻ തീരുമാനം എടുത്തത്. മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള 3.3 കിലോമീറ്റർ റോഡിലാണ് ഏറെ വാഹന തിരക്ക്. ഈ ഭാഗം ഒഴിവാക്കി മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയുള്ള 5.1 കിലോമീറ്റർ മാത്രം വീതി കൂട്ടി വികസിപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ചത്. വെള്ളിമാടുകുന്ന് വരെയുള്ള സ്ഥലമെടുത്ത് സ്ഥലമുടമകൾക്ക് പ്രതിഫലം പൂർണമായി വിതരണം ചെയ്തിട്ടും ഈ ഭാഗം ടെൻഡറിൽനിന്ന് ഒഴിവാക്കി.
സർക്കാർ 2008 ൽ ഭരണാനുമതി നൽകിയതു മുതൽ സർക്കാരിന്റെ എല്ലാ തീരുമാനങ്ങളിലും നടപടി ക്രമങ്ങളിലും റോഡ് വികസന പദ്ധതി മാനാഞ്ചിറ മുതൽ വെള്ളിമാടുകുന്ന് വരെയാണ്. അതുകൊണ്ടാണ് ഒറ്റ ഘട്ടമായി വെള്ളിമാടുകുന്ന് വരെ സ്ഥലം അക്വയർ ചെയ്തതും. റോഡ് വികസനത്തിന് വരുന്ന ചെലവിന്റെ ഏകദേശം 70% സ്ഥലമെടുപ്പിനാണ് ചെലവഴിച്ചതും. അവശേഷിക്കുന്ന 3.3 കിലോമീറ്റർ മലാപ്പറമ്പ്–കൊല്ലഗൽ ഹൈവേ വികസനത്തിന്റെ ഭാഗമായി എൻഎച്ച് വിഭാഗം പൂർത്തിയാക്കുമെന്ന പ്രചാരണമാണ് നടക്കുന്നത്.
എന്നാൽ ഇപ്പോൾ അങ്ങനെയൊരു പദ്ധതിയില്ലെന്നാണ് അറിയുന്നത്. ഇനി എൻഎച്ച് അങ്ങനെ തീരുമാനിച്ചാൽ തന്നെ വീണ്ടും സ്ഥലമെടുപ്പ് ആവശ്യമായി വരും. 24 മീറ്ററിൽ വികസിപ്പിക്കാൻ ഉദ്ദേശിച്ച റോഡ് ചുരുങ്ങിയത് 30 മീറ്ററെങ്കിലും വീതിയിൽ വികസിപ്പിക്കേണ്ടിവരും. അതിനർഥം, മലാപ്പറമ്പ്–വെള്ളിമാടുകുന്ന് 3.3 കിലോമീറ്റർ വികസനത്തിന് പത്തുവർഷമോ അതിലധികമോ ഇനിയും കാത്തിരിക്കേണ്ടിവരും. മലാപ്പറമ്പിനും വെള്ളിമാടുകുന്നിനും ഇടയിൽ റോഡിൽ 3 ഭാഗത്ത് അപകടകരമായ വളവുകളുണ്ട്.
ഈ അപകട വളവുകൾ ഒഴിവാകും എന്നതായിരുന്നു റോഡ് വികസന കാര്യത്തിൽ ജനങ്ങളുടെ വലിയ സന്തോഷം. അപകടം പിടിച്ച വളവുകൾ അങ്ങനെ തന്നെ നിർത്തി, റോഡ് വികസനം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികൾ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകാനിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ എടുത്ത തീരുമാനം പുനഃപരിശോധിച്ച് വെള്ളിമാടുകുന്ന് വരെ റോഡ് വികസനം പൂർത്തിയാക്കണമെന്നാണ് ഈസ്റ്റ് മലാപ്പറമ്പ് റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.