എഐ രംഗത്ത് കോഴിക്കോടിന് കുതിച്ചു ചാട്ടമുണ്ടാകുമെന്ന പ്രതീക്ഷ വർധിക്കുകയാണ്. എഐ ഇന്നവേഷൻ ഹബ്ബും കൂടുതൽ വിദേശകമ്പനികളും കോഴിക്കോട്ടേക്ക് വരികയും പുതിയ സൈബർ പാർക്കുകൾ രൂപം കൊള്ളുകയും ചെയ്യുന്ന സാഹചര്യമാണ്.
കെട്ടിട രൂപകൽപനയും ഫാഷനും മുതൽ രുചിവൈവിധ്യം വരെയുള്ള മേഖലകളിൽ എഐ ഉപയോഗിച്ചുള്ള മാറ്റങ്ങൾക്ക് നേതൃത്വം വഹിക്കുക കോഴിക്കോടായിരിക്കും.
എഐക്കൊപ്പം അടിസ്ഥാന വികസന സാധ്യതകൾ
രാജ്യത്തെ ടയർ 3 വികസ്വര നഗരങ്ങളുടെ പട്ടികയിൽ പെട്ടതാണ് കോഴിക്കോട്.
വളർച്ചാ നിരക്കിൽ മുൻപന്തിയിലുള്ള നഗരവും കോഴിക്കോടാണ്. ഐടി മേഖലയിലെ വളർച്ചയാണ് കോഴിക്കോടിന്റെ വികസനത്തിന്റെ നട്ടെല്ലാകുകയെന്ന് വിദഗ്ധർ പറയുന്നു.
എഐ ഇന്നവേഷൻ ഹബ്ബിന്റെ വരവോടെ ഈ വളർച്ചയ്ക്ക് വേഗം കൂടും. എന്നാൽ, ഇതിനു വിലങ്ങു തടിയാകുന്നത് രാജ്യത്തെ പ്രമുഖ നഗരങ്ങളുമായുള്ള കണക്റ്റിവിറ്റിയാണ്.
കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളാണ് ഏറ്റവുമടുത്തു കിടക്കുന്നത്.
എന്നാൽ, ഈ രണ്ട് വിമാനത്താവളങ്ങളിലും എത്തിച്ചേരാൻ വീതികുറഞ്ഞ റോഡും ഗതാഗതക്കുരുക്കും വെല്ലുവിളിയാണ്. കരിപ്പൂരിൽ നിന്നു വിദേശരാജ്യങ്ങളിലേക്ക് നേരിട്ടുള്ള കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് മലബാർ ചേംബറും കാലിക്കറ്റ് ചേംബറുമടക്കമുള്ള സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
ദേശീയപാത 6 വരിയാക്കുന്നതോടെ കൊച്ചിയുമായും മംഗളൂരുവുമായുമുള്ള യാത്രാസമയം കുറയും. റോഡ് മാർഗം സൈബർ പാർക്കിലേക്ക് എത്താനുള്ള സൗകര്യം വർധിക്കും.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവൃത്തിയും നടക്കുന്നുണ്ട്. മൂന്നാം പാതയുടെ ചർച്ചകൾ ഇത്തവണ കേന്ദ്ര ബജറ്റിലുണ്ട്.
ഗ്ലോബൽ എക്സ്പോ മേയ് 28 മുതൽ
സൈബർ രംഗത്തെ ഒൻപത് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഇന്നവേഷൻ ആൻഡ് ടെക്നോളജി ഇനീഷ്യേറ്റീവിന്റെ (സിറ്റി 2.0) കെടിഎക്സ് ഗ്ലോബൽ എക്സ്പോ മേയ് 28 മുതൽ 30 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുകയാണ്.
ഐടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റ്, മലബാർ ചേംബർ ഓഫ് കൊമേഴ്സ്, ഐഐഎം, എൻഐടി തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. ഈ വർഷം കേരള ടെക്നോളജി എക്സ്പോയിൽ ആറ് മേഖലകളിലെ ഐടി സാധ്യതകളാണ് ചർച്ച ചെയ്യുന്നത്.
എല്ലാ മേഖലയിലും എഐ സാധ്യതകളെക്കുറിച്ച് പ്രത്യേക ചർച്ചകളും നടത്തുമെന്ന് അധികൃതർ പറഞ്ഞു. ആരോഗ്യ മേഖല, റീട്ടെയ്ൽ, ലോജിസ്റ്റിക്സ് തുടങ്ങിയവയിലെ എഐ സാധ്യതകളും ചർച്ച ചെയ്യപ്പെടും.
ചിറകുവിരിക്കാം, സ്വപ്നങ്ങളിലേക്ക്
വിഷൻ 2031 പ്രകാരം കേരളം 2031ൽ ആഗോളതലത്തിലെ ഏറ്റവും വലിയ എഐ ഹബ് ആയി മാറും.
സംസ്ഥാനത്തെ ആദ്യ എഐ ഇന്നവേഷൻ കേന്ദ്രമടക്കം ആദ്യ ചുവടുകൾ കോഴിക്കോട്ടാണെന്നത് ഏറെ പ്രതീക്ഷ നൽകുന്നു. ഈ വർഷം നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്റ്റ് സമ്മിറ്റിലും കോഴിക്കോടാണ് പ്രധാന ചർച്ചാ കേന്ദ്രം.
പത്തുവർഷം കൊണ്ട് കോഴിക്കോട്ട് വൻ മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം. ഭാവിയിൽ കേരളത്തിന്റെ എഐ തലസ്ഥാനമായി കോഴിക്കോട് മാറുമെന്നതാണ് നമ്മൾ കാണുന്ന സ്വപ്നം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

