കടലുണ്ടി ∙ കല്ലുമ്മക്കായ ഇറച്ചിക്ക് പ്രിയമേറിയതോടെ കടലുണ്ടിപ്പുഴയിൽ കൃഷിയിറക്കിയവർക്ക് പ്രതീക്ഷയുടെ നാളുകൾ. ബാലാതിരുത്തി, ചെറിയതിരുത്തി, കോട്ടക്കടവ് മേഖലയിൽ കല്ലുമ്മക്കായ വിളവെടുപ്പ് തുടങ്ങി.
അത്യുൽപാദന ശേഷിയുള്ള വിത്ത് ഉപയോഗിച്ചതിനാൽ ഇത്തവണ നല്ല വിളവു ലഭിക്കുമെന്നാണു പ്രതീക്ഷ.
സംഘമായും തനിച്ചും അൻപതോളം പേർ കടലുണ്ടിപ്പുഴയിൽ കല്ലുമ്മക്കായ കൃഷിയിറക്കിയിട്ടുണ്ട്. ഒരു ബോക്സ് വിത്തിട്ടാൽ 10 ബോക്സ് വരെ വിളയുണ്ടാകും എന്നാണ് കണക്കെങ്കിലും കാലാവസ്ഥ അനുകൂലമായതിനാൽ കാര്യമായ നഷ്ടമില്ലെന്നാണു വിലയിരുത്തൽ.
നവംബറിൽ വിത്തിട്ട കൃഷി വിളവെടുപ്പ് തുടങ്ങിയപ്പോൾ കായ അത്യാവശ്യം വലുപ്പമായിട്ടുണ്ട്.
നല്ലതുപോലെ ഇറച്ചിയുമുണ്ട്. വിപണിയിൽ കിലോയ്ക്ക് സാമാന്യം നല്ല വിലയും ലഭിക്കുന്നു.
ഇളം പച്ചനിറമുള്ള നദിയിൽ വളരുന്ന കല്ലുമ്മക്കായ രുചിയേറും എന്നതിനാൽ ഇതിനാണ് ആവശ്യക്കാർ ഏറെയുള്ളത്.
രാവിലെ മുതൽ ഉച്ച വരെയാണ് മിക്ക കർഷകരും പുഴയിൽ മുങ്ങി കല്ലുമ്മക്കായ പറിച്ചെടുക്കുന്നത്. തീരത്ത് എത്തിച്ച് വൃത്തിയാക്കി ഏജന്റുമാർ മുഖേന മാർക്കറ്റുകളിലേക്കാണ് കൊണ്ടുപോകുന്നത്.
മഴ വരുന്നതു വരെ പുഴവെള്ളത്തിൽ ഉപ്പുരസം നിലനിൽക്കുന്നത് പരമ്പരാഗതമായി കല്ലുമ്മക്കായ കൃഷി ചെയ്യുന്നവർക്ക് അനുഗ്രഹമാണ്.
മത്സ്യത്തിനും കോഴി ഇറച്ചിക്കും വിപണിയിൽ പൊള്ളുന്ന വിലയായതും കർഷകർക്ക് അനുകൂലമാണ്. പരമ്പരാഗതമായി പുഴമത്സ്യവും ഞണ്ടും പിടിച്ചു ജീവിതം കഴിച്ചിരുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികളിൽ പലരും ഇപ്പോൾ കല്ലുമ്മക്കായ കൃഷിയിൽ വ്യാപൃതരാണ്.
സൂനാമിയുടെ ശേഷം പലപ്പോഴും ഓരുജല കൃഷി പരാജയമായിരുന്നു. വിളവെടുപ്പ് തുടങ്ങുന്നതിനു മുൻപ് വ്യാപകമായി വേനൽമഴ പെയ്തതിനാൽ കഴിഞ്ഞ തവണയും വലിയ നഷ്ടമുണ്ടായി.
ഇത്തവണ മഴയ്ക്കു മുൻപ് വിളവെടുപ്പ് പൂർത്തിയാക്കാനാണ് കൃഷിക്കാരുടെ നീക്കം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

