കോഴിക്കോട്∙ സംഗീത സാഗരത്തിലാറാടി മാവേലിക്കസ് 2025ന് ആവേശകരമായ പരിസമാപ്തി. സംഗീത സംവിധായകനും ഗായകനുമായ ഷാൻ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയും ഗായിക ചിന്മയി ശ്രീപദയുടെ നേതൃത്വത്തിലുള്ള ഗാനമേളയും നഞ്ചിയമ്മയുടെയും അഭയ ഹിരൺമയിയുടെയും ഹിറ്റ് ഗാനങ്ങളും കണ്ണൂർ ഷെരീഫും കൊല്ലം ഷാഫിയും ചേർന്നൊരുക്കിയ മാപ്പിള പാട്ടുകളും ജില്ലയുടെ വിവിധ വേദികളിൽ സംഗീത പ്രപഞ്ചം തീർത്താണ് ഒരാഴ്ച നീണ്ട
സർക്കാരിന്റെ ഓണാഘോഷത്തിന് തിരശീല വീണത്.സമാപന സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടെ ജനത ഓണപ്പരിപാടികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നും അടുത്ത വർഷവും കോഴിക്കോട് അതിഗംഭീരമായി ഓണാഘോഷം നടത്തുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത വർഷത്തെ ഓണസമ്മാനമായി കോഴിക്കോടിനെ കനാൽ സിറ്റിയാക്കുന്ന പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂർ രാജ്യാന്തര വാട്ടർ ഫെസ്റ്റ് സീസൺ നാലിന്റെ മാധ്യമ അവാർഡുകളും മന്ത്രി വിതരണം ചെയ്തു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിൽ സെപ്റ്റംബർ 1 മുതൽ 7 വരെയാണ് ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ നടന്നത്.
സിനിമ, സംഗീത മേഖലയിലെ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള സംഗീത, നൃത്ത പരിപാടികളും നാടകോത്സവം, നാടൻ കലാകാരൻമാരുടെ കലാപ്രകടനങ്ങൾ എന്നിവ കൊണ്ട് കോഴിക്കോടിനെ ആവേശപ്പൂരത്തിലാക്കിയാണ് ഓണാഘോഷം കൊടിയിറങ്ങിയത്. സമാപന ചടങ്ങിൽ എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, മേയർ ബീനാ ഫിലിപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ്, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കലക്ടർ സ്നേഹിൽ കുമാർ സിങ്, കെടിഐഎൽ ചെയർമാൻ എസ്.കെ.സജീഷ്, ടൂറിസം ഡിഡി പ്രദീപ് ചന്ദ്രൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. ടി.നിഖിൽ ദാസ്, കമ്മിറ്റി കൺവീനർ ശ്രീപ്രസാദ് എന്നിവർ പ്രസംഗിച്ചു.
സംഗീത രാവായി ഷാൻ റഹ്മാൻ ഷോ
∙ ബീച്ചിൽ എത്തിയ ജനസാഗരത്തിനു സംഗീതരാവ് സമ്മാനിച്ച് ഷാൻ റഹ്മാൻ ഷോ.
മെലഡികളും ഫാസ്റ്റ് നമ്പറുകളുമായി ഷാൻ റഹ്മാനും സംഘവും സംഗീത ആസ്വാദകരെ പാട്ടിന്റെ തിരയിൽ അലിയിച്ചു. ആടിയും പാടിയും സദസ്സ് ഷോയിൽ ആവേശം തീർത്തു.
