
ബാങ്ക് വായ്പയിൽ തിരിച്ചടവ് മുടങ്ങിയ കുടുംബത്തിന് അതേ ബാങ്ക് ജീവനക്കാരുടെ കൈത്താങ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നടുവണ്ണൂർ ∙ ബാങ്ക് വായ്പയിൽ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടികൾ നേരിട്ട കുടുംബം അതേ ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങിൽ വായ്പ തിരിച്ചടച്ചു നിയമ നടപടികളിൽ നിന്ന് ഒഴിവായി. കേരള ബാങ്ക് നടുവണ്ണൂർ ശാഖ ജീവനക്കാരും സുമനസ്സുകളും ചേർന്നാണ് വായ്പ തുക കണ്ടെത്തി കുടുംബത്തെ കടക്കെണിയിൽ നിന്ന് കരകയറ്റിയത്.
വായ്പ കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി ഫീൽഡ് വർക്ക് നടത്തുമ്പോഴാണ് നടുവണ്ണൂർ തച്ചറുകണ്ടി മൊയ്തിയുടെ ദുരിതാവസ്ഥ ജീവനക്കാർ നേരിട്ടു കണ്ടറിഞ്ഞത്. 2018 ലാണ് വീടും സ്ഥലവും പണയപ്പെടുത്തി മൊയ്തി കേരള ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തത്. ഇതിനിടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഇളയ മകൻ കക്ക വാരൽ ജോലിക്കിടെ കടലിൽ വീണു മരിച്ചു. ഇതോടെ നിർധനരായ കുടുംബത്തിനു വായ്പ തിരിച്ചടവിനു മറ്റു മാർഗമില്ലാതായി.
ഭാര്യയും മകളും മാനസിക വെല്ലുവിളി നേരിടുന്ന മൂത്ത മകനും അടങ്ങുന്ന കുടുംബത്തിന്റെ ദുരിതം നിറഞ്ഞ ജീവിതം നേരിട്ടു ബോധ്യമായ ബാങ്ക് ജീവനക്കാരും ഫീൽഡ് വർക്കിനു വിളിക്കുന്ന വാഹനത്തിന്റെ ഡ്രൈവർമാരായ പരപ്പിൽ മൊയ്തിയും താഴെ പരപ്പുംകാട്ടിൽ ബാലനും നല്ല മനസ്സുള്ള മറ്റു ചില ആളുകളും ചേർന്ന് പണം സ്വരൂപിച്ച് കോഴിക്കോട് റീജനൽ ഓഫിസിന്റെ സഹായത്തോടെ പലിശ പൂർണമായും ഒഴിവാക്കി വായ്പ അടച്ചു തീർത്തു.
ബാങ്കിൽ നടന്ന ചടങ്ങിൽ പേരാമ്പ്ര ഏരിയ മാനേജർ കെ.കെ.സജിത്ത് കുമാർ കുടുംബത്തിന് ആധാരവും രേഖകളും കൈമാറി. ബാങ്ക് കസ്റ്റമർ സർവീസ് കമ്മിറ്റി അംഗങ്ങളായ റിട്ട.ഡിജിഎം. കെ.കെ.ബാലൻ, യശോദ തെങ്ങിട, കെ.വി.ശ്രീധരൻ, ടി.സുരേന്ദ്രൻ, ടി.സി.പ്രദീപൻ, ബാങ്ക് മാനേജർ കെ.ഷിജി, വി.ശിവദാസ് എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് മാനേജർ ടി.വി.പ്രമോദ് അധ്യക്ഷത വഹിച്ചു.