കല്യാണ വീട്ടിലേക്കെന്നു പറഞ്ഞ് വാടകയ്ക്കെടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ മറിച്ചുവിറ്റു; യുവാവിനായി തിരച്ചിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താമരശ്ശേരി ∙ കല്യാണ വീട്ടിലേക്കെന്നു പറഞ്ഞ് വാടകയ്ക്കെടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ മറിച്ചുവിറ്റ യുവാവിനായി തിരച്ചിൽ. ശനിയാഴ്ച രാവിലെ 11നാണ് സല്മാന് എന്ന് പേരുപറഞ്ഞ് എത്തിയ യുവാവ് പരപ്പന്‍പൊയിലിലെ ഒകെ സൗണ്ട്സിൽ നിന്ന് അണ്ടോണയിലെ വീട്ടിലേക്ക് എന്നു പറഞ്ഞ് രണ്ടു വലിയ ബിരിയാണി ചെമ്പ്, രണ്ട് ഉരുളി, ചട്ടുകം, കോരി എന്നിവ വാടകയ്ക്ക് എടുത്തത്. പരപ്പന്‍പൊയിലില്‍നിന്ന് ഗുഡ്സ് ഓട്ടോ വിളിച്ച് പാത്രങ്ങള്‍ കയറ്റിക്കൊണ്ടുപോയി. വീട്ടിലേക്ക് വണ്ടി പോകില്ല ഈ കടയിൽ ഇറക്കിയാൽ മതിയെന്നു പറഞ്ഞ് ആക്രിക്കടയ്ക്കു സമീപം പാത്രങ്ങൾ ഇറക്കുകയായിരുന്നു.
സാധനങ്ങള്‍ എടുക്കുന്ന സമയത്ത് ഫോണ്‍ നമ്പറും വിലാസവും നല്‍കിയിരുന്നു. ചടങ്ങുണ്ടെന്നു പറഞ്ഞ തീയതി കഴിഞ്ഞ് തിങ്കളാഴ്ച പാത്രങ്ങള്‍ തിരികെ എത്താത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് നൽകിയ വിലാസം വ്യാജമാണെന്ന് അറിഞ്ഞത്. വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഓട്ടോ ഡ്രൈവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാത്രങ്ങള്‍ അണ്ടോണയിലല്ല, പൂനൂരിലെ ആക്രിക്കടയുടെ സമീപമാണ് ഇറക്കിയതെന്ന് മനസ്സിലായത്.
ആക്രിക്കട ഉടമയോട് വിവരങ്ങള്‍ അറിയിച്ച ശേഷം വാടക സ്റ്റോര്‍ ഉടമ റഫീഖ് താമരശ്ശേരി പൊലീസില്‍ പരാതി നല്കി. വാടകയ്ക്ക് എടുത്തതാണെന്ന് ആക്രിക്കടക്കാര്‍ക്ക് മനസ്സിലാവാതിരിക്കാന്‍ പാത്രങ്ങള്‍ക്കൊപ്പം കൊണ്ടുപോയ ചട്ടുകം, കോരി എന്നിവ വിൽപന നടത്തിയില്ല. യുവാവിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.