
ഇങ്ങനെയും മനുഷ്യരുണ്ടോ? ചാലിപ്പാടത്തെ വെള്ളക്കെട്ടിൽ വീണ്ടും അറവുമാലിന്യം തള്ളി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാമനാട്ടുകര∙ അഴിഞ്ഞിലം ദേശീയപാത സർവീസ് റോഡരികിൽ ചാലിപ്പാടത്തെ വെള്ളക്കെട്ടിൽ വീണ്ടും അറവുമാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയാണ് ചാലിപ്പാടം കലുങ്കിനു സമീപം മാലിന്യച്ചാക്കുകൾ വലിച്ചെറിഞ്ഞത്. പ്രദേശത്താകെ രൂക്ഷഗന്ധം ഉടലെടുത്തു. പാറമ്മലിൽ നിന്നു അഴിഞ്ഞിലം ഭാഗത്തേക്കുള്ള സർവീസ് റോഡ് വക്കിലാണ് മാലിന്യച്ചാക്കുകൾ കൂടിക്കിടക്കുന്നത്. വെള്ളത്തിൽ നൂറുകണക്കിന് മാലിന്യച്ചാക്കുകൾ പൊങ്ങി നിൽക്കുകയാണ്. രണ്ടാഴ്ച മുൻപും സമാന സ്ഥലത്ത് അറവു മാലിന്യം തള്ളിയിരുന്നു.
കൂടുതലും മൃഗങ്ങളുടെ അവശിഷ്ടങ്ങളാണ് ചാക്കു കെട്ടുകളിലുള്ളത്. ദുർഗന്ധം കാരണം സർവീസ് റോഡിലൂടെ യാത്രചെയ്യാൻ പറ്റാതായി. ഇക്കാര്യം നാട്ടുകാർ വാഴയൂർ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. പഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തി ക്ലോറിനേഷൻ നടത്തി. മഴക്കാലമായതിനാൽ മാലിന്യം കലർന്ന വെള്ളം ഒഴുകിയെത്തി പരിസരത്തെ വീട്ടു കിണറുകളിൽ വ്യാപിക്കുമെന്ന ഭീതി ഉടലെടുത്തു. വെള്ളക്കെട്ടിൽ മാലിന്യം തള്ളിയത് പകർച്ചവ്യാധികൾ പടരാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് പരിസരവാസികൾ. നേരത്തേ അഴിഞ്ഞിലത്തെ വയലിൽ ശുചിമുറി മാലിന്യം ഒഴുക്കൽ പതിവായിരുന്നു. നാട്ടുകാർ കാവലിരുന്ന് ടാങ്കർ ലോറി തടയുക വരെയുണ്ടായി. മലിനീകരണ പ്രശ്നം രൂക്ഷമായതോടെ പ്രദേശത്ത് സിസിടിവി സ്ഥാപിക്കുമെന്നു വാഴയൂർ പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു. ഇക്കാര്യം നടപ്പാക്കാത്തതിൽ ജനങ്ങൾ കടുത്ത അമർഷത്തിലാണ്.