ഷാൻ റഹ്മാൻ, നിത്യാ മാമൻ, നജിം അർഷാദ്, കാവ്യ അജിത്ത്, നിരഞ്ജ് സുരേഷ്, മിഥുൻ ജയരാജ്, അനില തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
നഞ്ചിയമ്മ പാടി;കാണികൾ ആടി
∙ബേപ്പൂർ ബീച്ചിലെ വേദിയിൽ പാട്ടിലൂടെ കാണികളെ ആവേശ തിരയിലാഴ്ത്തി നഞ്ചിയമ്മയും അഭയ ഹിരണ്മയിയും. വാമൊഴി പാട്ടുകൾ കോർത്തിണക്കി നഞ്ചിയമ്മ നേതൃത്വം നൽകി സബർമതി ഫോക് ബാൻഡ് അവതരിപ്പിച്ച ‘കൊട്ടും പാട്ടും’, മലയാളം, തമിഴ് ഹിറ്റ് ഗാനങ്ങളിലൂടെ അഭയ ഹിരണ്മയിയും കൂടിനിന്ന സദസ്സിനെ ഒപ്പം കൂട്ടി.
പാട്ടിനൊപ്പം താളം പിടിച്ചും ഏറ്റുപാടിയും ചുവടുവച്ചും കാണികൾ നഞ്ചിയമ്മയ്ക്കും സംഘത്തിനുമൊപ്പം ചേർന്നു. ഖൽബില് തേനൊഴുകണ കോഴിക്കോട് എന്ന ഒറ്റ പാട്ടിലൂടെ ആരാധക ഹൃദയം കീഴടക്കിയ അഭയ ഹിരണ്മയി പറന്നെ, പൊട്ടുകുത്തെടീ, കണ്ണും കണ്ണും നോക്കിയാ, ഒരു കൊട്ടാ, വാടാ വാടാ പയ്യാ, മോഹ മുന്തിരി, രാരവേണു, കാന്താ….. തുടങ്ങിയ പാട്ടുകളും പാടി.
ടൗൺഹാളിൽ പാട്ടിന്റെ പാലാഴി
∙ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ടൗൺഹാളിൽ നടന്ന കോഴിക്കോടൻ പാട്ടോണം പാട്ടുകളുടെ പാലാഴിയൊരുക്കി.
തിരുവാവണി രാവ്……. എന്ന പൊന്നോണ പാട്ട് പാടി ഗായകരെല്ലാം വേദിയിലെത്തിയാണ് പാട്ടോണത്തിന് തുടക്കമായത്. പിന്നണി ഗായകരായ സിബല്ല സദാനന്ദനും അജിത് കുമാറും ഗാനമേള നയിച്ചു.
സുശീല, സുജാത, റഹ്മത്ത്, സലീഷ് ശ്യാം, ഇന്ദിര, അരുൺ, അനഘ, രാജൻ, സലാം വെള്ളയിൽ, സലീം, കമാൽ എന്നിവർ പാട്ടോണം നയിച്ചു. മിഥുൻ ദാസ്, നന്ദു, നിധിൻ, സഞ്ജയ്, ബൈജു, ജയരാജ്, പ്രേമരാജൻ, വിനോദ്, രാജേഷ്,രജീഷ് കുമാർ എന്നിവർ ഓർക്കസ്ട്ര നയിച്ചു.
നൗഷാദ് അരീക്കോട് ഗാനാവതരണം നടത്തി.
നേരത്തെ വിനോദ് ശങ്കറിന്റെ സിത്താർ കച്ചേരിയും അരങ്ങേറി. തബലയിൽ നസീർ അഹമ്മദ് അകമ്പടിയായി.
കലാ സാംസ്കാരിക വേദിയുടെ പരിപാടി നടത്തിപ്പിന് കുറെ തടസ്സങ്ങളുണ്ടായിരുന്നു. വേദിയിലെ കസേരകളും ബാനറും സംഘാടകർ എടുത്തു കൊണ്ടുപോയത് പ്രതിസന്ധി സൃഷ്ടിച്ചു.
ഡിടിപിസി അധികൃതരുമായി പലതവണ ബന്ധപ്പെട്ടാണ് അവസാന നിമിഷം കസേര തിരികെ എത്തിച്ചത്. എന്നാൽ ബാനറില്ലാതെ പരിപാടി നടത്തേണ്ടി വന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]